Saturday, February 28, 2009

സിനിമയെ തകര്‍ക്കുന്ന ഗ്ലാമര്‍ നായികമാര്‍


മടുപ്പിക്കുകയാണു നയന്‍താര അടക്കമുളള ഗ്ലാമര്‍ നായികമാര്‍. സത്യം, ഏകന്‍, വില്ല്‌ എന്നീ ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നു വീണതോടെ നയന്‍സ്‌ പ്രേക്ഷകനെ മടുപ്പിച്ചിരിക്കുന്നു എന്ന്‌ വ്യക്തമായി കഴിഞ്ഞു. അമിതമായ ഗ്ലാമര്‍ പ്രദര്‍ശനത്തിനായി സിനിമകളില്‍ ഉപയോഗിക്കപ്പെട്ടു എന്നതാണ്‌ ഇവിടെ നയന്‍താരക്ക്‌ സംഭവിച്ച വീഴ്‌ച. ഇവിടെ നമുക്ക്‌ നയന്‍താരയെ ഗ്ലാമര്‍ നായികമാരുടെ പ്രതിനിധിയായി നോക്കികാണാം. നയന്‍താരയുടെ സിനിമകളിലേക്ക്‌ ശ്രദ്ധിച്ചാല്‍ മാത്രം മതിയാവും സിനിമ എന്ന സങ്കേതത്തിന്റെ തകര്‍ച്ചക്ക്‌ ഗ്ലാമര്‍ നായികമാര്‍ എത്രത്തോളം കാരണക്കാരാകുന്നു എന്ന്‌ മനസിലാക്കാന്‍.സത്യന്‍അന്തിക്കാടിന്റെ മനസിനക്കരെയില്‍ നിന്നാണ്‌ നയന്‍ താരയുടെ തുടക്കം. രാപ്പകല്‍ എന്ന ചിത്രത്തിനു ശേഷം പിന്നെ നയന്‍താര പൂര്‍ണ്ണമായും കോളിവുഡിലും ടോളിവുഡിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ ഏറെ ചര്‍ച്ചയാവുകയും ജനലക്ഷങ്ങളുടെ ആരാധന നേടിയെടുക്കുകയും ചെയ്‌ത നയന്‍താരക്ക്‌ ഇപ്പോള്‍ എന്താണ്‌ സംഭവിച്ചത്‌. കൊമേഴ്‌സ്യല്‍ സിനിമയിലെ ഒരു ട്രെന്‍ഡായിരുന്നു സമീപകാലത്ത്‌ നയന്‍സ്‌. പക്ഷെ കോളിവുഡിലും, ടോളിവുഡിലും പുതിയ സിനിമാപ്രവര്‍ത്തകര്‍ കാമ്പുള്ള പ്രമേയവുമായി പുതുമയുള്ള സിനിമകള്‍ അവതരിപ്പിക്കുമ്പോള്‍ ഗ്ലാമര്‍ സിനിമകള്‍ക്ക്‌ അല്ലെങ്കില്‍ വെറും മസാലച്ചിത്രങ്ങള്‍ക്ക്‌ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഇനി കഴിയില്ലെന്നതാണ്‌ യഥാര്‍ഥ വസ്‌തുത. അതുകൊണ്ട്‌ തന്നെ സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകര്‍ നയന്‍സിനെയും, നമിതയേയും, സോനയെയുമൊക്കെ നിസാരമായി പുറംതള്ളുകയാണ്‌. കൊമേഴ്‌സ്യല്‍ സിനിമയിലെ നയന്‍താര നയന്‍താര നായികയായി അഭിനയിച്ച സമീപകാലത്തെ മൂന്ന്‌ ബിഗ്‌ ബജറ്റ്‌ സിനിമകള്‍ നിരീക്ഷിച്ചാല്‍ മതിയാവും നയന്‍താരയെ എന്തിന്‌ വേണ്ടിയാണ്‌ ചിത്രത്തില്‍ നായികയാക്കിയത്‌ എന്ന്‌ മനസിലാക്കാന്‍. വിശാല്‍ നായകനായ `സത്യ'മാണ്‌ കഴിഞ്ഞ വര്‍ഷം ആദ്യമെത്തിയ നയന്‍സ്‌ ചിത്രം. ഒരു ക്രൈം ത്രില്ലറാണ്‌ ചിത്രത്തിന്റ പ്രമേയം. എന്നാല്‍ ചിത്രം തീയറ്ററില്‍ തകര്‍ന്നു വീണു. ചിത്രത്തിലെ അഞ്ച്‌ ഗാനരംഗങ്ങളിലായി നയന്‍താര ആവശ്യത്തിലധികം ഗ്ലാമര്‍ പ്രകടനം നടത്തിയെങ്കിലും ചിത്രത്തെ രക്ഷിക്കാനായില്ല. ഗ്ലാമര്‍ പ്രകടനം പ്രമേയം ആവശ്യപ്പെടുന്നതിനനുസരിച്ചാണെങ്കില്‍ മാത്രമേ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയു എന്നത്‌ നയന്‍താരയെ നായികയാക്കുന്നവര്‍ക്ക്‌ ഇനിയെങ്കിലും തോന്നേണ്ടിയിരിക്കുന്നു. സത്യം എന്ന ചിത്രത്തില്‍ ആദ്യത്തെ പത്ത്‌ മിനിറ്റില്‍ തന്നെ നയന്‍താരയുടെ ഇന്‍ട്രൊഡക്ഷന്‍ സീനുണ്ട്‌. ടിവി ജേര്‍ണലിസ്റ്റായിട്ടാണ്‌ നയന്‍താരയുടെ കഥാപാത്രം എത്തുന്നത്‌. ഇന്‍ട്രൊഡക്ഷന്‍ സീനില്‍ വന്നു പോകുന്നതിനു ശേഷം അഞ്ച്‌ സീനുകള്‍ കൂടി മാത്രമേ നയന്‍താരക്ക്‌ ഗാനരംഗങ്ങള്‍ ഒഴിവാക്കിയാല്‍ ഈ ചിത്രത്തിലുള്ളു എന്നതാണ്‌ യഥാര്‍ഥ വസ്‌തുത. നായകന്‍ നൃത്തത്തിനായി ഒരുങ്ങുമ്പോള്‍ എവിടെ നിന്നോ നയന്‍താരെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. നൃത്തം കഴിയുമ്പോള്‍ വ ന്നപോലെ അപ്രത്യക്ഷയാവും. ചിത്രത്തിന്റെ തിരക്കഥയിലെങ്ങും നയന്‍താരയുടെ കഥാപാത്രത്തിന്‌ യാതൊരു റോളുമില്ല. പിന്നെ എ ന്തിന്‌ നയ ന്‍സ്‌ ഈ ചിത്രത്തിലേക്ക്‌ കാ സ്റ്റ്‌ ചെയ്യ െപ്പട്ടു എന്ന ത്‌ മനസിലാക്കാന്‍ ചിത്രത്തി ലെ ഒരു സീന്‍ മാത്രം മതിയാവും. ടിവി റിപ്പോര്‍ട്ടറായ നയന്‍താരയുടെ കഥാപാത്രം നഗരത്തില്‍ നടക്കുന്ന ഒരു വര്‍ഗീയ കലാപം കാമറയുമായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു രംഗം കാണിക്കുന്നുണ്ട്‌. ഇവിടെ നയന്‍താര ഉപയോഗിക്കുന്ന കോസ്റ്റ്യും കുട്ടിപ്പാവാടയും ബനിയനുമാണ്‌. ഈ വേഷത്തില്‍ ഒരു ജേര്‍ണലിസ്റ്റും ജോലിക്ക്‌ പോകില്ലെന്നുള്ള സാമാന്യ ബോധം, ഇനി നയന്‍താരക്കില്ലെന്ന്‌ വാദിച്ചാല്‍ക്കൂടി, നയന്‍താരയെ ഇത്തരത്തില്‍ അഭിനയിപ്പിച്ച സംവിധായകന്‍ കാണക്കേണ്ടതായിരുന്നു. ഇവിടെ ഒരു ഗൗരവമേറിയ ഒരു രംഗത്തില്‍ പോലും നയന്‍താര നഗ്നതാ പ്രദര്‍ശനത്തിനു മാത്രമായി ഉപയോഗിക്കപ്പെട്ടു എന്നതാണ്‌ ശ്രദ്ധിക്കേണ്ട വസ്‌തുത. ഈ ചിത്രത്തിലേക്ക്‌ താന്‍ സെലക്‌ട്‌ ചെയ്യപ്പെട്ടത്‌ അഭിനേത്രിയായിട്ടാണോ, ഗ്ലാമര്‍ നര്‍ത്തകിയായിട്ടാണോ എന്ന്‌ നയന്‍താര തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇതിനു ശേഷമെത്തിയ നയന്‍സ്‌ചിത്രമാണ്‌ ഏകന്‍. ഏകനിലും നയന്‍താരക്ക്‌ എന്തെങ്കിലും അഭിനയിച്ച്‌ കഷ്‌ടപ്പെടേണ്ടതായി വന്നില്ല. 56 സീനുകളുള്ള ചിത്രത്തില്‍ ഗാനരംഗങ്ങളൊഴിച്ചാല്‍ നയന്‍താര പ്രത്യക്ഷപ്പെടുന്നത്‌ വെറും എട്ട്‌ രംഗങ്ങളില്‍ മാത്രം. ഇവിടെയും കഥയില്‍ നയസിന്റെ കഥാപാത്രത്തിന്‌ കാര്യമായ റോളില്ല. എന്നാല്‍ നയന്‍താരക്ക്‌ തന്റെ പെര്‍ഫോമന്‍സ്‌ കാഴ്‌ചവെക്കാന്‍ നാല്‌ ഗാനരംഗങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിക്കൊടുത്തു. ശേഷം പ്രഭുദേവയുടെ വില്ല്‌ എന്ന ചിത്രത്തില്‍ അല്‌പമെങ്കിലും നായികാ പ്രാധാന്യം ഉണ്ടാവും എന്ന്‌ പ്രേക്ഷകര്‍ കരുതിയിരിക്കാം. സത്യം, ഏകന്‍ എന്നീ ചിത്രങ്ങളെ അപേക്ഷിച്ച്‌ വില്ലില്‍ നയന്‍താരയുടെ സ്ഥിതി അല്‌പം മെച്ചമായിരുന്നു എന്ന്‌ വേണം പറയാന്‍. ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ ഉപയോഗിക്കപ്പെട്ട അഞ്ച്‌ ഗാനരംഗങ്ങള്‍ കൂടാതെ രണ്ട്‌ ചുംബന രംഗങ്ങള്‍കൂടി നയന്‍താരക്ക്‌ വില്ലില്‍ ലഭിച്ചു. വിജയ്‌ ഡാന്‍സ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ എവിടെ നിന്നെങ്കിലും നയന്‍താര ഓടിയെത്തും പക്ഷെ ഡാന്‍സ്‌ കഴിഞ്ഞാല്‍ പിന്നെയുള്ള കഥയില്‍ നയന്‍താരക്ക്‌ കാര്യമായ ജോലിയൊന്നുമില്ല. ബാക്കിയെല്ലാം നായകന്‍ വിജയിക്കും, വില്ലന്‍ പ്രകാശ്‌ രാജിനും ചെയ്യാവുന്നതേയുള്ളു എന്ന മട്ടിലാണ്‌ സിനിമയുടെ പോക്ക്‌.രജിനിക്കൊപ്പം നയന്‍താര എത്തിയ കുചേലന്‍ എന്ന ചിത്രത്തിലെ അവസ്ഥയും വ്യത്യസ്‌തമല്ല. പ്രേക്ഷകര്‍ക്ക്‌ ഗ്ലാമര്‍ നല്‍കാന്‍ വേണ്ടി മാത്രമാണ്‌ ഇവര്‍ ഇവിടെയും ഉപയോഗിക്കപ്പെട്ടത്‌. ചിത്രത്തില്‍ അഭിനയ പ്രാധാന്യമുളള വേഷം മറ്റു നടികള്‍ ചെയ്‌തു. നയന്‍താരക്ക്‌ ലഭിച്ചത്‌ ഒരു മഴനൃത്തം മാത്രം. കുചേലന്റെ മലയാളമായ കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ ഇല്ലാത്ത ഒരു കഥാപാത്രം നയന്‍താരയുടെ ഗ്ലാമര്‍ പ്രകടനത്തിനായി മാത്രം സൃഷ്‌ടിക്കപ്പെടുകയായിരുന്നു ഇവിടെ. ഇവിടെ തിരിച്ചറിവ്‌ ഉണ്ടാവേണ്ടത്‌ തീര്‍ച്ചയായിട്ടും നയന്‍താരക്ക്‌ തന്നെയാണ്‌. നായക കഥാപാത്രത്തിന്‌ ഡാന്‍സ്‌ കളിക്കാനും, ചുംബിക്കാനും വേണ്ടി മാത്രമാണോ സിനിമയില്‍ താന്‍ ഉപയോഗിക്കപ്പെടുന്നത്‌ എന്ന്‌ നയന്‍താര സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.യഥാര്‍ഥത്തില്‍ ഇത്‌ നയന്‍താരയുടെ മാത്രം പ്രശ്‌നമായി ഒതുങ്ങുന്നുമില്ല. ഗ്ലാമര്‍ പ്രകടനം മാത്രമായ തെലുങ്ക്‌ ചിത്രങ്ങള്‍ ലക്ഷ്‌മി, ബോസ്‌, യോഗി, ദുബായ്‌ സീനു, തുളസി എന്നിവയാണ്‌ നയന്‍താരയുടെ പ്രധാന തെലുങ്ക്‌ ചിത്രങ്ങള്‍. ഇവിടെയും വെറും നൃത്തക്കളങ്ങള്‍ മാത്രമാണ്‌ നയന്‍താരക്ക്‌ ലഭിച്ചത്‌. ചുരുക്കിപ്പറഞ്ഞാല്‍ തെലുങ്കില്‍ കാര്യമായ ചിത്രങ്ങളൊന്നും നയന്‍സിന്‌ ലഭിച്ചില്ലെങ്കിലും ഈ അഞ്ച്‌ സിനിമകളും നയന്‍താരയുടെ ഗ്ലാമര്‍ പ്രകടനം കൊണ്ട്‌ നന്നായി കളക്‌ട്‌ ചെയ്‌തു. പക്ഷെ ഈ ട്രെന്‍ഡ്‌ നിലനില്‍ക്കുന്നതായിരുന്നില്ല എന്നാണ്‌ പിന്നീട്‌ വന്ന ചിത്രങ്ങളില്‍ നിന്നും മനസിലായത്‌. ഡാന്‍സ്‌ നന്നായി ചെയ്യാന്‍ അറിയാവുന്നതുകൊണ്ടാണ്‌ നയന്‍താരയെ ഇങ്ങനെ സ്ഥിരമായി നൃത്തസിനിമകളിലേക്ക്‌ മാത്രം കാസ്റ്റ്‌ ചെയ്യുന്നത്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അതും പരിഗണിക്കാതെയിരിക്കുന്നില്ല. പക്ഷെ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നര്‍ത്തകി നയന്‍താര തന്നെയോ എന്നതാണ്‌ മറു ചോദ്യം. രാപ്പകലും ബില്ലയും മനസിനക്കരെ, രാപ്പകല്‍, വല്ലവന്‍, ബില്ല എന്നീ നാല്‌ ചിത്രങ്ങളാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷത്തെ കരിയറില്‍ നയന്‍സിന്‌ എടുത്തു പറയാനുള്ളത്‌. ഈ നാല്‌ ചിത്രങ്ങളിലും അഭിനേത്രി എന്ന നിലയില്‍ നയന്‍സ്‌ കഴിവു തെളിയിക്കുക തന്നെ ചെയ്‌തു. പക്ഷെ ഈ പഞ്ച്‌ നിലനിര്‍ത്താന്‍ നയന്‍സിന്‌ കഴിഞ്ഞില്ല. ഒരു തുടക്കക്കാരിയുടെ മുഖഭാവമില്ലാതെ തന്നെയാണ്‌ മനസിനക്കരെയിലെ ഗൗരിയായി നയന്‍സ്‌ മാറിയത്‌. മികച്ച നടി എന്ന്‌ അന്നു തന്നെ നയന്‍സ്‌ പേരു നേടുകയും ചെയ്‌തു. രാപ്പകല്‍ എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം നയന്‍സ്‌ കാഴ്‌ചവെക്കുകയും ചെയ്‌തു. കോളിവുഡില്‍ ബില്ലയും, വല്ലവനും നയന്‍സിന്‌ അഭിനയിക്കാന്‍ കുറെ സീനുകള്‍ നല്‍കിയ ചിത്രങ്ങളായിരുന്നു. ഇവയിലൂടെ നയന്‍സ്‌ മികച്ച നടിയാണ്‌ താനും എന്ന്‌ തെളിയിക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീട്‌ വന്ന ചിത്രങ്ങള്‍ നയന്‍താരക്ക്‌ വെറും ഗ്ലാമര്‍ നര്‍ത്തകിയുടെ ലേബല്‍ നല്‍കുകയായിരുന്നു.പുതിയ വിവാദങ്ങള്‍ നയന്‍താരയെ തമിഴ്‌ സിനിമയില്‍ നിന്നും വിലക്കിയതും, ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന പയ്യാ എന്ന ചിത്രത്തില്‍ നിന്നും നയന്‍താരയെ മാറ്റിയതുമൊക്കെ അടുത്തകാലത്തെ ചൂടേറിയ വാര്‍ത്തകളായിരുന്നു. പ്രതിഫലം കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും നയന്‍താര അതിന്‌ തയാറായില്ലെന്നും, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട്‌ വേണ്ടരീതിയില്‍ സഹകരിച്ചില്ലെന്ന കാരണത്താലുമാണ്‌ ലിഗുസ്വാമി നയന്‍സിനെ തന്റെ സിനിമയില്‍ നിന്ന്‌ മാറ്റിയത്‌. തുടര്‍ന്ന്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചു തരണമെന്ന്‌ നയന്‍തരയോട്‌ ആവശ്യപ്പെട്ടങ്കിലും നയന്‍സ്‌ അത്‌ നിഷേധിച്ചു. മാത്രമല്ല തുക മടക്കിനല്‍കില്ലെന്ന്‌ ലിംഗുസ്വാമിയെ വെല്ലുവിളിക്കുകയും ചെയ്‌തു. ഇതോടെ തമിഴ്‌ ഫിലിം നിര്‍മ്മാതാക്കളുടെ കൗണ്‍സില്‍ നയന്‍സിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നുവിലക്കി. വിലക്ക്‌ തെലുങ്കിലേക്കും, മലയാളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. തുടര്‍ന്ന്‌ അപകടം മനസിലാക്കിയ നയന്‍സ്‌ അഡ്വാന്‍സ്‌ തുക തിരിച്ചു നല്‍കി തടിതപ്പുകയായിരുന്നു. എന്തായാലും നയന്‍സിന്‌ പകരം പയ്യയില്‍ തമന നായികയായി. പക്ഷെ ഇവിടെ ലിംഗുസ്വാമി സംഭവത്തെക്കുറിച്ച്‌ പറഞ്ഞ ഒരു കമന്റ്‌ ഏറെ ശ്രദ്ധേയമാണ്‌. ``നയന്‍താരക്ക്‌ അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ അറിഞ്ഞതുകൊണ്ടാണ്‌ തമനയെ നായികയാക്കിയത്‌. നയന്‍താരയുടെ ഗ്ലാമറല്ല എന്ന ആകര്‍ഷിച്ചത്‌. അങ്ങനെ ഒരു നടിയെയും അഭിനയിപ്പിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹവുമില്ല. ആ കഥാപാത്രം അവര്‍ക്കിണങ്ങും എന്ന്‌ തോന്നിയതുകൊണ്ടാണ്‌ അവരെ വിളിച്ചത്‌. ഞാന്‍ രംഭയെപ്പോലും ഗ്ലാമറായി അഭിനയിപ്പിച്ചിട്ടില്ല''. ലിംഗുസ്വാമിയെപ്പോലെ ഒരു മികച്ച സംവിധായകന്‍ ഇങ്ങനെ പറയുമ്പോള്‍ അഭിനേതാക്കളുടെ മനോഭാവത്തില്‍ കുറെക്കൂടി മാറ്റങ്ങള്‍ വേണമെന്ന്‌ തന്നെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഇപ്പോള്‍ പയ്യായിക്ക്‌ ശേഷം കരാര്‍ ചെയ്‌തിരുന്ന തെലുങ്ക്‌ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കിയെന്ന്‌ സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ചില കമന്റുകള്‍``ഗജിനി എന്ന ചിത്രത്തില്‍ എന്റെ കാരക്‌ടറിനാണ്‌ പ്രധാന്യമെന്ന്‌ പറഞ്ഞാണ്‌ സംവിധായകന്‍ എന്നെ വിളിച്ചത്‌. രജനിയുടെ ചന്ദ്രമുഖിയില്‍ അഭിനയിച്ച ഞാന്‍ ഗജിനിയിലെ കാരക്‌ടര്‍ ചെയ്യേണ്ടിയിരുന്നില്ല''. അടുത്തിടെ നയന്‍താര പറഞ്ഞ വാക്കുകളാണിത്‌. ചന്ദ്രമുഖിയിലെയും, ഗജിനിയിലെയും നയന്‍താരയുടെ കാരക്‌ടറുകള്‍ നോക്കിയാല്‍ ഗജിനിയിലെ വേഷം തന്നെയാണ്‌ ഏറെ പ്രാധ്യമുള്ളത്‌. ചന്ദ്രമുഖിയില്‍ അതുവരെ ചോക്ലേറ്റ്‌ വേഷങ്ങള്‍ ചെയ്‌തിരുന്ന ജ്യോതിക, മണിചിത്രത്താഴിലെ ശോഭനയുടെ പേര്‌ കളയാത്ത വിധം ഭംഗിയായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. എന്നാല്‍ `രജനിക്കൊരു നായിക' എന്നതിനപ്പുറം ചന്ദ്രമുഖിയില്‍ നയന്‍താര ഒന്നുമായിരുന്നില്ല. ഗജിനിയിലെ കാരക്‌ടറിന്റെ വലിപ്പം കുറഞ്ഞതുകൊണ്ടാണ്‌ പെര്‍ഫോം ചെയ്യാന്‍ കഴിയാതിരുന്നത്‌ എന്ന്‌ പറയുന്നതിലും കാര്യമില്ല. ഹിന്ദി ഗജിനിയില്‍ നയന്‍താരയുടെ വേഷം ചെയ്‌ത ജെയ്‌നാഖാന്റെ മികച്ച പെര്‍ഫോമന്‍സ്‌ നയന്‍സ്‌ കാണുന്നത്‌ നന്നായിരിക്കും. ചിത്രത്തിന്റെ കഥ കൊണ്ടു പോകുന്നത്‌ ജെയ്‌നാഖാനാണ്‌ എന്ന്‌ തോന്നിപ്പിക്കും വിധമാണ്‌ പുതുമുഖമായിരിന്നിട്ടു കൂടി ആ നടിയുടെ പ്രകടനം. മാതൃകയാകുന്ന അഭിനേത്രികള്‍നയന്‍താര അടുത്തിടെ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്‌. ``പ്രേക്ഷകര്‍ ആദ്യം ശ്രദ്ധിക്കുന്നത്‌ നായികയുടെ സൗന്ദര്യമാണ്‌, പെര്‍ഫോമന്‍സിന്‌ രണ്ടാമതെ സ്ഥാനമുള്ളു''. ഇതാണ്‌ നയന്‍സ്‌ പറഞ്ഞത്‌. ഇവിടെ ഇന്ത്യന്‍സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടി കാജോല്‍ മുതല്‍ യുവനടികളിലെ ശ്രദ്ധേയയായ കാതല്‍ സന്ധ്യവരെയുള്ള അഭിനേത്രികള്‍ എന്ത്‌ കൊണ്ടാണ്‌ പ്രേക്ഷക മനസില്‍ സ്ഥാനം നേടിയതെന്ന്‌ ചിന്തിക്കണം. ഇവരുടെയൊക്കെ കാര്യത്തില്‍ അഭിനയത്തിനാണ്‌ എന്നും പ്രേക്ഷകര്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. ദേശിയ പുരസ്‌കാരം നേടിയ പ്രിയാമണിയടക്കം തമിഴിലെ എല്ലാ നായികമാരും ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുന്നവരാണ്‌. പക്ഷെ ഒരിക്കലും പ്രിയാമണി, ജ്യോതിക, തൃഷ, സ്‌നേഹ തുടങ്ങിയ നായികമാരൊന്നും ഗ്ലാമര്‍ നര്‍ത്തകിമാരായി പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടില്ല. ഏത്‌ കൊമേഴ്‌സ്യല്‍ സിനി മയായാലും തിരക്കഥയില്‍ എന്തെങ്കിലും പ്രധാന്യമുള്ള റോളുകള്‍ മാത്രമേ ഏറെ സിനിമകളില്‍ അഭിനയച്ച ജ്യോതിക ചെയ്‌തിട്ടുള്ളു. മാത്രമല്ല ശക്തമായ സ്‌ത്രീ കഥാപാത്രങ്ങള്‍ ഈ നടികളെയെല്ലാം നേടി വന്നിട്ടുമുണ്ട്‌. ജ്യോതികയുടെ മൊഴിയും, പ്രിയാമണിയുടെ പരുത്തിവീരനും, തൃഷയുടെ അഭിയും ഞാനും, സന്ധ്യയുടെ കാതല്‍.. ഇവയെല്ലാം സമീപകാലത്തെ ചില ഉദാഹണങ്ങള്‍ മാത്രം. ഇവിടെ നല്ല ചിത്രങ്ങളില്‍ നിന്ന്‌ എന്തുകൊണ്ട്‌ നയന്‍താര മാറ്റി നിര്‍ത്തപ്പെടുന്നു എന്നത്‌ പ്രസക്തമായ ചോദ്യം തന്നെ. എന്തായാലും നയന്‍താരക്ക്‌ തീര്‍ത്തും അഭിനയം അറിയില്ല എന്ന്‌ ആരും പറയില്ല. ഇവിടെ സിനിമയുടെ തിരഞ്ഞെടുപ്പിന്‌ നയന്‍താര വെച്ച മാനദണ്‌ഡങ്ങള്‍ തന്നെയാണ്‌ ഈ നടിയുടെ തകര്‍ച്ചക്ക്‌ കാരണവും. അതുകൊണ്ട്‌ തന്നെയാണ്‌ അവര്‍ പ്രേക്ഷകനെ മടുപ്പിച്ചതും. ``നയന്‍താരയുടെ ഗംഭീര ഗ്ലാമര്‍ പ്രകടനം'', ``മറയില്ലാതെ നയന്‍സ്‌'' എന്നു തുടങ്ങുന്ന പരസ്യവാചകങ്ങളിലൂടെ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കളും, സംവിധായകരും ഒന്ന്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌. സിനിമയെന്നാല്‍ ഒരിക്കലും ഗ്ലാമര്‍ നൃത്തമല്ല, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നയന്‍താരയോ, നമിതയോ അല്ല.

1 comment: