Friday, January 23, 2009

നൈറ്റ്‌ ക്ലബ്ബുകളിലെ റേവ്‌ പാര്‍ട്ടികള്‍ 1



റേവ്‌ പാര്‍ട്ടികള്


‍പാശ്ചാത്യസംസ്‌ക്കാരങ്ങള്‍ പലതും ഇന്ത്യയിലും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിലൊന്നാണു റേവ്‌ പാര്‍ട്ടികള്‍. ഇന്ത്യയിലെ മിക്ക വന്‍നഗരങ്ങളിലേയും ഒട്ടേറെ ഡാന്‍സ്‌ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്ന നഗ്നതാ പ്രദര്‍ശനവും ലൈംഗികകേളികളും നടക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇവ നിരോധിച്ചിരുന്നു. എന്നിട്ടും ഇത്തരം പേക്കൂത്തുകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. റേവ്‌ പാര്‍ട്ടികളില്‍ ഹരം പൂണ്ട്‌ ഇതില്‍ ചെന്നു ചാടുന്നവര്‍ ഊരാക്കുടുക്കിലാണ്‌ അകപ്പെടുന്നത്‌. മയക്കുമരുന്നുകളുടെ ദുരന്തകഥകള്‍... എയ്‌ഡ്‌സ്‌... ഇ-മെയില്‍-മൊബൈല്‍ ഫോണുകള്‍ വഴി പ്രചരിക്കുന്ന സ്വന്തം നഗ്നചിത്രങ്ങള്‍... തുടങ്ങിയവ ഇക്കൂട്ടര്‍ക്കു ശാപമായി തീരും. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദുരന്തമായി ഇത്‌ ഇവരുടെ ജീവിതത്തെ വേട്ടയാടും. റേവ്‌ പാര്‍ട്ടികളില്‍ ചെന്നു ചാടുന്നവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളിലേയ്‌ക്കു വിരല്‍ ചൂണ്ടുന്ന പരമ്പര ...



റേവ്‌’ എന്ന വാക്ക്‌ ഒരു സാധാരണ മലയാളിക്ക്‌ അത്ര പരിചയമുള്ളതല്ല. എന്നാല്‍ അറിയാവുന്നവര്‍ക്കു നന്നായി തന്നെയറിയാം. തലയ്‌ക്കും ശരീരത്തിനും ഒരു പോലെ ഉന്മാദം നല്‍കുന്ന പാര്‍ട്ടിയാണു റേവ്‌.നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാത്രമല്ല; നിയമപാലകരുടെ ശല്യം ഉണ്ടാകില്ലെന്ന്‌ ഉറപ്പുള്ള ഏതു കുഗ്രാമങ്ങളിലും റേവ്‌ പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നാണ്‌ ഇടയ്‌ക്കിടെ പുറത്തു വരുന്ന ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. മുംബൈയിലാണത്രേ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം റേവ്‌ പാര്‍ട്ടികള്‍ നടക്കുന്നത്‌. ഈ റേവ്‌ പാര്‍ട്ടികളില്‍ ഏറെയും നടക്കുന്നതു പോലീസിന്റെ വ്യക്തമായ അറിവോടെയാണെന്നതാണു യാഥാര്‍ഥ്യം. പോലീസും നിയമവും ഈ പാര്‍ട്ടികള്‍ക്കെതിരേ രംഗത്തുണ്ടെങ്കിലും റേവ്‌ പതിവായി നടക്കുന്നുണ്ട്‌ എന്ന സത്യം ഇവര്‍ക്കു പോലും നിഷേധിക്കാനാവില്ല.സമ്പന്നരായ യുവാക്കള്‍, മധ്യവയസ്‌ക്കരായ സ്‌ത്രീ-പുരുഷന്മാര്‍ എന്നിവരാണു റേവ്‌ പാര്‍ട്ടികളിലെ സ്ഥിരം സന്ദര്‍ശകര്‍. ഈ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നതു വളരെ കരുതലോടെയാണ്‌. സുന്ദരിമാരായ യുവതികളുടെ ചിത്രങ്ങള്‍ നല്‍കി മസാജ്‌, യാത്രാ സഹായി, ഫ്രണ്ട്‌ഷിപ്പ്‌, റിലാക്‌സേഷന്‍ തുടങ്ങിയ പരസ്യങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍, ലാന്റ്‌ ഫോണ്‍, ഇ-മെയില്‍ എന്നിവ വഴിയാണു പാര്‍ട്ടി അംഗങ്ങളെ കണ്ടെത്തുക. ഒരിക്കല്‍ കുഴപ്പക്കാരനല്ലെന്നു തെളിഞ്ഞാല്‍ പിന്നീട്‌ എവിടെ എപ്പോള്‍ റേവ്‌ പാര്‍ട്ടി നടന്നാലും ഇവര്‍ക്കു സന്ദേശം എത്തിയിരിക്കും.മാധ്യമങ്ങളിലൂടെ ഇങ്ങനെ പരസ്യം നല്‌കി ഇത്തരത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇക്കാര്യം നിയമപാലകര്‍ അറിയുന്നുണ്ട്‌ എന്നതു പകല്‍ പോലെ സത്യമാണ്‌. അറിഞ്ഞിട്ടും അറിയാത്ത പോലെ എല്ലാറ്റിനും ഇവര്‍ മൗനാനുവാദം നല്‍കുകയാണ്‌ എന്നതാണ്‌ സത്യം. എന്നാല്‍, റേവ്‌ പാര്‍ട്ടികള്‍ എവിടെ നടക്കുന്നു എന്നകാര്യം നിയമപാലകര്‍ക്കോ പൊതുജനങ്ങള്‍ക്കോ എളുപ്പം മനസിലാക്കാന്‍ കഴിയാറില്ല എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്‌. കാരണം അതീവ രഹസ്യമായി രഹസ്യ കേന്ദ്രങ്ങളിലാണു പാര്‍ട്ടികള്‍ നടക്കുന്നത്‌. മുംബൈ നഗരത്തിലെ ഒട്ടനവധി ഡാന്‍സ്‌ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന നഗ്നതാ പ്രദര്‍ശനവും ഒപ്പം ലൈംഗികകേളികളും നടക്കുന്നുവെന്ന ആരോപണത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതു കുറച്ചുകാലം മുമ്പു നിരോധിച്ചിരുന്നു. ഈ നിരോധനം നിലവില്‍ വന്നതോടെ വരുമാനമാര്‍ഗം നിലച്ച ബാര്‍ ഗേളുകളില്‍ നല്ലൊരു ശതമാനവും ലൈംഗികതൊഴിലാളികളായി രംഗത്തിറങ്ങി. അഴകുള്ള മേനിയുള്ള സുന്ദരിമാരായ യുവതികളാണു മുംബൈ നഗരത്തിലെ ബാര്‍ ഗേളുകള്‍. ബംഗാളിലെ ദരിദ്ര കുടംബങ്ങളില്‍ നിന്നുള്ളവരാണ്‌ ഇവരില്‍ കൂടുതലത്രേ. കാര്യമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവര്‍ക്കു മറ്റു ജോലികള്‍ ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്‌. കനത്ത തുകയാണ്‌ ഇവര്‍ക്ക്‌ ബാറുകളില്‍ നിന്നും മുമ്പു ലഭിച്ചു കൊണ്ടിരുന്നത്‌.ബാറിലെ മൂന്നോ നാലോ ടേബിളുകളാണ്‌ ഓരോ ബാര്‍ഗേളിനും ലഭിക്കുന്നത്‌. ഈ ടേബിളില്‍ എത്തുന്നവര്‍ക്കു മദ്യം വിളമ്പുന്നത്‌ ഇവരാണ്‌. ബാറില്‍ നിന്നും എടുത്തു കൊടുക്കുന്ന മദ്യത്തിന്‌ ഇവര്‍ ഈടാക്കുന്നതാണു വില. ബാറില്‍ അടച്ചതിനു ശേഷം ബാക്കിയുള്ളത്‌ ഇവരുടെ കീശയിലാകും. മാത്രമല്ല കനത്ത ടിപ്പുകളും ലഭിക്കും. ഒപ്പം അത്യാവശ്യം മദ്യവും ഇതിനിടെ അകത്താക്കുന്ന ഇവര്‍ ജീവിതം “ആസ്വദിച്ചാണു’ മുന്നോട്ടു പോയിരുന്നത്‌.അതുകൊണ്ടുതന്നെ വരുമാനം കുറഞ്ഞ മറ്റു ജോലികള്‍ ഇവര്‍ക്ക്‌ ഇഷ്‌ടമാവുകയുമില്ല. പിന്നെ, പഴയപോലെ എളുപ്പം പണമുണ്ടാക്കാന്‍ പറ്റിയ വഴി; കോള്‍ ഗേള്‍ ആവുക മാത്രമാണ്‌.മുംബൈ എന്ന വന്‍ നഗരത്തിലെ ചില പാര്‍ട്ടികളിലെ സുന്ദരിമാരുടെ നഗ്നവും അര്‍ധനഗ്നവുമായ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ അടുത്ത കാലത്തു പ്രസിദ്ധീകരിച്ചിരുന്നു. അന്ധേരി, മുംബൈ വടക്ക്‌ താനെ റോസ്‌ എന്നിവിടങ്ങളിലെ നിശാ ക്ലബുകളില്‍ നടന്ന പാര്‍ട്ടിയിലെ ചൂടന്‍ ചിത്രങ്ങളാണു മാധ്യമങ്ങളിലൂടെ പുറം ലോകം കണ്ടത്‌. പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ രസത്തിനായെടുത്ത ചിത്രമാവാം ഇതെന്നാണു സൂചന. ഇത്തരം പാര്‍ട്ടികളെപ്പറ്റി പുറം ലോകത്തെ അറിയിക്കാനും രഹസ്യം ചോര്‍ത്താനുമായി പാര്‍ട്ടിയില്‍ മനഃപൂര്‍വം പങ്കെടുത്തു രഹസ്യമായെടുത്ത ചിത്രമായിരിക്കാം ഇവയെന്നും പറയപ്പെടുന്നു.വല്ലപ്പോഴും പോലീസ്‌ ഇത്തരം പാര്‍ട്ടികളില്‍ റെയ്‌ഡ്‌ നടത്തുകയും ഉന്നതര്‍ അടക്കമുള്ളവരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്യുമ്പോഴാണു നിയമം മൂലം നിരോധിച്ച പാര്‍ട്ടികള്‍ ഇനിയും നിര്‍ബാധം തുടരുന്നു എന്നു ബോധ്യമാകുന്നത്‌. പുറത്തറിഞ്ഞതു വിരലില്‍ എണ്ണാവുന്നവമാത്രം. അപ്പോള്‍ അറിയാതെ പോകുന്ന നിര്‍ബാധം തുടരുന്ന പാര്‍ട്ടികള്‍ എത്ര? മുംബൈയില്‍ ഇക്കഴിഞ്ഞയാഴ്‌ച റെയ്‌ഡ്‌ നടന്ന നിശാക്ലബ്ബില്‍ നടന്നതും റേവ്‌ പാര്‍ട്ടി തന്നെയായിരുന്നു എന്നാണു പോലീസ്‌ നല്‍കുന്ന സൂചന. മുംബൈയില്‍ നടന്ന ഈ റെയ്‌ഡില്‍ പ്രമുഖരുടെ മക്കളടക്കം 231 പേരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ 35 പെണ്‍കുട്ടികളും വരും. ചില ബോളിവുഡ്‌ താരങ്ങളുടെ മക്കളും ഒരു ഇസ്രായേലി വനിതയും മയക്കുമരുന്നു വില്‍പ്പനക്കാരും അറസ്റ്റിലായവരില്‍ പെടും.

തുടരും...

ഒക്‌ടോബര്‍ 15 2008

No comments:

Post a Comment