Wednesday, February 4, 2009

കോടമഞ്ഞിന്‍ താഴ്‌വരയിലേക്കു വീണ്ടും...


കോടമഞ്ഞിന്റെ പുതപ്പണിഞ്ഞു മയങ്ങുന്ന മൂന്നാറിലേക്കു വീണ്ടും സഞ്ചാരികളുടെ ഒഴുക്കായി. താഴ്‌വരയിലെ തേയിലത്തോട്ടങ്ങള്‍ക്കു മീതെ നേര്‍ത്ത പഞ്ഞിത്തുണ്ടു പോലെ പറന്നുകളിക്കുന്ന കോടമഞ്ഞ്‌. പച്ചക്കടല്‍ പോലെ അലയടിക്കുന്ന തേയിലത്തോട്ടങ്ങളുടെ അനുപമ സൗന്ദര്യം നുകര്‍ന്നു മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ നിറമനസോടെയാണിപ്പോള്‍ മലയിറങ്ങുന്നത്‌. കുറച്ചു കാലം മുമ്പിങ്ങനെയൊന്നുമായിരുന്നില്ല കെട്ടോ ! സഞ്ചാരികളുടെ എണ്ണത്തില്‍ കാരമായ കുറവു സംഭവിച്ചിരുന്നു. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ കാണാത്തവര്‍ കേരളത്തില്‍ ചുരുക്കം. ബുള്‍ഡോസര്‍ ഉപയോഗിച്ചു കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന കാഴ്‌ച. അതിനെതിരെയുളള ചെറുത്തുനില്‍പ്പ്‌. പ്രതിഷേധം. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍, അവരുടെ മാറ്റങ്ങള്‍. മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ഇടപെടല്‍. ഇത്തരത്തില്‍ മാസങ്ങളോളം മൂന്നാറും അവിടുത്തെ കൈയേറ്റങ്ങളും വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു. പ്രശ്‌നബാധിതമായ ഈ സ്ഥലത്തേയ്‌ക്കു പോകാന്‍ പലരും മടിച്ചിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി, മൂന്നാറിനു പഴയ പ്രതാപം മടക്കി കിട്ടിയിരിക്കുന്നു. മൂന്നാറില്‍ ഇപ്പോള്‍ എത്തുന്നവര്‍ക്കു പലപ്പോഴും ടെലിവിഷനില്‍ കണ്ട ഇടിച്ചുപൊളിക്കലിന്റെ അവശിഷ്‌ടങ്ങളൊന്നും കാണാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല, മൂന്നാര്‍ ടൗണിലോ ഇവിടുത്തെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ ഒന്നുമല്ല പ്രധാനമായും ഇടിച്ചു പൊളിക്കല്‍ നടന്നത്‌. അതു മിക്കവയും ഉള്‍പ്രദേശങ്ങളാലാണ്‌. കൈയേറ്റം ഒഴിപ്പിക്കല്‍ സമ്മാനിച്ച സഞ്ചാരികളുടെ അവഗണനയില്‍ നിന്നും മൂന്നാറിനു മോചനമായിരിക്കുന്നു. ഇപ്പോള്‍ മൂന്നാറില്‍ പലയിടത്തും പൂജ്യം ഡിഗ്രിയിലും താഴെയാണ്‌ ഊഷ്‌മാവ്‌. മൂന്നാര്‍ ടൗണ്‍, സെവന്‍മല എസ്റ്റേറ്റ്‌, ലക്ഷ്‌മി എന്നിവിടങ്ങളിലാണു കൂടുതല്‍ തണുപ്പ്‌. സെവന്‍മലയില്‍ മൈനസ്‌ മൂന്നും ടൗണില്‍ മൈനസ്‌ രണ്ടും വരെ ഊഷ്‌മാവു രേഖപ്പെടുത്തിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച്‌ ഇക്കൊല്ലം ഉത്തരേന്ത്യക്കാരായ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്‌. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ഈ വര്‍ഷം വന്‍വര്‍ധനവാണ്‌. വിദേശ ടൂറിസ്റ്റുകള്‍ക്കു തണുപ്പു ലഹരിയാണ്‌ എന്നതിനാല്‍ ഇക്കുറി ഇവരുടെ ഒഴുക്ക്‌ ഇനിയും വര്‍ധിക്കാനാണു സാധ്യതയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വന്‍കിട ടൂര്‍ ഓപ്പറേറ്റര്‍മാരും കെ.ടി.ഡി.സി. ഉള്‍പ്പടെയള്ള അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പാക്കേജ്‌ ടൂര്‍ പ്രേഗ്രാമുകളിലൂടെയാണു തെക്കിന്റെ കാശ്‌മീരായ ഈ മലമുകളിലേക്കു ടൂറിസ്റ്റുകളെ എത്തിക്കുന്നത്‌. അവരിലെല്ലാം പഴയ ആവേശം മടങ്ങിയെത്തിയിരിക്കുന്നു എന്നു വേണം കരുതാന്‍. അതിനിടെ മൂന്നാറിന്റെ സ്വാഭാവിക സൗന്ദര്യം നിലനിറുത്തിയുള്ള വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഒരു കണ്‍സള്‍ട്ടന്‍സിയെയും നിയോഗിച്ചു. ഇതിനായി ടൂറിസം വകുപ്പ്‌ 78 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്‌്‌. ഡല്‍ഹിയിലെ കണ്‍സള്‍ട്ടന്റ്‌ സര്‍വീസസ്‌ ഇന്ത്യ ലിമിറ്റഡ്‌, തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ്‌ ഡെവലപ്‌മെന്റ്‌ എന്നിവയ്‌ക്കാണു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന്‍െറ സംയുക്ത ചുമതല. ആഗോള ടെണ്ടറിലൂടെയാണു മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചത്‌. ഇരുപതോളം കമ്പനികള്‍ ദര്‍ഘാസില്‍ പങ്കെടുത്തിരുന്നു. കണ്‍സള്‍ട്ടന്‍സി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും മുമ്പ്‌ ഈ കമ്പനികളുടെയെല്ലാം പശ്ചാത്തലം വിലയിരുത്താന്‍ വിദഗ്‌ദ്ധ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ആറുമാസത്തിനകം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നല്‍കണമെന്നാണു കണ്‍സള്‍ട്ടന്‍സിയോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. കണ്‍സള്‍ട്ടന്‍സി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചു മൂന്നാറിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്‌തശേഷം സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കും.മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലെ ബോട്ടിംഗും ആനസവാരിയും ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുമാണു സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. കുണ്ടള ഡാമിലെ ബോട്ടിംഗ്‌ കശ്‌മീര്‍ തടാകത്തിലെ ബോട്ടിംഗിന്റെ അനുഭവം പകരുമെന്നാണ്‌ ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ പറയുന്നത്‌. കാശ്‌മീരി ബോട്ടുകളും സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്‌. എക്കോ പോയിന്റ്‌, മറയൂര്‍, കാന്തല്ലൂര്‍, ടോപ്പ്‌സേ്‌റ്റഷന്‍, ചിന്നാര്‍ എന്നീ സ്ഥലങ്ങള്‍ കാണാന്‍ എത്തുന്നവരും വിരളമല്ല. കൊച്ചി - മധുര ദേശീയ പാതയടക്കമുള്ള റോഡുകള്‍ ശോചനീയാവസ്ഥ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. മൂന്നാര്‍ - ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന റോഡ്‌ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്‌. അപകടങ്ങള്‍ പതിയിരിക്കുന്ന കൊടും വളവുകള്‍ പോലും നേരെയാക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. മൂന്നാറിനെ കൊടൈക്കനാലുമായി ബന്ധിപ്പിക്കുന്ന സ്റ്റേറ്റ്‌ ഹൈവേയുടെ പണികളും പാതി വഴിയില്‍ മുടങ്ങിയിരിക്കുകയാണ്‌. മൂന്നാറിലെ പ്രധാന ആകര്‍ഷണമായ മാട്ടുപ്പെട്ടി ഇന്‍ഡോ- സ്വിസ്‌ പ്രോജക്‌ടില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്കു വിലക്കാണ്‌. ഇതു സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്‌. ഇതുമൂലം പാസ്‌ ഇനത്തില്‍ സര്‍ക്കാറിനു വന്‍ നഷ്‌ടമുണ്ടാകുന്നുണ്ട്‌്‌.ടൂറിസം വികസനത്തിനും അതിലൂടെ കൂടുതല്‍ വരുമാനത്തിനും അനന്ത സാധ്യതകളുള്ള മൂന്നാറില്‍ ഇതിനായുള്ള പദ്ധതികളെല്ലാം ഫയലുകളില്‍ ഉറങ്ങുകയാണെന്നതു ഖേദകരമാണ്‌. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഹൈഡല്‍ ടൂറിസം വിങ്ങും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വന്‍ കുതിപ്പു ലക്ഷ്യമിട്ടു പദ്ധതികള്‍ ഒരുക്കിയെങ്കിലും അതും ഫയലുകളില്‍ ഉറങ്ങുകയാണ്‌. വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമത്രേ ടൂറിസം വികസനത്തിനു വിലങ്ങുതടിയായി മാറിയിരിക്കുന്നത്‌. അതിശൈത്യം മൂന്നാറിനെ സഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നുവെങ്കിലും തേയിലത്തോട്ടങ്ങള്‍ക്ക്‌ ഈ അതിശൈത്യം ചെറിയ തോതില്‍ ഭീഷണിയാകുന്നുണ്ട്‌്‌. താപനില പൂജ്യത്തിലും താഴെ എത്തുത്ത്‌ തേയിലച്ചെടികള്‍ക്കു ഭീഷണിയാണ്‌. എന്തായാലും മൂന്നാറും മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളും ഇപ്പോള്‍ പുനര്‍ജന്മം ലഭിച്ച സന്തോഷത്തിലാണ്‌. മരം കോച്ചുന്ന തണുപ്പില്‍ കോടമഞ്ഞിറങ്ങുന്ന താഴ്‌വരയില്‍ എത്തുന്ന സഞ്ചാരികളുടെയും അവിടുത്തെ ജനങ്ങളുടേയും മനസുകള്‍ കുളിരണിഞ്ഞിരിക്കുന്നു.

No comments:

Post a Comment