Friday, January 23, 2009

നൈറ്റ്‌ ക്ലബ്ബുകളിലെ റേവ്‌ പാര്‍ട്ടികള്‍ 1



റേവ്‌ പാര്‍ട്ടികള്


‍പാശ്ചാത്യസംസ്‌ക്കാരങ്ങള്‍ പലതും ഇന്ത്യയിലും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിലൊന്നാണു റേവ്‌ പാര്‍ട്ടികള്‍. ഇന്ത്യയിലെ മിക്ക വന്‍നഗരങ്ങളിലേയും ഒട്ടേറെ ഡാന്‍സ്‌ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്ന നഗ്നതാ പ്രദര്‍ശനവും ലൈംഗികകേളികളും നടക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇവ നിരോധിച്ചിരുന്നു. എന്നിട്ടും ഇത്തരം പേക്കൂത്തുകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. റേവ്‌ പാര്‍ട്ടികളില്‍ ഹരം പൂണ്ട്‌ ഇതില്‍ ചെന്നു ചാടുന്നവര്‍ ഊരാക്കുടുക്കിലാണ്‌ അകപ്പെടുന്നത്‌. മയക്കുമരുന്നുകളുടെ ദുരന്തകഥകള്‍... എയ്‌ഡ്‌സ്‌... ഇ-മെയില്‍-മൊബൈല്‍ ഫോണുകള്‍ വഴി പ്രചരിക്കുന്ന സ്വന്തം നഗ്നചിത്രങ്ങള്‍... തുടങ്ങിയവ ഇക്കൂട്ടര്‍ക്കു ശാപമായി തീരും. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദുരന്തമായി ഇത്‌ ഇവരുടെ ജീവിതത്തെ വേട്ടയാടും. റേവ്‌ പാര്‍ട്ടികളില്‍ ചെന്നു ചാടുന്നവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളിലേയ്‌ക്കു വിരല്‍ ചൂണ്ടുന്ന പരമ്പര ...



റേവ്‌’ എന്ന വാക്ക്‌ ഒരു സാധാരണ മലയാളിക്ക്‌ അത്ര പരിചയമുള്ളതല്ല. എന്നാല്‍ അറിയാവുന്നവര്‍ക്കു നന്നായി തന്നെയറിയാം. തലയ്‌ക്കും ശരീരത്തിനും ഒരു പോലെ ഉന്മാദം നല്‍കുന്ന പാര്‍ട്ടിയാണു റേവ്‌.നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാത്രമല്ല; നിയമപാലകരുടെ ശല്യം ഉണ്ടാകില്ലെന്ന്‌ ഉറപ്പുള്ള ഏതു കുഗ്രാമങ്ങളിലും റേവ്‌ പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നാണ്‌ ഇടയ്‌ക്കിടെ പുറത്തു വരുന്ന ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. മുംബൈയിലാണത്രേ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം റേവ്‌ പാര്‍ട്ടികള്‍ നടക്കുന്നത്‌. ഈ റേവ്‌ പാര്‍ട്ടികളില്‍ ഏറെയും നടക്കുന്നതു പോലീസിന്റെ വ്യക്തമായ അറിവോടെയാണെന്നതാണു യാഥാര്‍ഥ്യം. പോലീസും നിയമവും ഈ പാര്‍ട്ടികള്‍ക്കെതിരേ രംഗത്തുണ്ടെങ്കിലും റേവ്‌ പതിവായി നടക്കുന്നുണ്ട്‌ എന്ന സത്യം ഇവര്‍ക്കു പോലും നിഷേധിക്കാനാവില്ല.സമ്പന്നരായ യുവാക്കള്‍, മധ്യവയസ്‌ക്കരായ സ്‌ത്രീ-പുരുഷന്മാര്‍ എന്നിവരാണു റേവ്‌ പാര്‍ട്ടികളിലെ സ്ഥിരം സന്ദര്‍ശകര്‍. ഈ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നതു വളരെ കരുതലോടെയാണ്‌. സുന്ദരിമാരായ യുവതികളുടെ ചിത്രങ്ങള്‍ നല്‍കി മസാജ്‌, യാത്രാ സഹായി, ഫ്രണ്ട്‌ഷിപ്പ്‌, റിലാക്‌സേഷന്‍ തുടങ്ങിയ പരസ്യങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍, ലാന്റ്‌ ഫോണ്‍, ഇ-മെയില്‍ എന്നിവ വഴിയാണു പാര്‍ട്ടി അംഗങ്ങളെ കണ്ടെത്തുക. ഒരിക്കല്‍ കുഴപ്പക്കാരനല്ലെന്നു തെളിഞ്ഞാല്‍ പിന്നീട്‌ എവിടെ എപ്പോള്‍ റേവ്‌ പാര്‍ട്ടി നടന്നാലും ഇവര്‍ക്കു സന്ദേശം എത്തിയിരിക്കും.മാധ്യമങ്ങളിലൂടെ ഇങ്ങനെ പരസ്യം നല്‌കി ഇത്തരത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇക്കാര്യം നിയമപാലകര്‍ അറിയുന്നുണ്ട്‌ എന്നതു പകല്‍ പോലെ സത്യമാണ്‌. അറിഞ്ഞിട്ടും അറിയാത്ത പോലെ എല്ലാറ്റിനും ഇവര്‍ മൗനാനുവാദം നല്‍കുകയാണ്‌ എന്നതാണ്‌ സത്യം. എന്നാല്‍, റേവ്‌ പാര്‍ട്ടികള്‍ എവിടെ നടക്കുന്നു എന്നകാര്യം നിയമപാലകര്‍ക്കോ പൊതുജനങ്ങള്‍ക്കോ എളുപ്പം മനസിലാക്കാന്‍ കഴിയാറില്ല എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്‌. കാരണം അതീവ രഹസ്യമായി രഹസ്യ കേന്ദ്രങ്ങളിലാണു പാര്‍ട്ടികള്‍ നടക്കുന്നത്‌. മുംബൈ നഗരത്തിലെ ഒട്ടനവധി ഡാന്‍സ്‌ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന നഗ്നതാ പ്രദര്‍ശനവും ഒപ്പം ലൈംഗികകേളികളും നടക്കുന്നുവെന്ന ആരോപണത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതു കുറച്ചുകാലം മുമ്പു നിരോധിച്ചിരുന്നു. ഈ നിരോധനം നിലവില്‍ വന്നതോടെ വരുമാനമാര്‍ഗം നിലച്ച ബാര്‍ ഗേളുകളില്‍ നല്ലൊരു ശതമാനവും ലൈംഗികതൊഴിലാളികളായി രംഗത്തിറങ്ങി. അഴകുള്ള മേനിയുള്ള സുന്ദരിമാരായ യുവതികളാണു മുംബൈ നഗരത്തിലെ ബാര്‍ ഗേളുകള്‍. ബംഗാളിലെ ദരിദ്ര കുടംബങ്ങളില്‍ നിന്നുള്ളവരാണ്‌ ഇവരില്‍ കൂടുതലത്രേ. കാര്യമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവര്‍ക്കു മറ്റു ജോലികള്‍ ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്‌. കനത്ത തുകയാണ്‌ ഇവര്‍ക്ക്‌ ബാറുകളില്‍ നിന്നും മുമ്പു ലഭിച്ചു കൊണ്ടിരുന്നത്‌.ബാറിലെ മൂന്നോ നാലോ ടേബിളുകളാണ്‌ ഓരോ ബാര്‍ഗേളിനും ലഭിക്കുന്നത്‌. ഈ ടേബിളില്‍ എത്തുന്നവര്‍ക്കു മദ്യം വിളമ്പുന്നത്‌ ഇവരാണ്‌. ബാറില്‍ നിന്നും എടുത്തു കൊടുക്കുന്ന മദ്യത്തിന്‌ ഇവര്‍ ഈടാക്കുന്നതാണു വില. ബാറില്‍ അടച്ചതിനു ശേഷം ബാക്കിയുള്ളത്‌ ഇവരുടെ കീശയിലാകും. മാത്രമല്ല കനത്ത ടിപ്പുകളും ലഭിക്കും. ഒപ്പം അത്യാവശ്യം മദ്യവും ഇതിനിടെ അകത്താക്കുന്ന ഇവര്‍ ജീവിതം “ആസ്വദിച്ചാണു’ മുന്നോട്ടു പോയിരുന്നത്‌.അതുകൊണ്ടുതന്നെ വരുമാനം കുറഞ്ഞ മറ്റു ജോലികള്‍ ഇവര്‍ക്ക്‌ ഇഷ്‌ടമാവുകയുമില്ല. പിന്നെ, പഴയപോലെ എളുപ്പം പണമുണ്ടാക്കാന്‍ പറ്റിയ വഴി; കോള്‍ ഗേള്‍ ആവുക മാത്രമാണ്‌.മുംബൈ എന്ന വന്‍ നഗരത്തിലെ ചില പാര്‍ട്ടികളിലെ സുന്ദരിമാരുടെ നഗ്നവും അര്‍ധനഗ്നവുമായ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ അടുത്ത കാലത്തു പ്രസിദ്ധീകരിച്ചിരുന്നു. അന്ധേരി, മുംബൈ വടക്ക്‌ താനെ റോസ്‌ എന്നിവിടങ്ങളിലെ നിശാ ക്ലബുകളില്‍ നടന്ന പാര്‍ട്ടിയിലെ ചൂടന്‍ ചിത്രങ്ങളാണു മാധ്യമങ്ങളിലൂടെ പുറം ലോകം കണ്ടത്‌. പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ രസത്തിനായെടുത്ത ചിത്രമാവാം ഇതെന്നാണു സൂചന. ഇത്തരം പാര്‍ട്ടികളെപ്പറ്റി പുറം ലോകത്തെ അറിയിക്കാനും രഹസ്യം ചോര്‍ത്താനുമായി പാര്‍ട്ടിയില്‍ മനഃപൂര്‍വം പങ്കെടുത്തു രഹസ്യമായെടുത്ത ചിത്രമായിരിക്കാം ഇവയെന്നും പറയപ്പെടുന്നു.വല്ലപ്പോഴും പോലീസ്‌ ഇത്തരം പാര്‍ട്ടികളില്‍ റെയ്‌ഡ്‌ നടത്തുകയും ഉന്നതര്‍ അടക്കമുള്ളവരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്യുമ്പോഴാണു നിയമം മൂലം നിരോധിച്ച പാര്‍ട്ടികള്‍ ഇനിയും നിര്‍ബാധം തുടരുന്നു എന്നു ബോധ്യമാകുന്നത്‌. പുറത്തറിഞ്ഞതു വിരലില്‍ എണ്ണാവുന്നവമാത്രം. അപ്പോള്‍ അറിയാതെ പോകുന്ന നിര്‍ബാധം തുടരുന്ന പാര്‍ട്ടികള്‍ എത്ര? മുംബൈയില്‍ ഇക്കഴിഞ്ഞയാഴ്‌ച റെയ്‌ഡ്‌ നടന്ന നിശാക്ലബ്ബില്‍ നടന്നതും റേവ്‌ പാര്‍ട്ടി തന്നെയായിരുന്നു എന്നാണു പോലീസ്‌ നല്‍കുന്ന സൂചന. മുംബൈയില്‍ നടന്ന ഈ റെയ്‌ഡില്‍ പ്രമുഖരുടെ മക്കളടക്കം 231 പേരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ 35 പെണ്‍കുട്ടികളും വരും. ചില ബോളിവുഡ്‌ താരങ്ങളുടെ മക്കളും ഒരു ഇസ്രായേലി വനിതയും മയക്കുമരുന്നു വില്‍പ്പനക്കാരും അറസ്റ്റിലായവരില്‍ പെടും.

തുടരും...

ഒക്‌ടോബര്‍ 15 2008

നൈറ്റ്‌ ക്ലബ്ബുകളിലെ റേവ്‌ പാര്‍ട്ടികള്‍ 2



മയങ്ങി വീഴുന്ന യുവത്വം


മുംബൈയില്‍ നിശാക്ലബ്ബില്‍ റെയ്‌ഡ്‌, പ്രമുഖരുടെ മക്കളടക്കം 231 പേര്‍ അറസ്റ്റില്‍, ലക്ഷക്കണക്കിനു രൂപയുടെ മയക്കു മരുന്നു പിടിച്ചു. കഴിഞ്ഞയാഴ്‌ച മലയാളമടക്കമുളള ഇന്ത്യയിലെ പ്രധാന പത്രങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്‌. വാര്‍ത്ത വായിച്ചവര്‍ വായിച്ചവര്‍ ഞെട്ടി. പ്രത്യേകിച്ചും ബോളിവുഡ്‌. അറസ്റ്റിലായവരില്‍ ബോളിവുഡ്‌ താരം ശക്തി കപൂറിന്റെ മകന്‍ സിദ്ധാന്തും ബോളിവുഡ്‌ താരം ആദിത്യ പഞ്ചോളിയുടെ മകള്‍ സനാ പഞ്ചോളിയും ഉള്‍പ്പെടുന്നു. ബോളിവുഡിലെ മുന്‍ നിര്‍മാതാവും സംവിധായകനുമായ പ്രകാശ്‌ മെഹ്‌റയുടെ ഉടമസ്ഥതയിലുള്ള നിശാക്ലബില്‍ പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ ഇസ്രായേലി വനിതയും എട്ടു മയക്കുമരുന്നു വില്‍പനക്കാരും ഒട്ടനവധി യുവതീയുവാക്കളുമടക്കം 231 പേര്‍ അറസ്റ്റിലായത്‌. അറസ്റ്റിലായവരില്‍ 35 പേര്‍ പെണ്‍കുട്ടികളാണ്‌. പ്രകാശ്‌ മെഹ്‌റയുടെ ഉടമസ്ഥതയിലുള്ള `ബോംബെ 72 ഡിഗ്രി ഈസ്റ്റ്‌' എന്ന റസ്റ്റോറന്റിനു ചലച്ചിത്രരംഗവുമായി അഭേദ്യമായ ബന്ധമാണുള്ളത്‌. പല പ്രമുഖ താരങ്ങളുടെയും സംവിധയകരുടെയും പ്രിയപ്പെട്ട ക്ലബ്‌ കം റസ്റ്റോറന്റാണിത്‌. കഴിഞ്ഞ നവംബറില്‍ പ്രശസ്‌ത ബോളിവുഡ്‌ താരം സല്‍മാന്‍ ഖാനാണ്‌ ഈ ക്ലബ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ബോളിവുഡ്‌ ആകെ ഞെട്ടാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം ? അറസ്റ്റിലായ ഈ യുവതീയുവാക്കളെല്ലാം 18-നും 25-നും ഇടയില്‍ മാത്രം പ്രായമുള്ളവരാണ്‌. ലക്ഷക്കണക്കിനു രൂപയുടെ മയക്കു മരുന്നാണു നിശാക്ലബില്‍ നിന്നു പോലീസ്‌ പിടിച്ചെടുത്തത്‌. മയക്കുമരുന്നു ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണു മിക്കവര്‍ക്കെതിരേയും കേസ്‌ എടുത്തിട്ടുളളത്‌. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെ താവളമായിരുന്നു ഈ നിശാക്ലബ്‌ എന്നു നേരത്തേ പരാതി ഉയര്‍ന്നിരുന്നു. മുംബൈ ജൂഹുവില്‍ ജൂഹു-താരാ റോഡില്‍ പൃഥ്വി തീയേറ്ററിനു സമീപമുള്ള `ബോംബെ 72 ഡിഗ്രി ഈസ്റ്റ്‌' എന്ന ക്ലബില്‍ മുംബൈ സിറ്റി പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്‌ സെല്‍ ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയില്‍ നടത്തിയ റെയ്‌ഡിലാണ്‌ ഇവര്‍ അറസ്റ്റിലായത്‌.അറസ്റ്റിലായവരെ മെഡിക്കല്‍ പരിശോധനക്കു വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയതാണു പോലീസ്‌ അറിയിച്ചിട്ടുളളത്‌.തന്റെ മകന്‍ നിരപരാധിയാണെന്നും ക്ലബിലെ ജോക്കിയായതിനാലാണ്‌ അവിടെ ഉണ്ടായിരുന്നതെന്നുമാണു ശക്തി കപൂര്‍ പ്രതികരിച്ചത്‌. ആദിത്യ പഞ്ചോളി സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു.നേരത്തേ രാജ്യത്തു പൂനൈയിലടക്കം നിരവധി സ്ഥലങ്ങളില്‍ ഇത്തരം പാര്‍ട്ടികള്‍ നടന്നതായി റെയ്‌ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പൂനൈയില്‍ കഴിഞ്ഞ വര്‍ഷം അവസാനം റെയ്‌ഡ്‌ നടത്തിയ റേവ്‌ പാര്‍ട്ടിയോടു സമാനമായ പാര്‍ട്ടിയാണു മുംബൈയിലും നടന്നതെന്നു മുംബൈ ആന്റി നാര്‍ക്കോട്ടിക്‌ സെല്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ വിശ്വാസ്‌ നങ്കാരേ പാട്ടീല്‍ വ്യക്തമാക്കി. ഞായറാഴ്‌ച ആയതിനാലും ഒരു സ്‌പാനിഷ്‌ ഡിസ്‌ക്കോ ജോക്കിയുടെ പ്രകടനം ഉണ്ടെന്ന സൂചന ലഭിച്ചിരുന്നതിനാലും ആണ്‌ ക്ലബ്ബില്‍ റെയ്‌ഡ്‌ നടന്ന ദിവസം ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറോളം പോലീസ്‌ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണു റെയ്‌ഡ്‌ നടത്തിയത്‌. ക്ലബ്ബില്‍ നിന്നും പിടിച്ചെടുത്ത മദ്യത്തില്‍ വിദേശരാജ്യത്തു നിന്നു ഇറക്കുമതി ചെയ്‌തവയും വരും. ഇതിനു 16.25 ലക്ഷം രൂപ വിലമതിക്കും. പിടിച്ചെടുത്ത 500 തരം മദ്യം അന്താരാഷ്‌ട്ര ബ്രാന്‍ഡുകളാണ്‌. അതു കൊണ്ടു തന്നെ ഈ മദ്യം കളളക്കടത്തായി എത്തിയതാണെന്നാണു പോലീസ്‌ നല്‍കുന്ന സൂചന. മുംബൈ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി പെയ്‌ഡ്‌ ഷോപ്പില്‍ നിന്നും വാങ്ങിയ മദ്യവും പിടിച്ചെടുത്ത കൂട്ടത്തില്‍ പെടും. മുംബൈയില്‍ നിശാക്ലബ്ബില്‍ നടന്ന ഈ പാര്‍ട്ടിയും റേവ്‌ പാര്‍ട്ടി തന്നെയായിരുന്നു എന്നാണ്‌ പോലീസ്‌ വ്യക്തമാക്കിയിട്ടുളളത്‌. പലരാജ്യങ്ങളിലും ആഘോഷ വേളകളില്‍ എല്ലാം തന്നെ റേവ്‌ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്‌. പുതുവര്‍ഷത്തിലാണു റേവ്‌ പാര്‍ട്ടികള്‍ ഏറെയും നടക്കുന്നത്‌. മുംബൈയിലെ ഡാന്‍സ്‌ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും അതിരു കടക്കുന്ന നഗ്നതാ പ്രദര്‍ശനവും ലൈംഗികകേളികളും നടക്കുന്നുവെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍ ഇതു നിരോധിച്ച്‌ ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നു വരുമാനം നിലച്ച ബാര്‍ഗേളുകളില്‍ നല്ലൊരു പറ്റവും ലൈംഗിക തൊഴിലാളികളായി മാറി. ബാര്‍ ഗേളുകള്‍ കോള്‍ ഗേളുകളായി മാറി. ബാര്‍ ഗേളുകള്‍ പൊതുവേ അതിസുന്ദരിമാരാണ്‌. റേവ്‌ പാര്‍ട്ടികള്‍ നടത്തുന്നവര്‍ വന്‍തുക വാഗ്‌ദാനം ചെയ്‌ത്‌ ഈ കോള്‍ ഗേളുമാരെ തന്നെയാണു പാര്‍ട്ടികളില്‍ കൊണ്ടു വരുന്നത്‌. വേശ്യാവൃത്തി ചെയ്യുന്ന ഇവര്‍ക്കു കിട്ടുന്ന അധികവരുമാനമാണു റേവ്‌ പാര്‍ട്ടികളിലൂടെ ലഭിക്കുന്ന പ്രതിഫലം. റേവ്‌ പാര്‍ട്ടികളിലും ചെയ്യുന്ന ജോലി സമാനമാണെങ്കിലും പ്രതിഫലം വളരെ ഉയന്നതാണ്‌. റേവ്‌ പാര്‍ട്ടികളില്‍ ഇടക്കു മാത്രം റെയ്‌ഡെന്ന പ്രഹസനം നടക്കുമ്പോള്‍ അറസ്റ്റിലാകുന്ന പെണ്‍കുട്ടികള്‍ ഈ കോള്‍ഗേളുകള്‍ മാത്രമല്ല എന്ന യാഥാര്‍ഥ്യം ഞെട്ടിക്കുന്നതാണ്‌. സമൂഹത്തിലെ ഉന്നതരായ പലരുടേയും പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുളള പെണ്‍മക്കളേയും റേവ്‌ പാര്‍ട്ടികളില്‍ നിന്നും പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. പോലീസ്‌ തയ്യാറാക്കുന്ന ആദ്യ പ്രതിപട്ടികയില്‍ മാത്രമാണ്‌ ഇവരുടെ പേരുണ്ടാകുക. പിന്നീട്‌ ഇവരുടെ പേരുകള്‍ അപ്രത്യക്ഷമാകും. ഈ പെണ്‍കുട്ടികള്‍ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത്‌ ഒരു വരുമാനമാര്‍ഗത്തിനു വേണ്ടിയല്ലെന്നു വ്യക്തം. പിന്നെ എന്തിനു വേണ്ടിയാണ്‌ ഇക്കൂട്ടര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്‌ എന്നു ചോദിച്ചാല്‍ അതിനു ലഭിക്കുന്ന ഉത്തരം അമ്പരപ്പിക്കുന്നതും ഒപ്പം ഞെട്ടിക്കുന്നതുമാണ്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട പെണ്‍കുട്ടികള്‍... ലൈംഗികകേളികളില്‍ ആകൃഷ്‌ടരായവര്‍... എന്നീ രണ്ടു ഗണത്തില്‍ പെട്ട പെണ്‍കുട്ടികളാണ്‌ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ മാത്രമല്ല; ഉന്നതരുടെയും ധനാഢ്യരായവരുടെയും മക്കളായ യുവാക്കളും പാര്‍ട്ടികളില്‍ എത്തുന്നതും ഇതേ ആവശ്യങ്ങള്‍ നിറവേറ്റാനായി തന്നെയാണ്‌.യുവതീയുവാക്കള്‍ മാത്രമല്ല; ഷഷ്‌ഠിപൂര്‍ത്തി ആഘോഷിക്കാറായവര്‍ വരെ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നു എന്നാണ്‌ അടുത്ത കാലത്തു നടന്ന ഒരു റെയ്‌ഡ്‌ സാക്ഷ്യപ്പെടുത്തുന്നത്‌. ഏതാനു നാള്‍ മുമ്പ്‌ ഒരു റേവ്‌ പാര്‍ട്ടിയില്‍ നടന്ന റെയ്‌ഡില്‍ പന്ത്രണ്ട്‌ കസ്റ്റംസ്‌ സൂപ്രണ്ടുമാരും പത്തു കസ്റ്റംസ്‌ ഇന്‍സ്‌പെക്‌ടര്‍മാരുമാണ്‌ അറസ്റ്റിലായത്‌. പിടിയിലായ ഇവരില്‍ 36 മുതല്‍ 56 വരെ പ്രായമുളളവര്‍ ഉണ്ടായിരുന്നു. ഇവരടക്കം പാര്‍ട്ടിയില്‍ പങ്കെടുത്ത 200-ല്‍ പരം നഗ്നരേയും അര്‍ധനഗ്നരേയുമാണു പേലീസ്‌ പിടികൂടിയത്‌. തുടരും..ഒക്‌ടോബര്‍ 16 2008

നൈറ്റ്‌ ക്ലബ്ബുകളിലെ റേവ്‌ പാര്‍ട്ടികള്‍ 3


ഒഴിവാക്കാനാവാത്ത ദുരന്തം

2007 മാര്‍ച്ചില്‍ പൂനയ്‌ക്കടുത്തു സംഹസ്‌കോട്ടയോടു ചേര്‍ന്നുള്ള ദോഞ്ചേ എന്ന ഗ്രാമത്തില്‍ നടത്തിയ റേവ്‌ പാര്‍ട്ടില്‍ നിന്നും ഇരുനൂറിലധികം നഗ്നരരേയും അര്‍ധനഗ്നരേയും അറസ്റ്റ്‌ ചെയ്‌തതു വന്‍ വാര്‍ത്തയായിരുന്നു.കോളിളക്കം സൃഷ്‌ടിച്ച ഈ സംഭവത്തില്‍ അറസ്റ്റിലായവരില്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും തുടങ്ങി, മോഡലുകള്‍, ഐ.ടി എക്‌സിക്യുട്ടീവുകള്‍, കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവുകള്‍ എന്നിവര്‍ വരെയുണ്ടായിരുന്നു.ഏറെ മാധ്യമ ശ്രദ്ധ നേടിയ ഈ സംഭവം പലരുടേയും ഉറക്കം കെടുത്തിയിരുന്നു. തങ്ങളുടെ മക്കളുടെ പേരു വെളിപ്പെടുത്തിയതിന്‌ ഒട്ടനവധി മാതാപിതാക്കള്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.ഈ സംഭവത്തിനു ശേഷം റേവ്‌ പാര്‍ട്ടികളെപ്പറ്റി കുറച്ചുകാലത്തേക്ക്‌ വാര്‍ത്തകളൊന്നും പുറത്തു വന്നിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 27-നു പുറത്തു വന്ന ഒരു റേവ്‌ പാര്‍ട്ടിയില്‍ നടന്ന റെയ്‌ഡിന്റെ വാര്‍ത്ത ജനങ്ങളേയും സര്‍ക്കാരിനേയും ഒരുപോലെ ഞെട്ടിച്ചു. റേവ്‌ പാര്‍ട്ടികള്‍ രാജ്യത്തു നിര്‍ബാധം തുടരുന്നു വരികയായിരുന്നു എന്നാണ്‌ ഈ സംഭവവും അതിനു പിന്നാലെ ഇക്കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡും കാട്ടിത്തരുന്നത്‌.ഇത്തവണ അറസ്റ്റിലായത്‌ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. മുംബൈയിലെ പ്രശസ്‌തമായ സഹാര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന പന്ത്രണ്ട്‌ കസ്റ്റംസ്‌ സൂപ്രണ്ടുമാരും പത്ത്‌ കസ്റ്റംസ്‌ ഇന്‍സ്‌പെക്‌ടര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെടും. 36-നും 56-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അറസ്റ്റിലായത്‌. ഇവരില്‍ നാലഞ്ചു മലയാളികളും ഉണ്ടായിരുന്നു എന്നാണു പ്രതികളുടെ പട്ടിക വ്യക്തമാക്കുന്നത്‌. യുവതീയുവാക്കള്‍ മാത്രമല്ല റേവ്‌ പാര്‍ട്ടികളില്‍ ആകൃഷ്‌ടരായി എത്തുന്നത്‌ എന്നാണ്‌ ഈ സംഭവം കാട്ടിത്തരുന്നത്‌. ഷഷ്‌ഠിപൂര്‍ത്തി ആഘോഷിക്കാരായവര്‍ വരെ റേവ്‌ പാര്‍ട്ടികളില്‍ എത്തുന്നു എന്ന്‌ ഈ സംഭവത്തോടെ പുറം ലോകമറിഞ്ഞു. മുംബൈ നഗരത്തില്‍ നിന്നും ഏകദേശം നൂറ്‌ കിലോമീറ്റര്‍ അകലെയുള്ള മണ്ഡാലഭാഗത്തുള്ള ഹോട്ടല്‍ ഹരിദാസിനു പിന്നില്‍ അംഗുര്‍ല ഗ്രാമത്തിലെ താജ്‌ ഹൗസ്‌ എന്ന ഒമ്പത്‌ ലേസ്‌റൂം ബംഗ്ലാവിലായിരുന്നു ഉന്മാദമായ റേവ്‌ പാര്‍ട്ടി ആഘോഷം. മുംബൈയിലെ ഒരു വ്യവസായി ഒരു വര്‍ഷം മുമ്പു വാങ്ങിയതാണ്‌ ഈ ബംഗ്ലാവ്‌. 22 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ പത്തു യുവതികള്‍, പാര്‍ട്ടിക്കുവേണ്ടി സ്ഥലവും ലഹരി പാനീയങ്ങളും സംഘടിപ്പിച്ച ഭാര്യാ ഭര്‍ത്താക്കന്മാര്‍, ഒരു ഡ്രൈവര്‍, ബംഗ്ലാവ്‌ സൂക്ഷിപ്പുകാരായ മൂന്നു പേര്‍ എന്നിവരും അറസ്റ്റിലായവരില്‍പെടും.അറസ്റ്റിലായ യുവതികളെല്ലാം പശ്ചിമ ബംഗാളിലെ മലാസ്‌, ചാര്‍ക്കോപ്പ്‌, കാന്തിവ്‌ലി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള മുന്‍ ബാര്‍ നര്‍ത്തകകളായിരുന്നു. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ എയര്‍ പോര്‍ട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കു രണ്ടുദിവസം അവധി ലഭിക്കും. ഈ അവധി ആഘോഷിക്കാനാണു കസ്റ്റംസ്‌ ഓഫീസര്‍ എത്തിയത്‌. ബംഗ്ലാവിലെത്തിയ ഉദ്യോഗസ്ഥര്‍ മദ്യവും മദിരാഷിയുമായി നൃത്തമാരംഭിച്ചു. രാത്രി രണ്ടുമണിയോടെ പോലീസ്‌ സംഘം ബംഗ്ലാവ്‌ വളഞ്ഞപ്പോള്‍ തട്ടു പൊളിപ്പന്‍ പാട്ടുകളുടെ അകമ്പടിയോടെ മദ്യപാനവും നൃത്തവും നഗ്നനൃത്തവും അരങ്ങേറുകയായിരുന്നു. ചിലര്‍ ലാപ്‌ടോപ്പില്‍ നീലചിത്രം കണ്ടു രസിക്കുകയായിരുന്നു. ഇവരെയെല്ലാം പോലീസ്‌ കൈയോടെ പൊക്കി.പിടിയിലായ കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ ചില സഹപ്രവര്‍ത്തകര്‍ തന്നെയാണു പാര്‍ട്ടിയുടെ വിവരം പോലീസിനു കൈമാറിയതെന്നു കരുതപ്പെടുന്നു. പശ്ചിമ മുംബൈയിലെ ഹുസൈന്‍ അന്താരിക്ഷ ദമ്പതികളാണു പാര്‍ട്ടിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയതെന്നു പോലീസ്‌ പറഞ്ഞു. 20,000 രൂപ മുന്‍കൂര്‍ നല്‍കിയാണു മലാസ്‌ മെസ്റ്റിലെ സോണു ബിശ്വാസ്‌ ചൗഡരി, ഭര്‍ത്താവ്‌ ബിശ്വാസ്‌ ചൗഡരി എന്നിവര്‍ മുന്‍ ബാര്‍ നര്‍ത്തകിമാരെ ബുക്ക്‌ ചെയ്‌തതെന്നു പോലീസ്‌ പിന്നീടു വെളിപ്പെടുത്തിയിരുന്നു.ഇന്ത്യയില്‍ നടക്കുന്ന റേവ്‌ പാര്‍ട്ടികളില്‍ മിക്കവയും നിയമപാലകരുടെ മൗനാനുവാദത്തോടെയാണെന്നതു പകല്‍ പോലെ വ്യക്തമാണ്‌. അതുകൊണ്ടു തന്നെ എല്ലാ ആഘോഷവേളകളിലും റേവ്‌ മുടങ്ങാതെ നടക്കുന്നു. അതേ സമയം വിനോദസഞ്ചാരകേന്ദ്രങ്ങളോടു ചേര്‍ന്ന്‌ ഈ പാര്‍ട്ടികള്‍ ഒരു വന്‍വ്യവസായമായി മാറിയിരിക്കുന്നു എന്നതും വ്യക്തമാണ്‌. ദിവസേന ഇതു നടക്കുന്നുവെങ്കിലും ഇത്തരം കേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ നടക്കുന്നതു വല്ലപ്പോഴും മാത്രമാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റെയ്‌ഡ്‌ നടക്കുമ്പോള്‍ അറസ്റ്റിലാകുന്നത്‌ ഉന്നതരും ഉന്നതരുടെ മക്കളുമാണ്‌. അതുകൊണ്ടു തന്നെ റെയ്‌ഡിനു ശേഷമുളള തുടര്‍നടപടികള്‍ ഉണ്ടാകാറില്ലെന്നതാണു സത്യം. റേവ്‌ പാര്‍ട്ടികള്‍ ഇങ്ങനെ പുറം ലോകമറിയാതെ അരങ്ങു തകര്‍ത്തു മുന്നോട്ടു പോകുന്നതും ഈ ഉന്നതരുടെ പ്രാതിനിധ്യം ഉളളതു കൊണ്ടാണ്‌. വല്ലപ്പോഴും റെയ്‌ഡ്‌ എന്ന പ്രഹസനം നടക്കുന്നത്‌ ഉന്നതര്‍ക്കിടയിലേയും റേവ്‌ പാര്‍ട്ടി ഗാംഗുകള്‍ക്കിടയിലേയും ചേരിതിരിവുകള്‍ കൊണ്ടുണ്ടാകുന്ന ഒറ്റിക്കൊടുക്കലുകള്‍ കൊണ്ടാണ്‌. കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുത്ത്‌ അറസ്റ്റിലായപ്പോള്‍ ഇവര്‍ക്കു തക്ക ശിക്ഷ നല്‍കുമെന്നു കസ്റ്റംസ്‌ കമ്മീഷണര്‍ അടക്കമുളളവര്‍ പറഞ്ഞിരുന്നന്വെങ്കിലും പിന്നീടൊന്നും പറഞ്ഞു കേട്ടില്ല. ഇഴയുന്ന അന്വേഷണം എവിടെ പോയി നില്‍ക്കുന്നുമെന്നു കണ്ടറിയുക തന്നെ വേണം. റേവ്‌ പാര്‍ട്ടികളില്‍ ആകൃഷ്‌ടരായി ഇതില്‍ ചെന്നു ചാടുന്നവര്‍ ഊരാക്കുടുക്കിലാണ്‌ അകപ്പെടുന്നത്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുക, എയ്‌ഡ്‌സ്‌ അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ പിടിപെടുക എന്നിവ ഇതില്‍ ചിലതാണ്‌. അതുമല്ലെങ്കില്‍ കുടുംബവും കുട്ടികളുമുള്ള സമൂഹത്തില്‍ മാന്യതയോടെ ജീവിക്കുന്ന തങ്ങളുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും പരക്കുന്നതിനും സാക്ഷിയാകേണ്ടി വരും. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദുരന്തമായി ഇവ ജീവിതാവസാനം വരെ ഇക്കൂട്ടരെ വേട്ടയായാടുകയും ചെയ്യും. അവസാനിച്ചു.

~ഒക്‌ടോബര്‍ 17 2008

Thursday, January 22, 2009


കേരളം ആത്മഹത്യയുടെ ദുരന്ത ഭൂമി-1

ലോകത്ത്‌ ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധം വര്‍ധിച്ചുവരികയാണ്‌. ആത്മഹത്യ ചെയ്യുന്നവര്‍ക്കൊപ്പം അതിനു ശ്രമിച്ചു പരാജയപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. കേരളവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മറ്റെല്ലാറ്റിലുമെന്നപോലെ അല്‍പ്പം മുന്നിലാണെന്നുതന്നെ പറയാം. ഒരന്വേഷണം.

കണക്കുകള്‍ കഥ പറയുന്നു

പ്രദീപ്‌ ഗോപി

``ഞാന്‍ ഒന്നുറങ്ങിയിട്ടു ദിവസങ്ങള്‍; അല്ല മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയവേദന. ഇങ്ങനെ അല്‍പ്പാല്‍പ്പം മരിച്ചുകൊണ്ട്‌ എന്റെ അവസാനദിനത്തേ പ്രതീക്ഷിക്കാന്‍ ഞാന്‍ അശക്തനാണ്‌. ഒരു കര്‍മ്മധീരനാകുവാന്‍ നോക്കി ഒരു ഭ്രാന്തനായി മാറാനാണ്‌ ഭാവം...'' 1939-ല്‍ ആത്മഹത്യചെയ്‌ത കവി ഇടപ്പള്ളി രാഘവന്‍പിള്ള എഴുതിയ ആത്മഹത്യാക്കുറിപ്പു തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ജീവിതത്തിലെ പ്രതീക്ഷകള്‍ അസ്‌തമിച്ചവരാണ്‌ ആത്മഹത്യയില്‍ അഭയംതേടുന്നതെന്നു പൊതുവേയുള്ള വിലയിരുത്തല്‍. ലോകത്ത്‌ ഇങ്ങനെ ആത്മഹത്യയുടെ അമാവാസിയില്‍ അഭയം തേടുന്നവരുടെ എണ്ണം ആശങ്കാകരമായ വിധം വര്‍ധിച്ചുവരികയാണ്‌. ആത്മഹത്യ നടത്തുന്നവര്‍ക്കൊപ്പം അതിനു ശ്രമിച്ചു പരാജയപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ഇതിനിടെ ഒരു ആത്മഹത്യാ പ്രതിരോധദിനം കൂടി ഇക്കഴിഞ്ഞയാഴ്‌ച കടന്നു പോയി.ആലുവയിലെ ഒരു വ്യവസായസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു മുകുന്ദന്‍. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ താന്‍ തൊഴില്‍രഹിതനായി എന്ന ചിന്തയാണു മുകുന്ദനെ ചെന്നൈയില്‍ ഒരു ലോഡ്‌ജില്‍ ജീവിതമവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌. വിവരമറിഞ്ഞു മകനും ബന്ധുക്കളും അയല്‍വാസികളും മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നൈയ്‌ക്കു പോയി. മൃതദേഹവുമായി മടങ്ങവേ അവര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ്‌ സേലത്തുവച്ചു മരത്തിലിടിച്ചു തകര്‍ന്നു. മുകുന്ദന്റെ ജ്യേഷ്‌ഠ സഹോദരന്‍, ഭാര്യാ സഹോരന്‍, അയല്‍ക്കാരന്‍ എന്നിവര്‍ ആ അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 15 വയസുമാത്രമുള്ള മകന്റെ രണ്ടുകാലുകളും പിന്നീടു മുറിച്ചുകളയേണ്ടിവന്നു. ഇവിടെ ഒരു മഹാദുരന്തം ബന്ധുക്കള്‍ക്കു വരുത്തിവച്ചാണ്‌ മുകുന്ദന്‍ തന്റെ ജീവിതം അവസാനിപ്പിച്ചത്‌. ഒരു ആത്മഹത്യ സമ്മാനിച്ച ദുരന്തം വാക്കുകള്‍ക്ക്‌ അതീതമാണ്‌.കഴിഞ്ഞ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയെങ്കിലും ലിംഗനിര്‍ണയ പരിശോധനയെത്തുടര്‍ന്നു മെഡല്‍ നഷ്‌ടമായ ശാന്തി സൗന്ദര്‍രാജന്‍ എന്ന ഇരുപത്തിയാറുകാരി ലോകമാധ്യമങ്ങളില്‍വരെ എത്തിപ്പെട്ട കായികപ്രതിഭയാണ്‌. ആത്മഹത്യാശ്രമം നടത്തിയ ശാന്തിയെ ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിഷംകഴിച്ച ശാന്തിയെ സുഹൃത്തുക്കളാണു ഗവണ്‍മെന്റ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. നില ഗുരുതരമായതിനാല്‍ പിന്നീട്‌ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ലിംഗനിര്‍ണയ പരിശോധനയെത്തുടര്‍ന്നു മെഡല്‍ നഷ്‌ടമായെങ്കിലും ഈ പ്രതിഭയെ സഹായിക്കാന്‍ തമിഴ്‌നാടു സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. എന്നിട്ടും ശാന്തിയെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ച ഘടകമെന്തെന്നത്‌ ഇപ്പോഴും ദുരൂഹമാണ്‌. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥകളാകുന്നു.സ്ഥിതിവിവരക്കണക്കുകള്‍ പലപ്പോഴും ശരിയായിരിക്കണമെന്നില്ല. എങ്കിലും യാഥാര്‍ഥ്യവുമായി അടുത്തുനില്‍ക്കുന്നതെന്നുറപ്പിക്കാവുന്ന കണക്കുകളാണു മുന്നിലുള്ളത്‌. ഞെട്ടിക്കുന്നതാണിതിലെ വിവരങ്ങള്‍. രാജ്യത്തെ ആത്മഹത്യാ തലസ്ഥാനം എന്ന പദവി ചാര്‍ത്തിക്കിട്ടിയിരിക്കുന്നത്‌ സമ്പൂര്‍ണ സാക്ഷരരെന്ന്‌ അഭിമാനിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനുതന്നെയാണ്‌!കേരളത്തിലെ മൂന്നുകോടിയിലധികം വരുന്ന ജനങ്ങളില്‍ 32 പേര്‍ ഒരു ദിവസം ജീവനൊടുക്കുന്നു. അതേസമയം മണിക്കൂറില്‍ 15 ആത്മഹത്യാശ്രമങ്ങളും. കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത്‌ ഇന്ന്‌ അപ്രധാന വാര്‍ത്തകളായി മാറിയിരിക്കുന്നു. ആത്മഹത്യചെയ്‌ത കര്‍ഷകന്റെ കുടുംബത്തിന്‌ അരലക്ഷം രൂപയെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട്‌ കടംകയറിനില്‍ക്കുന്ന കര്‍ഷകര്‍ സ്വന്തം ജീവന്‍കൊടുത്തു കടത്തിന്റെ ഭാരംകുറയ്‌ക്കാന്‍ ശ്രമിക്കുന്നതു സമീപകാല ചരിത്രം, ഒരുപക്ഷേ ലോകത്തെങ്ങുമില്ലാത്ത വൈചിത്ര്യം.ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യചെയ്യുന്നതു കേരളത്തിലാണ്‌. 1997-ല്‍ 15 വയസില്‍ താഴെയുള്ള 106 കുട്ടികള്‍ ആത്മഹത്യചെയ്‌തപ്പോള്‍ 98-ല്‍ എണ്ണം 232 ആയി. ഇക്കഴിഞ്ഞ വര്‍ഷം 120 കുട്ടികളും അതിനു മുന്‍വര്‍ഷം 110 കുട്ടികളും സ്വയംഹത്യ ചെയ്‌തതായാണു കണക്ക്‌. കേരളത്തിലെ ആത്മഹത്യകളില്‍ 26.5 ശതമാനവും 15-നും 29-നും ഇടയ്‌ക്കുള്ള ആണ്‍കുട്ടികളുടേതാണെങ്കില്‍, 39 ശതമാനം ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടികളുടേതാണ്‌. അതായത,്‌ 63 ശതമാനത്തിലേറെ ആത്മഹത്യകളും 15-നും 29-നും മധ്യേ പ്രായമുള്ളവരിലാണെന്നു ചുരുക്കം. ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 9.73 പേര്‍ ജീവനൊടുക്കുമ്പോള്‍ കേരളത്തിലതു ലക്ഷത്തില്‍ 29.87 ആണ്‌. അതായതു ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി!കേരളത്തില്‍ ജീവനൊടുക്കു ന്നവരില്‍ മൂന്നു ശതമാനം മാത്രമാണ്‌ 15 വയസില്‍ താഴെയുള്ളവര്‍. 30-നും 34-നുമിടയ്‌ക്കുള്ള പുരുഷന്മാര്‍ 37.35 ശതമാനവും സ്‌ത്രീകള്‍ 29.9 ശതമാനവും വരും. 35-നും 50-നുമിടയില്‍ പ്രായമുള്ളവരില്‍ 25.30 ശതമാനം പുരുഷന്മാരും സ്‌ത്രീകള്‍ 18.5 ശതമാനവുമാണ്‌. 60 വയസിനുമേല്‍ പ്രായമുള്ള വര്‍ 12 ശതമാനവും വൃദ്ധകള്‍ 10.84 ശതമാനവുമാണ്‌. സംസ്ഥാനത്ത്‌ ഇടുക്കി ജില്ലയിലാണ്‌ ആത്മഹത്യാനിരക്ക്‌ ഏറ്റവും കൂടുതല്‍. ഏറ്റവും കുറവ്‌ ആത്മഹത്യകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്‌ മലപ്പുറം ജില്ലയിലാണ്‌. 11 ലക്ഷത്തോളം ജനസംഖ്യയുള്ള ഇടുക്കി ജില്ലയെ പിന്തള്ളി ഇപ്പോള്‍ ഈ സ്ഥാനം വയനാട്‌ സ്വന്തമാക്കിയതായാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഇന്ത്യയിലൊട്ടാകെ പഞ്ചായത്തുതല കണക്കുനോക്കുമ്പോള്‍ ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്താണ്‌ ഒന്നാംസ്ഥാനത്ത്‌. തൊട്ടടുത്ത സ്ഥാനവും ഇടുക്കി ജില്ലയ്‌ക്കുതന്നെ. വാത്തിക്കുടി പഞ്ചായത്തിന്‌. കേരളത്തില്‍ ഏറ്റവും കുറവ്‌ ആത്മഹത്യകള്‍ റിപ്പോര്‍ട്ടുചെയ്യുന്ന മലപ്പുറത്തുപോലും 12.69 ശതമാനമാണു ശരാശരി കണക്ക്‌. സംസ്ഥാനത്ത്‌ യുവതികളുടെ ആത്മഹത്യാനിരക്ക്‌ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്‌. പരീക്ഷയിലെ പരാജയവുമായി ബന്ധപ്പെട്ട്‌ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളുടെ ആത്മഹത്യാനിരക്കും ഉയര്‍ന്നിരിക്കുകയാണ്‌. ആത്മഹത്യയുടെ സ്‌ത്രീ-പുരുഷ അനുപാതം 3:7 ആണ്‌. ആത്മഹത്യ ചെയ്യുന്നവരില്‍ 19.8 ശതമാനവും തൊഴില്‍രഹിതരാണെന്നാണു കണക്ക്‌. 15.6 ശതമാനം പേര്‍ കൃഷിക്കാരും 14.8 ശതമാനം പേര്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നവരുമാണ്‌. ആത്മഹത്യചെയ്യുന്നവരില്‍ 75 ശതമാനവും വിവാഹിതരും 18 ശതമാനത്തോളം അവിവാഹിതരുമാണ്‌. ഏഴു ശതമാനംപേര്‍ വിധവകളും. കേരളത്തില്‍ വിവാഹിതരായ സ്‌ത്രീകളുടെ ആത്മഹത്യനിരക്കില്‍ ഓരോ വര്‍ഷവും വര്‍ധനവാണു കാണുന്നത്‌. സ്‌ത്രീധന പ്രശ്‌നങ്ങളും വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളുമാണ്‌ ഈ ആത്മഹത്യയിലെ മുഖ്യകാരണം. കൂട്ട ആത്മഹത്യകളുടെ നിരക്കും ഉയരുകയാണ്‌.രാജ്യത്തൊട്ടാകെ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്നാണ്‌ ദേശീയ ക്രൈം റിക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്ക്‌. എന്നാല്‍, ആത്മഹത്യാമരണങ്ങളെ സംബന്ധിച്ചുള്ള ഈ ബ്യൂറോയുടെ കണക്കും അപൂര്‍ണമാണ്‌. കാരണം എല്ലാ ആത്മഹത്യകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ ആത്മഹത്യകളുടെ യഥാര്‍ഥ ചിത്രം നമുക്കു ലഭ്യമല്ല.വര്‍ധിച്ചുവരുന്ന ആത്മഹത്യ ഒരു സാമൂഹിക പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടു കാലങ്ങളായി. ആത്മഹത്യയിലേയ്‌ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്‌. അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 17 2007

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-2



പരമ്പര


സ്വയംഹത്യയിലേയ്‌ക്കുളള വഴികള്


‍ശാലിനിയെന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു. ഷൈനിക്കതു സഹിക്കാനാവുന്നില്ല. ഹോസ്റ്റലിലെ റൂംമേറ്റാണവര്‍. പ്ലസ്‌ ടുവിന്റെ അവസാന പരീക്ഷയുടെ തലേന്നാള്‍ ഇവരിരുവരും ദീര്‍ഘനേരം സംസാരിച്ചിരുന്നു. പക്ഷേ....!ശാലിനിയുടെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചു. അമ്മയുടെ രണ്ടാം വിവാഹം. ഉദ്യോഗസ്ഥയായ അവരുടെ ചില കര്‍ക്കശ സ്വഭാവങ്ങള്‍. ഇക്കാരണങ്ങളാല്‍ വീട്ടില്‍ ശാലിനിക്കു വേണ്ടത്ര സ്‌നേഹമോ അംഗീകാരമോ ലഭിച്ചില്ല. കൂടുതലും ഏകാന്തതയിലാണ്‌ അവര്‍ക്കു കഴിയേണ്ടിവന്നത്‌. അമ്മയുടെയും രണ്ടാനച്ഛന്റെയും ധാരണക്കുറവുകളും ഭിന്നതകളും ശാലിനിയെ സ്വന്തം വീടു തടങ്കല്‍പാളയം പോലെയാക്കി. ഹോസ്റ്റലില്‍ ഷൈനി അവള്‍ക്കൊരു താങ്ങായിരുന്നുവെങ്കിലും ശാലിനിയുടെ നിരന്തരമായ ദുഃഖകഥകളും ദുരനുഭവങ്ങളും കേട്ടു സാന്ത്വനം നല്‍കാന്‍ ഷൈനിക്കു കഴിഞ്ഞതുമില്ല. പിറ്റേന്നു പരീക്ഷ കഴിഞ്ഞാല്‍ സ്വന്തം വീടെന്ന തടവറയിലേക്കു മടങ്ങണമല്ലോ എന്ന ചിന്തയാണു ശാലിനിയെ ആത്മഹത്യയിലേക്കു നയിച്ചത്‌.സ്‌നേഹബന്ധം തകര്‍ന്ന വീട്ടിലെ അന്തരീക്ഷവും മക്കള്‍ക്കു സ്‌നേഹവും വാത്സല്യവും പ്രോത്സാഹനവും നല്‍കാത്ത മാതാപിതാക്കളും മക്കളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സാഹചര്യം സൃഷ്‌ടിക്കുന്നുവെന്ന്‌ ഈ സംഭവം വ്യക്തമാക്കുന്നു. ആധുനിക ജീവിതസൗകര്യങ്ങളോ കൊട്ടാര സദൃശമായ വീടോ സമ്പത്തോ ഒന്നും മാതാപിതാക്കളുടെ സ്‌നേഹത്തിനോ അംഗീകാരത്തിനോ പകരമാവില്ല. ശിഥിലമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ പരസ്‌പര സ്‌നേഹബന്ധത്തിന്റെ അടിത്തറ തകരുകയും പരസ്‌പര വിദ്വേഷത്തിന്റെ വേരു വളരുകയും ചെയ്യും. പരസ്‌പരം സ്‌നേഹം വറ്റുമ്പോള്‍ അതു വിഷാദമായും ദുഃഖമായും പ്രതികാരമായും മാറും. മക്കള്‍ക്ക്‌ ഉത്തമ മാതൃക കാട്ടിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. പ്രശ്‌നകലുഷിതമായ ജീവിതം നയിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ കുടുംബജീവിതം അസഹനീയവും നരകതുല്യവുമാക്കും. അതു കുട്ടികളുടെ മാനസിക വളര്‍ച്ചയെയും സാരമായി ബാധിക്കും.ഏലത്തിനു തളിക്കാന്‍ വച്ചിരുന്ന കീടനാശിയെടുത്തു കുടിച്ചാണു കുട്ടപ്പന്‍ തന്റെ ഭാര്യയോടുള്ള വൈരാഗ്യം തീര്‍ത്തത്‌. തൊട്ടടുത്ത ടൗണില്‍നിന്നു മദ്യപിച്ചു ലക്കുകെട്ടു വീട്ടിലെത്തി ഭാര്യയുമായി വഴക്കടിച്ചശേഷമായിരുന്നു കുട്ടപ്പന്റെ പ്രതികാരം. ആശുപത്രിയില്‍ എത്തി ബോധം തിരിച്ചുകിട്ടിയ കുട്ടപ്പന്‍ ഡോക്‌ടറോടു പറഞ്ഞതു സുബോധം ഉണ്ടായിരുന്നെങ്കില്‍ താന്‍ വിഷം കഴിക്കില്ലായിരുന്നു എന്നാണ്‌. ആത്മഹത്യചെയ്യുന്ന പുരുഷന്മാരില്‍ നല്ലൊരു ശതമാനം ആളുകളും മദ്യപാനികളാണെന്നാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌. അവര്‍ക്കതിനുള്ള ഉത്തേജനം ലഭിക്കുന്നതു മദ്യലഹരിയില്‍നിന്നാണ്‌. ലഹരിയുടെ പിടിയില്‍ അമരുമ്പോള്‍ ചിലര്‍ക്കു ജീവിത നൈരാശ്യവും ആത്മഹത്യചെയ്യാനുള്ള മനോധൈര്യവും മനസില്‍ രൂപപ്പെടുന്നു. മദ്യം, മയക്കുമരുന്ന്‌ എന്നിവകളിലൂടെ ചിലര്‍ ജീവിത യാഥാര്‍ഥ്യങ്ങളെ വിസ്‌മരിക്കുകയും സാങ്കല്‌പിക ലോകത്തില്‍ ജീവിക്കുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാനും ചിലപ്പോള്‍ ശ്രമിക്കും.ഭര്‍ത്താവിന്റെ അമിതമായ മദ്യപാനത്തിലൂടെ വീട്ടില്‍ നിരന്തരം ഉണ്ടാകുന്ന ദാരിദ്ര്യം, വഴക്ക്‌ എന്നിവയില്‍ മനംനൊന്തു ഭാര്യ ജീവനൊടുക്കുന്നതും പതിവായിരിക്കുന്നു. മദ്യപാനിയായ പിതാവു മൂലം നിരവധി മക്കള്‍ക്ക്‌ അമ്മമാരെ നഷ്‌ടമാകുന്നു. കുടുംബങ്ങളെ കടക്കെണിയിലാക്കുന്ന ആപത്‌കാരിയായ ദു:ശീലമാണിത്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്‌. ഇക്കഴിഞ്ഞ ഓണത്തോടനുബന്ധിച്ചു രണ്ടുദിവസം മാത്രം മലയാളി കുടിച്ചത്‌ 60 കോടിയോളം രൂപയുടെ മദ്യം! ഹൈന്ദവ വീക്ഷണത്തില്‍ മദ്യപാനം മഹാപാപങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഏറ്റവും വലിയ ദുഷ്‌കര്‍മ്മമെന്നാണു സിദ്ധിക്കുന്നത്‌. മനുഷ്യപുരോഗതിയുടെ അടിവേരിനു കത്തിവയ്‌ക്കുന്ന ദുഷ്‌കൃത്യങ്ങളില്‍ മദ്യപാനത്തെ ഒന്നാംസ്ഥാനത്താണ്‌ ഇസ്ലാംമതം എണ്ണിയിട്ടുള്ളത്‌. മനുഷ്യനെ നാശ ഗര്‍ത്തിത്തിലേക്കു നയിക്കുന്നതും, സമൂഹത്തേയും രാഷ്‌ട്രനേതാക്കളേയും വഴിതെറ്റിക്കുന്നതുമാണു മദ്യമെന്നാണു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നിട്ടും കേരളത്തിലെ ജനങ്ങള്‍ അമിത മദ്യപാനം തുടരുന്നു.സംസ്ഥാനത്ത്‌ ഇടുക്കിജില്ലയിലാണ്‌ ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നതെങ്കിലും ആലപ്പുഴ ജില്ലയിലെ നൂറനാട്‌ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ആത്മഹത്യകള്‍ മലയാളക്കരയെ ആകെ ഞെട്ടിച്ചിരുന്നു. വിഷംകഴിച്ചാണ്‌ ഭൂരിഭാഗം പേരും ഇവിടെ ജീവിതം അവസാനിപ്പിച്ചത്‌. അമിതമായ മദ്യപാനവും തുടര്‍ന്നുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളുമാണ്‌ ആത്മഹത്യക്കു കാരണമായി ഇവിടുത്തെ പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്‌.അമിത മദ്യപാനം ആത്മഹത്യയില്‍ മാത്രം പലപ്പോഴും അവസാനിക്കുന്നില്ല. ഒരു കുടുംബത്തെ മുഴുവന്‍ ഒരു മദ്യപാനി ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു. പട്ടിണി, ദുരിതം, മാനസിക - ശാരീരിക പീഡനം എന്നിവ മൂലം കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും വിഷംകൊടുത്തുകൊന്നു മരണത്തെ പുല്‍കിയ എത്രയെത്ര കുടുംബിനികളുടെ പട്ടിക നിരത്താനാവും.ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രധാന കാരണങ്ങളില്‍ മറ്റൊന്നാണു ധൂര്‍ത്ത്‌. സമൂഹത്തില്‍ കാണുന്ന വലിയൊരു തിന്മ തന്നെയാണു ധൂര്‍ത്തും ആര്‍ഭാടവും. ചിലര്‍ അഭിമാനത്തിന്റെ പേരിലാണു ധൂര്‍ത്തു നടത്തുന്നത്‌. ധൂര്‍ത്തു നടത്തി കടക്കെണിയിലായ കുടുംബങ്ങള്‍ അനവധിയാണ്‌. പ്രത്യേകിച്ചു വിവാഹാഘോഷങ്ങള്‍ നടത്തി കടത്തിലായവരുടെ എണ്ണം ലക്ഷക്കണക്കിനു വരും. ഇങ്ങനെ ധൂര്‍ത്തും ആര്‍ഭാടവും നടത്തി കടത്തിലാവുകയും ഒടുവില്‍ ജീവനൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ആഡംബരവസ്‌തുക്കളോടുള്ള ഭ്രമംമൂലം കടംവാങ്ങി അവ സ്വന്തമാക്കുകയും ഒടുവില്‍ കടംകയറി മുടിയുകയും ചെയ്‌തശേഷം്‌ മരണത്തെ പുല്‍കുന്നവരും ഏറെയാണ്‌. ഒട്ടേറെ കുടുംബങ്ങളെ ആത്മഹത്യയിലെയ്‌ക്കു തളളിവിടുന്നതില്‍ ലോട്ടറികളും അധികം വൈകാതെ കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാഗ്യപരീക്ഷണം ഭൂരിപക്ഷം മലയാളികളുടെ ദിനചര്യയുടെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. വരുമാനത്തിന്റെ സിംഹഭാഗവും ലോട്ടറിയെടുക്കാന്‍ ഇക്കൂട്ടര്‍ ചെലവിടുന്നു. അന്യ സംസ്ഥാനലോട്ടറികളോടാണ്‌ ഇവര്‍ക്കേറെ പ്രിയം. ഇവയുടെ ആകര്‍ഷകമായ സമ്മാന ഘടനയാണ്‌ ഇതിനു കാരണം. ലോട്ടറിയെടുത്തു കടം കയറുകയും അതു വീട്ടാന്‍ ആസ്‌തികള്‍ പോലും വില്‍ക്കുകയും ചെയ്യുന്നവരും, ആസ്‌തികള്‍ വിറ്റു ലോട്ടറിയെടുക്കുന്നവരും ഏറി വരികയാണ്‌. ലോട്ടറി ജ്വരം മൂത്ത കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ യുവാവിന്‌ ഏറെ കൊതിച്ചു വാങ്ങിയ ബൈക്കു നഷ്‌ടമായത്‌ സമീപകാല ചരിത്രം. സ്വന്തമായി ബിസിനസ്‌ നടത്തിയിരുന്ന മറ്റൊരു യുവാവ്‌ ലോട്ടറിയെടുക്കാന്‍ എല്ലാം വിറ്റു പെറുക്കി. ഒടുവില്‍ ജീവിക്കാന്‍ ഗതിയില്ലാതെ നാടുവിട്ട യുവാവ്‌ തമിഴ്‌നാട്ടിലെ തുണിക്കടയില്‍ സെയില്‍സ്‌ മാനായി കഴിയുന്നു. കുടുംബബന്ധത്തിലെ തകര്‍ച്ച, മദ്യപാനം, ധൂര്‍ത്ത്‌,ലോട്ടറി തുടങ്ങി വിവിധ കാരണങ്ങളാല്‍ വ്യക്തികളും കുടുംബം മുഴുവനായും ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്‌ ആധുനിക കേരളത്തിന്റെ ലജ്ജാകരമായ മുഖമാണു തുറന്നുകാട്ടുന്നത്‌.പ്രണയ നൈരാശ്യം, പരീക്ഷകളിലെ പരാജയം, സാമ്പത്തിക പ്രതിസന്ധി, വാശി, നിരാശ, ബ്ലേഡ്‌ മാഫിയ തുടങ്ങിയ പലതും ആത്മഹത്യക്കു കാരണമാകുന്നുണ്ട്‌.അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 18 2007

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-3



പരമ്പര


ചില കാരണങ്ങള്‍ കൂടി


കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. കോളജ്‌ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. ഇത്തരം വാര്‍ത്തകള്‍ നിത്യേനയെന്നോണം പത്രത്താളുകളില്‍ സ്ഥാനംപിടിക്കുന്നു.കിഴക്കന്‍ കേരളത്തിലെ പ്രശസ്‌തമായ ഒരു കോളജിലെ ഏറ്റവും മിടുക്കിയായ ഒരു വിദ്യാര്‍ഥിനി പരീക്ഷയുടെ ഫലമറിയാനിരിക്കെ ആത്മഹത്യ ചെയ്‌തു. അവളുടെ കാമ്പസ്‌ പ്രണയമറിഞ്ഞ മാതാപിതാക്കള്‍ മറ്റൊരു വിവാഹാലോചനയ്‌ക്കു ശ്രമിച്ചതായിരുന്നത്രേ ഇതിനു കാരണം. മാതാപിതാക്കളുടെ എതിര്‍പ്പിനു തക്കതായ കാരണമുണ്ടായിരുന്നിട്ടും പ്രണയത്താല്‍ അന്ധത ബാധിച്ച പെണ്‍കുട്ടിക്ക്‌ അതു മനസിലാക്കാനായില്ല. ഫലം, സ്വന്തം ജീവിതമവസാനിപ്പിച്ച്‌ അവള്‍ മാതാപിതാക്കളോടു പ്രതികാരംചെയ്‌തു.പ്രണയം മത്തുപിടിക്കുമ്പോള്‍ പ്രേമിക്കുന്ന വ്യക്തിയെക്കൂടാതെ ജീവിക്കാനേ കഴിയില്ലെന്ന വിവേകമില്ലാത്ത ചിന്തകള്‍ ഹൃദയത്തേ ഇളക്കിമറിക്കും. സ്‌കൂളിലും കോളജിലും പഠിക്കുന്ന കാലത്തെ പ്രണയബന്ധങ്ങള്‍ പക്വതയുള്ളതാണോ? പ്രേമിക്കുന്ന വ്യക്തി തന്റെ ഭാവിജീവിതത്തിനു ചേര്‍ന്നതാണോ? മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചു തനിക്കിഷ്‌ടമുള്ളയാളെ തെരഞ്ഞെടുത്താല്‍ ആ ബന്ധം ശാശ്വതമാകുമോ? ഈ വക കാര്യങ്ങളൊന്നും പലപ്പോഴും ചിന്തിക്കാറില്ല. ഒടുവില്‍ നൈരാശ്യംമൂലം ആത്മഹത്യ ചെയ്യുന്നു. ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്ന കൗമാരക്കാരുടെ ആത്മഹത്യകളില്‍ പ്രധാനം പ്രണയനൈരാശ്യമാണെന്നതു തര്‍ക്കമറ്റ സംഗതിയാണ്‌.കുടുംബങ്ങളിലെ അമിത സ്വാതന്ത്ര്യം, അമിത നിയന്ത്രണം എന്നിവയാണു കുട്ടികള്‍ അപഥ സഞ്ചാരത്തിലേക്കും പിന്നീടു സ്വയം ഹത്യയിലേക്കും വീഴാന്‍ കാരണമെന്നു വിലയിരുത്തപ്പെടുന്നു. ലഭിക്കാതെ പോകുന്ന സ്‌നേഹത്തിനും പീഡനമായ ബന്ധത്തിനും ഒരു പരിഹാരമായി തുടങ്ങുന്ന ബന്ധങ്ങള്‍തന്നെ പലപ്പോഴും മരണക്കുരുക്കിലേക്കുള്ള വഴിയായി മാറാറുണ്ട്‌.``സ്‌നേഹം നിറഞ്ഞ മമ്മിക്കും ഡാഡിക്കും, നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാന്‍ കഴിയാതെവന്നതിലും അതുവഴി നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതിലും എനിക്ക്‌ അതിയായ ദുഃഖമുണ്ട.്‌ എന്നോടു ക്ഷമിക്കുക-പ്രിയപ്പെട്ട മകന്‍.'' എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്ക്‌ ഒന്നാംക്ലാസ്‌ ലഭിക്കാത്തതില്‍ മനംനൊന്തു മരണത്തെ പുല്‍കിയ ഒരു പതിനഞ്ചുകാരന്റെ ആത്മഹത്യാ കുറിപ്പാണിത്‌. പരീക്ഷയ്‌ക്കു മാര്‍ക്കു കുറഞ്ഞുപോയതിന്റെ പേരില്‍ മനംനൊന്തു ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയുള്ള മരണം, തൂങ്ങി മരണം... ഇത്തരം വാര്‍ത്തകള്‍ പരീക്ഷാഫലം പുറത്തുവരുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന വിജയം നേടാനാകാതെ വരികയും ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്യുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ വിദ്യാര്‍ഥികള്‍ അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു.ജീവിതത്തിലെന്നപോലെ വിദ്യാഭ്യാസത്തിലും ജയപരാജയങ്ങള്‍ ഉണ്ടാകും. ജീവിതമൂല്യം അളക്കുന്നതു ജയപരാജയങ്ങളുടെ കണക്കുനോക്കിയല്ലെന്ന തിരിച്ചറിവില്ലാത്തതാണ്‌ ഇത്തരം ആത്മഹത്യകള്‍ക്കു കാരണം.പരീക്ഷയില്‍ തോറ്റുവെന്നു കരുതി ജീവിതമവസാനിപ്പിക്കാന്‍ തുനിയുന്നവര്‍, പിന്നീടൊരിക്കലും വിജയിക്കാനോ വളര്‍ന്നു വലുതാകാനോ തനിക്കു കഴിയില്ലെന്നാവാം ചിന്തിക്കന്നത്‌. അധ്യാപകരും മാതാപിതാക്കളും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പരിശീലനം വിദ്യാര്‍ഥികള്‍ക്കു നല്‍കിയാല്‍ ചെറിയപ്രായത്തിലുള്ള ആത്മഹത്യകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും.`യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍'- വാര്‍ത്ത വായിക്കുമ്പോള്‍ത്തന്നെ പലരുടെയും നെറ്റി ചുളിയും. ഒരു യുവതി ആത്മഹത്യചെയ്‌താല്‍ ഉടന്‍ ഭൂരിപക്ഷവും ചിന്തിക്കുന്നത്‌ അവള്‍ ദുര്‍നടപ്പുകാരിയാവും എന്നാണ്‌. അവിഹിത ഗര്‍ഭം എന്നു പോലും ഇക്കൂട്ടര്‍ ചിലപ്പോള്‍ പറഞ്ഞുപരത്തുകയും ചെയ്യും. എന്നാല്‍ വസ്‌തുതയുമായി ഈ പരദൂഷണത്തിനു പുലബന്ധംപോലും കണ്ടെന്നു വരില്ല.ഇക്കഴിഞ്ഞയിടയ്‌ക്കാണു നല്ല വിദ്യാഭ്യാസവും കഴിവും സാമ്പത്തികവുമുള്ള യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. അവരെ ആത്മഹത്യയിലേക്കു നയിച്ചതാവട്ടെ തീരെച്ചെറിയ ഒരു പ്രശ്‌നം. സ്വന്തം വീട്ടില്‍ ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ പിതാവ്‌ ശകാരിച്ചു. രണ്ടടിയും കൊടുത്തു. അന്നു രാത്രി ഭക്ഷണമൊന്നും കഴിക്കാതിരുന്നു. പിറ്റേന്നു നേരം പുലരുന്നതിനു മുമ്പേ അവള്‍ ജീവനൊടുക്കി. സാഹചര്യത്തെളിവുവച്ചു നോക്കുമ്പോള്‍ സ്വന്തം പിതാവിനോടുള്ള വാശിയും വൈരാഗ്യവുമാണ്‌ ആത്മഹത്യയിലൂടെ അവള്‍ തീര്‍ ത്തത്‌.കടംവാങ്ങിയ രൂപ കൃത്യസമയത്തു കൊടുക്കാന്‍ കഴിയാതെ വന്നതിന്റെ പേരില്‍ പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെട്ട ജോസഫ്‌ എന്ന ആള്‍ ആത്മഹത്യചെയ്‌തു. ഇവിടെ ആത്മഹത്യയ്‌ക്കു കാരണം മനോവിഷമം. ഭര്‍ത്താവു മരിച്ച ഭാര്യ തീകൊളുത്തി ആത്മഹത്യചെയ്‌തു. ഇവിടെയും മനോവിഷമമാണു സ്വയം ഹത്യയ്‌ക്കു കാരണമായത്‌.ഇടത്തരം മലയാള കുടുംബങ്ങളുടെ സാമ്പത്തിക പരാധീനത ചൂഷണം ചെയ്യുന്ന ബ്ലെയ്‌ഡ്‌ മാഫിയാ സംഘങ്ങളാണു സംസ്ഥാനത്ത്‌ ആത്മഹത്യയുടെ എണ്ണം ഉയര്‍ത്തുന്ന മറ്റൊരു പ്രധാന കൂട്ടര്‍. കൊള്ളപ്പലിശയ്‌ക്കു പണം വാങ്ങി അവസാനം തിരിച്ചടയ്‌ക്കാന്‍ ഗതിയില്ലാതെ മരണത്തെ വരിക്കുന്നവരുടെ എണ്ണം അടിക്കടി ഉയരുകയാണ്‌. ഇതിനു പുറമേ പണമിടപാടു സ്ഥാപനം നടത്തി പരാജയപ്പെട്ടു മരണത്തിനു കീഴടങ്ങിയവരും ചുരുക്കമല്ല. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ നിരവധി കൂട്ടആത്മഹത്യകള്‍ക്കും അടുത്തിടെ കേരളം സാക്ഷിയായി.സാമ്പത്തിക പരാധീനതയെ തുടര്‍ന്നു മൂന്നുമക്കള്‍ക്കു വിഷംകൊടുത്തു കൊന്നശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ വിഷം കഴിച്ചു മരിച്ചു. അടുത്തകാലത്ത്‌ ഇടുക്കി ജില്ലയില്‍ നടന്ന സംഭവമാണിത്‌. സാമ്പത്തിക ബുദ്ധിമുട്ടിനെ ത്തുടര്‍ന്ന്‌ മകള്‍ക്കു വിഷം കൊടുത്തുകൊന്ന്‌ അമ്മയും വിഷംകഴിച്ചു മരിച്ചു. രണ്ടു മക്കള്‍ ഗുരുതരാവസ്ഥയില്‍. ഗൃഹനാഥന്‍ വിദേശത്താണ്‌. ഇവിടെയും സാമ്പത്തിക പ്രശ്‌നമായിരുന്നു കാരണം. ഗള്‍ഫില്‍ പോകാന്‍ ഇവരുടെ ഭര്‍ത്താവ്‌ പലരില്‍നിന്നും പണം കടം വാങ്ങിയിരുന്നു. പലിശസഹിതം തുക മടക്കിക്കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണു കൂട്ടമരണം. ഈ സംഭവം നടന്നതു തൃശൂര്‍ ജില്ലയില്‍.അത്യാവശ്യക്കാരുടെ നിസ്സഹായതയാണു കൊള്ളപ്പലിശക്കാരുടെ മൂലധനം. ഉയര്‍ന്ന പലിശയ്‌ക്കു കടംവാങ്ങി ദുരിതം പേറുന്നവര്‍ എത്ര ലക്ഷമെന്നോ, ഒടുവില്‍ ആത്മഹത്യ ചെയ്‌തവര്‍ എത്രയെന്നോ തിട്ടപ്പെടുത്താന്‍പോലുമാവില്ല.വ്യാപാരത്തില്‍ നഷ്‌ടം സംഭവിക്കുക സാധാരണമാണ്‌. ധൂര്‍ത്തും ദു:ശീലങ്ങളും ഇല്ലെങ്കില്‍പ്പോലും ബിസിനസ്സില്‍ നഷ്‌ടംവരും. കച്ചവടം കുറയുമ്പോഴും തൊഴില്‍ സമരം, വിലത്തകര്‍ച്ച എന്നിവ ഉണ്ടാകുമ്പോഴും നഷ്‌ടം വരാം. അങ്ങനെ വരുന്ന കടബാധ്യതകളും സാമ്പത്തിക പ്രതിസന്ധികളും ആത്മഹത്യയ്‌ക്കു കാരണമായ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കൂട്ട ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിപക്ഷവും കടക്കെണിയില്‍പ്പെട്ടു വലഞ്ഞവരാണ്‌. സാമ്പത്തികഭാരം താങ്ങാനാവാതെയും അപമാനഭീതികൊണ്ടും കുടുംബത്തോടെ ജീവനൊടുക്കുന്നവരുടെ എണ്ണം കേരളത്തില്‍ ദിവസേന പെരുകിക്കൊണ്ടിരിക്കുകയാണ്‌. ഈ കൂട്ടആത്മഹത്യകള്‍ക്കെല്ലാം പിന്നില്‍ താങ്ങാനാവാത്ത കടബാധ്യതയായിരുന്നു എന്നാണ്‌ ഞെട്ടിപ്പിക്കുന്ന സത്യം. ഇത്തരം ആത്മഹത്യകള്‍ക്ക്‌ എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാകും.ആത്മഹത്യ കേവലം വ്യക്തിപരമായ ഒരു പ്രശ്‌നം മാത്രമായി കാണാന്‍ കഴിയില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വ്യവസ്ഥിതിയുടെ ഭീകരതയും മൂല്യങ്ങളുടെ കുഴച്ചുമറിച്ചിലും മൂല്യങ്ങള്‍ നഷ്‌ടമാകലും തുടങ്ങി ഒട്ടേറെ സാമൂഹിക കാരണങ്ങള്‍ എടുത്തു പറയാനാകും. അതുകൊണ്ടുതന്നെ പൊതുവായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ മുന്നോട്ടുവരേണ്ടതു സമൂഹവും ഭരണകൂടങ്ങളുമാണ്‌.കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇന്നൊരു വാര്‍ത്തതന്നെ അല്ലാതായിരിക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ എന്തുകൊണ്ടാണു കൂടുതലായി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്‌? അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 19 2007

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി 4



കര്‍ഷകര്‍ ആത്മഹത്യാ കുറിപ്പെഴുതുകയാണ്‌...


കാര്‍ഷികാവശ്യത്തിനു രണ്ടും മൂന്നും ബാങ്കുകളില്‍നിന്നും കടമെടുത്ത ജോസി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. ഉടുമ്പന്‍ചോലയില്‍ ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തിവന്നിരുന്ന മാത്തുക്കുട്ടി കൃഷി നഷ്‌ടമായതിനെ തുടര്‍ന്ന്‌ ആത്മഹത്യചെയ്‌തു. ബാങ്കുകാരുടെ ജപ്‌തിഭീഷണിമൂലം കര്‍ഷകന്‍ തൂങ്ങിമരിച്ചു. റബര്‍തോട്ടം പാട്ടത്തിനെടുത്തു കടക്കെണിയിലായ കര്‍ഷകന്‍ ആത്മഹത്യചെയ്‌തു... ഇത്തരം വാര്‍ത്തകള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്‌.കേരളത്തിലെ നെല്‍പ്പാടങ്ങളില്‍നിന്നു കൊയ്‌ത്തുത്സവങ്ങള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. നഷ്‌ടങ്ങള്‍ മാത്രമാണു കര്‍ഷകര്‍ കൊയ്‌തെടുക്കുന്നത്‌. നഷ്‌ടമെങ്കിലും കൃഷി തുടരുന്നുവെന്നു മാത്രം.ബാങ്കില്‍നിന്നും വായ്‌പയെടുത്തു കൃഷിചെയ്യുന്ന പലര്‍ക്കും കൃഷി നഷ്‌ടമാക്കുന്ന വിളനാശവും ഇരുട്ടടിയാകുന്നു. വായ്‌പയെടുത്ത പണം തിരിച്ചടയ്‌ക്കാനാവാതെ പലിശയും പിഴപ്പലിശയുമൊക്കെയായി വന്‍ കടഭാരവുമായാണ്‌ ഇക്കൂട്ടര്‍ ഓരോ ദിനവും തള്ളിനീക്കുന്നത്‌. പോയകാല പ്രതാപം മനസില്‍ നിറയുന്ന കര്‍ഷകര്‍ കൃഷിനഷ്‌ടം വരുമ്പോള്‍, വരുംവര്‍ഷം നഷ്‌ടം നികത്താനാകുമെന്ന പ്രതീക്ഷയില്‍ കടമെടുത്തു വീണ്ടും കൃഷിയിറക്കുന്നു. എന്നാല്‍ ഫലം പലപ്പോഴും നിരാശയാവും. ഒടുവില്‍ നിലനില്‍പ്പുതന്നെ ഭീഷണിയാവുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുകയാണു പതിവ്‌.കാര്‍ഷിക കേരളം നേരിടുന്ന അത്യന്തം ഗുരുതരമായ സാമ്പത്തിക ത്തകര്‍ച്ച മലയാളിയെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രധാന കാരണമായാണു വിലയിരുത്തപ്പെടുന്നത്‌. കാര്‍ഷിക മേഖലയിലെ ആസൂത്രണമില്ലാത്ത പ്രവര്‍ത്തനം മൂലം കേരള കര്‍ഷക സമൂഹം നിത്യദാരിദ്ര്യത്തിലേക്കും ജീവിത ദുരിതത്തിലേക്കും കൂപ്പുകുത്തിക്കഴിഞ്ഞു.വ്യക്തിപരവും മന:ശാസ്‌ത്രപരവുമായ കാരണങ്ങളാല്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശാസ്‌ത്രീയമായ സമീപനംകൊണ്ടാണു കഴിയുന്നതെങ്കില്‍, കാര്‍ഷിക വിലയിടിവുമൂലം ജീവിതം വെടിയുന്ന കര്‍ഷകരെ രക്ഷിക്കുവാന്‍ വ്യക്തമായ സാമ്പത്തിക പരിഷ്‌കരണമാണാവശ്യം.കേരളം വിവിധ തരത്തിലുള്ള വിളകളാല്‍ അനുഗൃഹീതമാണ്‌. എന്നാല്‍ ഈ വിളകള്‍ക്കെല്ലാം വിലയിടിയുകയും ഉത്‌പാദന ചെലവുപോലും കിട്ടാത്ത സാഹചര്യമാണ്‌ ഇന്നുള്ളത്‌. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതം ഇരുള്‍നിറഞ്ഞതായിക്കഴിഞ്ഞു. ഏതെങ്കിലും ഒരു ഉത്‌പന്നത്തിനു വില കൂടിനിന്ന സമയത്ത്‌ അതില്‍ പ്രതീക്ഷയര്‍പ്പിച്ചു കടം വാങ്ങി മകളുടെ കല്യാണമോ അതുപോലുള്ള കാര്യങ്ങളോ നടത്തിയവര്‍ കടംവീട്ടാന്‍ പോയിട്ട്‌ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നതു കേരളീയ ജനജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌.ഏലം, കുരുമുളക്‌, കാപ്പി, കൊക്കോ, അടയ്‌ക്ക, റബര്‍ തുടങ്ങിയ വിളകളുടെ എല്ലാം അവസ്ഥയിതാണ്‌. സ്ഥായിയായി മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. 60 ശതമാനം മുതല്‍ 90 ശതമാനം വരെ വില തകര്‍ച്ചയെയാണു കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്‌.താരതമ്യേന മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുകാലത്ത്‌ അനുഭവിച്ചിരുന്ന കര്‍ഷകരുടെ ഇന്നത്തെ പ്രതിസന്ധി വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ മാറി മാറിവരുന്ന ഭരണാധികാരികള്‍ക്കു കഴിയുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.ആഢംബരങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചിലാണു മരണം ക്ഷണിച്ചുവരുത്തുന്നതെന്ന വാദം കര്‍ഷക ആത്മഹത്യകളുടെ കാര്യത്തില്‍ ശരിയല്ലെന്നാണു വിലയിരുത്തല്‍. കാരണം, കര്‍മോല്‍സുകരായ കര്‍ഷകര്‍ ജീവിതത്തെ വെറുക്കാനുള്ള സാധ്യത തീരെ കുറവാണ്‌. എന്നിട്ടും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു.കാര്‍ഷിക ഏജന്‍സികള്‍, സ്വകാര്യ-സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍, വിപണന ഏജന്‍സികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പീഡനമാണു കര്‍ഷകരുടെ ദുരവസ്ഥയ്‌ക്കു കാരണമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. വിലത്തകര്‍ച്ച, വിളനാശം എന്നിവ സംഭവിക്കുമ്പോള്‍ കര്‍ഷകര്‍ പ്രതിക്കൂട്ടിലാവുന്നു. സര്‍ക്കാരിന്റെ പണമിടപാടു സ്ഥാപനങ്ങളുടെ കടുംപിടുത്തങ്ങളെ മുതലാക്കി സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ കര്‍ഷകരുടെ സഹായത്തിനെത്തും. എന്നാല്‍ ഇക്കൂട്ടരുടെ കഴുത്തറപ്പന്‍ പരിശയ്‌ക്കു പണം കടംവാങ്ങുന്ന കര്‍ഷകര്‍ തത്‌കാലത്തേക്കു പിടിച്ചുനില്‍ക്കുമെങ്കിലും ഒടുവില്‍ വന്‍ ഗര്‍ത്തത്തില്‍ പതിക്കുകയാണു പതിവ്‌.കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവരണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ബാങ്കുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ ഒഴിവാക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ്‌ ഓരോ കര്‍ഷക ആത്മഹത്യാ കുറിപ്പുകളും ആവശ്യപ്പെടുന്നത്‌.കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍, താങ്ങുവിലയ്‌ക്കുള്ള കാര്‍ഷികോത്‌പന്നങ്ങളുടെ സംഭരണം. വിള ഇന്‍ഷുറന്‍സ്‌, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, കാര്‍ഷിക കടാശ്വാസം, വായ്‌പകളില്‍ പലിശ ഇളവ്‌, സൗജന്യമായി ജലവും വൈദ്യുതിയും വിതരണം ചെയ്യല്‍ എന്നിവ കര്‍ഷകര്‍ക്കു നല്‍കുന്നതില്‍ ഭരണവര്‍ഗം കാട്ടുന്ന അലംഭാവമാണ്‌. കര്‍ഷക ആത്മഹത്യകള്‍ ഇത്രയുമധികം ഉയരാന്‍ കാരണമായി പറയപ്പെടുന്നത്‌. മറ്റ്‌ ഇന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളെ അപേക്ഷിച്ച്‌ കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ തുടരുന്ന നിലപാടുകളാണത്രേ കേരളത്തിലെ കര്‍ഷക ആത്മഹത്യാ നിരക്കു കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.കടം കയറിയ കര്‍ഷകന്‍ ഭാര്യയോടും പറക്കമുറ്റാത്ത രണ്ടു മക്കളോടുമൊപ്പം ജീവനൊടുക്കി. ``കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല. എന്നാല്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല. ഒപ്പം ജീവിച്ചുകൊതിതീരാത്ത മക്കളെയും കൂടെ കൊണ്ടുപോകുന്നു. കാരണം അവര്‍ മറ്റാര്‍ക്കും ഭാരമാവാന്‍ പാടില്ല. കടം പെരുകുകയാണ്‌. കൃഷി നടത്താനെടുത്ത കടങ്ങള്‍ വീട്ടാന്‍ ഒരു മാര്‍ഗവുമില്ല. തന്നു തീര്‍ക്കാന്‍ നിവൃത്തിയില്ല. ആപത്തില്‍ സഹായിച്ചവരോടു നന്ദിയുണ്ട്‌. ഇനിയൊരു കര്‍ഷകര്‍ക്കും ഞങ്ങളുടെ അവസ്ഥ വരാതിരിക്കട്ടെ''. വിറയാര്‍ന്ന കൈകളാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ കുറിച്ച ആത്മഹത്യാ കുറിപ്പാണിത്‌. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടരുന്നു.ആത്മഹത്യ ഒരു രോഗമാണോ? മാനസിക രോഗങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ ആത്മഹത്യയ്‌ക്കു കാരണമാകുമോ? അതേക്കുറിച്ചു നാളെ.സെപ്‌റ്റംബര്‍ 20 2007

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-5



പരമ്പര


ആത്മഹത്യാ പ്രേരകങ്ങള്‍


ആത്മഹത്യയുടെ അടിസ്ഥാന കാരണങ്ങളിലേയ്‌ക്കു വെളിച്ചം വീശാന്‍ സാമൂഹ്യ ശാസ്‌ത്രജ്ഞന്മാരും മന:ശാസ്‌ത്രജ്ഞന്മാരും കാലങ്ങള്‍ക്കു മുമ്പേ ശ്രമിച്ചിരുന്നു. ഡര്‍ക്ക്‌ ഹിം എന്ന സാമൂഹ്യശാസ്‌ത്രജ്ഞന്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന അസ്വസ്ഥതകളുടെ ബാഹ്യപ്രകടനമായാണ്‌ ആത്മഹത്യയെ കണക്കാക്കുന്നത്‌. അതിരുകവിഞ്ഞ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട ഒരു സമൂഹത്തില്‍, സമൂഹത്തിനു വ്യക്തിയുടെ മേലുളള നിയന്ത്രണങ്ങളും വ്യക്തിക്കു സമൂഹത്തോടുളള കടപ്പാടുകളെ കുറിച്ചുളള ബോധവും ബലഹീനമായിത്തീരുന്നു. ഇപ്രകാരം ശൈഥില്യം സംഭവിച്ച ഒരു സമൂഹത്തിലെ അംഗങ്ങള്‍ എളുപ്പത്തില്‍ ആത്മഹത്യയ്‌ക്കു പ്രേരിതരാകുന്നു. അതേസമയം, സമൂഹത്തിനു വ്യക്തിയുടെ മേലുളള സ്വാധീനം ക്രമാതീതമാകുമ്പോഴും ആളുകള്‍ ആത്മഹത്യയ്‌ക്കു മുതിരുന്നതായി കാണാം. അമിതമായ സാമൂഹ്യനിയന്ത്രണം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും നശിപ്പിക്കുന്നു. സമൂഹത്തിന്റെ നന്മയെപ്പറ്റിയുളള ആകാംക്ഷയും സാമൂഹ്യാചാരങ്ങളോടുളള അതിരു കവിഞ്ഞ ബഹുമാനവും ചില സന്ദര്‍ഭങ്ങളില്‍ ആത്മഹത്യാ പ്രേരകമാകാറുണ്ട്‌. ഇന്ത്യയില്‍ നിലനിന്നിരുന്ന `സതി' എന്ന അനാചാരം ഇതിനുദാഹരണമാണ്‌. ഒരു വ്യക്തിയുടെ സാമൂഹികവും മതപരവുമായ കെട്ടുപാടുകള്‍ നഷ്‌ടപ്പെട്ടു സമൂഹത്തില്‍ ആര്‍ക്കും വേണ്ടാത്തവനായിത്തീരുന്ന അവസ്ഥയും ആത്മഹത്യയ്‌ക്കു പ്രേരകമാകാറുണ്ട്‌. സമൂഹത്തിലെ ശൈഥില്യം, സമൂഹത്തോടുളള അതിരു കവിഞ്ഞ വിധേയത്വം, സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു എന്ന തോന്നല്‍ എന്നിങ്ങനെയുളള സാമൂഹിക പ്രശ്‌നങ്ങളിലൂടെയാണു ഡര്‍ക്ക്‌ ഹിം ആത്മഹത്യയെ വിലയി രുത്തുന്നത്‌. ആത്മഹത്യ ചെയ്യുന്ന വ്യക്തികളുടെ മാനസിക വ്യാപാരങ്ങള്‍ക്ക്‌ അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നില്ല. മാനസികാപഗ്രഥന സിദ്ധാന്തത്തിന്റെ ജനയിതാവായ ഫ്രോയിഡും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ്‌ ഇക്കാര്യത്തിലുള്ള വിശദീകരണങ്ങള്‍ നല്‍കിയത്‌. ഒരുവന്റെ ഉപബോധമനസില്‍ കുടികൊള്ളുന്ന കോപം, ആക്രമണാസക്തി എന്നിവ മറ്റുള്ളവരുടെ നേരേ പ്രയോഗിക്കുന്നതിനു പകരം അവനവന്റെ നേര്‍ക്കുതന്നെ തിരിച്ചു വിടുന്ന ഒരു ക്രിയയായിട്ടാണു ഫ്രോയിഡ്‌ ആത്മഹത്യയെ വീക്ഷിച്ചത്‌.സുഖം നേടാനുള്ള വ്യഗ്രത മനുഷ്യനില്‍ അന്തര്‍ലീനമായിട്ടുള്ളതു പോലെ സ്വയം നശിപ്പിക്കാനുള്ള വാസനയും മനുഷ്യനില്‍ ഉണ്ടെന്നും ആ പ്രവണതയുടെ ഒരു ബാഹ്യ പ്രകടനമാണ്‌ ആത്മഹത്യയെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. എന്നാല്‍ ഈ അഭിപ്രായം മറ്റുപല മനഃശാസ്‌ത്രജ്ഞരും നിരുപാധികം സ്വീകരിച്ചിട്ടില്ല. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നുള്ളതു തീര്‍ച്ചയാണെങ്കിലും മരണം എപ്പോള്‍ സംഭവിക്കുമെന്നുള്ളതു മനുഷ്യന്‌ ഉത്തരം കിട്ടാത്ത ചോദ്യമാണ്‌. ഈ അനിശ്ചിതാവസ്ഥയില്‍നിന്നുള്ള രക്ഷപ്പെടല്‍, അഥവാ ജീവിതത്തെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ വിസമ്മതിക്കുന്ന പ്രകൃതിക്കു മനുഷ്യന്‍ നല്‍കുന്ന ഒരു തിരിച്ചടിയാണ്‌ ആത്മഹത്യയെന്നു മറ്റുചില മനഃശാസ്‌ത്രജ്ഞന്മാര്‍ പറയുന്നു.ഈ ലോകത്തോടും അതിലെ ജീവജാലങ്ങളോടും എല്ലാം എന്തെന്നില്ലാത്ത വെറുപ്പ്‌, കോപം. വീട്ടിലോ നാട്ടിലോ സന്തോഷമില്ല. ആരോടും മിണ്ടാറില്ല. വിനോദങ്ങളില്‍ താത്‌പര്യമില്ല. വെറുക്കപ്പെട്ടവനും അവഹേളിക്കപ്പെട്ടവനുമാണെന്നുള്ള ചിന്ത മനസിനെ വിഹ്വലമാക്കുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ള വിഷാദ രോഗിക്ക്‌ ഒടുവില്‍ ജീവിതത്തോടുതന്നെ വിരക്തിയുണ്ടാകുന്നു. ഏകാന്തമായ സാഹചര്യത്തില്‍ വിഷാദരോഗികളില്‍ ആത്മഹത്യാപ്രവണത കൂടുതലാണെന്നു മനഃശാസ്‌ത്ര വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.ചെറിയ രോഗങ്ങള്‍ വരുമ്പോള്‍ പോലും പലര്‍ക്കും ശക്തമായ പേടിയാണ്‌. ഇത്തരത്തില്‍ ഉത്‌കണ്‌ഠ മൂലം വിഷാദരോഗികളായി ആത്മഹത്യചെയ്‌തവരുണ്ട്‌. വിഷാദരോഗികളോടുള്ള ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്‌. മനഃശാസ്‌ത്രപരമായ വിദ്യാഭ്യാസം ഏവര്‍ക്കും അനിവാര്യമാണ്‌. വലിയ മാനസികത്തകര്‍ച്ച, ചിത്തഭ്രമം തുടങ്ങിയ മാനസിക രോഗങ്ങളും വ്യക്തിത്വത്തിലെ തകരാറും ആത്മഹത്യയ്‌ക്കു പ്രധാന കാരണമാണ്‌. `മേജര്‍ ഡിപ്രഷന്‍' എന്നയവസ്ഥയാണു സര്‍വ സാധാരണമായി കാണുന്നത്‌. ഏതെങ്കിലും ദുഃഖകരമായ അനുഭവത്തിനു ശേഷം ഉണ്ടാകുന്ന ഒരു വൈകാരിക അവസ്ഥയാണു മാനസികത്തകര്‍ച്ച. ഈ അവസ്ഥ നീണ്ടുനില്‍ക്കുമ്പോഴാണ്‌ അതു മേജര്‍ ഡിപ്രഷന്‍ എന്ന അസാധാരണമായ മനോരോഗാവസ്ഥയായി മാറുന്നത്‌. മനോരോഗ ചികിത്സ ഇതിനാവശ്യമാണ്‌. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇവര്‍ ആത്മഹത്യയില്‍ അഭയം തേടാനുള്ള സാധ്യത കൂടുതലാണെന്ന്‌ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യകളില്‍ 50 ശതമാനവും ഒട്ടും ചികിത്സ ലഭിക്കാത്തതോ വേണ്ടപോലെ ചികിത്സ നല്‍കാത്തതോ ആയ വിഷാദരോഗികളുടേതാണെന്നു ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.മിഥ്യാബോധത്തിന്റെയും മായാവിഭ്രമത്തിന്റെയും സ്വാധീനത്തില്‍പ്പെട്ടു ഭാവനാലോകത്തില്‍ ജീവിക്കുന്ന അവസ്ഥയാണു സ്‌കിസോഫ്രേനിയ. ഇത്തരം രോഗികളില്‍ ആത്മഹത്യാ പ്രവണത കൂടുതലാണ്‌. മാരകരോഗം ബാധിച്ചവര്‍ 30 മുതല്‍ 50 ശതമാനം വരെ ആത്മഹത്യാ ചിന്തയുള്ളവരാകാമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്‌. മാറാവ്യാധികളും ഡിപ്രഷനു കാരണമാകാറുണ്ട്‌. തലച്ചോറിലെ സിറടോണിന്‍ എന്ന രാസവസ്‌തുവിന്റെ കുറവാണു വിഷാദരോഗത്തിനുള്ള കാരണം. ഫലപ്രദമായ ചികിത്സയിലൂടെ ഇത്തരം രോഗങ്ങള്‍ പൂര്‍ണമായി മാറ്റാവുന്നതാണ്‌.ദൈനംദിന ജീവിതത്തിലെ സംഭവങ്ങള്‍ വ്യത്യസ്‌തമായ തീവ്രതയിലാവും വ്യക്തികള്‍ക്ക്‌ അനുഭവപ്പെടാറുള്ളത്‌. ഇത്തരം സംഘര്‍ഷങ്ങള്‍ വിഷാദരോഗമായി മാറാറുണ്ട്‌. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക രംഗത്തും അമിതമായ പ്രതീക്ഷകളില്‍നിന്നുള്ള സംഘര്‍ഷം മൂലമാണ്‌ ആത്മഹത്യാ നിരക്കു കൂടുന്നത്‌.പൊതുവേ മാനസിക പ്രതിരോധശേഷി കുറഞ്ഞവരിലാണു മാനസിക രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്‌. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്‌ നേടുന്നതിന്‌ അത്തരത്തിലുള്ള പരിശീലനം ചെറുപ്പംമുതലേ നല്‍കുകയാണ്‌ ഇതിനുള്ള പോംവഴി.മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അതിനെ നേരിടാനും മനഃശാസ്‌ത്രജ്ഞര്‍ ചില ഉപദേശങ്ങള്‍ നല്‍കാറുണ്ട്‌. ശുഭകരമായ ചിന്തകള്‍ക്കാണു ജീവിതത്തില്‍ പ്രാധാന്യം നല്‍കേണ്ടത്‌, മറ്റുള്ളവരുടെ ജീവിതത്തിലേക്കു ശ്രദ്ധിച്ച്‌ അനുകരിക്കാന്‍ ശ്രമിക്കാതെ സ്വന്തം വ്യക്തിത്വത്തിലൂന്നിയ ജീവിതം നയിക്കുക, ജീവിതത്തില്‍ എന്തെങ്കിലും വിനോദങ്ങള്‍ ഉള്‍പ്പെടുത്തുക, അടിക്കടിയുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു കാരണം മാനസിക പ്രശ്‌നങ്ങളാണെന്നു മനസിലാക്കി മാനസിക വിഷമത്തിനുള്ള കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, വേണമെങ്കില്‍ ഒരു മനോരോഗ വിദഗ്‌ധനെ കാണുക. ഒരു മനഃശാസ്‌ത്രജ്ഞനെ കണ്ടതുകൊണ്ടു തനിക്കു മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കരുതേണ്ടതില്ല, കുടുംബത്തിലെ മറ്റ്‌ അംഗങ്ങളുമായി തുറന്നു സംസാരിക്കുക.ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളതു ശുഭകരമായ ചിന്തകള്‍ അഥവാ പോസിറ്റീവ്‌ തിങ്കിംഗ്‌ ആണ്‌. പരാജയമോ പ്രതിസന്ധിയോ ഇല്ലാതെ വ്യക്തിജീവിതങ്ങളില്ല. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന ചിന്തയാണുണ്ടാവേണ്ടത്‌.അവയോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്നതാണു പ്രധാനം. ആത്മഹത്യാ തലസ്ഥാനം എന്ന കേരളത്തിനു ചാര്‍ത്തിക്കിട്ടിയ വിശേഷണം മാറ്റാനാവില്ലേ? അതേക്കുറിച്ചു നാളെ.സെപ്‌റ്റംബര്‍ 21 2007

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-6



സ്വയം ഹത്യയ്‌ക്കു പരിഹാരങ്ങള്


‍പ്രദീപ്‌ ഗോപി


വ്യക്തിക്കു സമൂഹത്തില്‍ നിന്ന്‌ ആശ്വാസവും ആനന്ദവും സ്‌നേഹവും വാത്സല്യവും ലഭിച്ചാല്‍ ആത്മഹത്യകള്‍ ഉണ്ടാകില്ലെന്നും, മനുഷ്യബന്ധങ്ങളും കുടുംബബന്ധങ്ങളും ദാമ്പത്യബന്ധവും ഭദ്രവും ബലിഷ്‌ഠവും ആയിരുന്നാല്‍ ആത്മഹത്യയുടെ എണ്ണം കുറഞ്ഞുവരുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്യക്തിബന്ധത്തിലുണ്ടാകുന്ന തകര്‍ച്ചയാണത്രേ ആത്മഹത്യയുടെ മൂലകാരണം. തന്നെ സ്‌നേഹിക്കുന്നവര്‍ ഉണ്ടെന്നും തന്റെ ആത്മഹത്യ അവരെ വേദനിപ്പിക്കുമെന്നുമുള്ള ചിന്ത ഒരോരുത്തര്‍ക്കുമുണ്ടാകണം. ചിന്തിക്കുന്നവര്‍ക്ക്‌, മോഹഭംഗങ്ങളോ പ്രേമനൈരാശ്യമോ പണനഷ്‌ടമോ തൊഴിലില്ലായ്‌മയോ പട്ടിണിയോ ഒന്നും സ്വയംഹത്യയ്‌ക്കു പ്രേരകമാകാറില്ല എന്നതാണു യാഥാര്‍ഥ്യം. സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക, അധ്വാനിക്കുക, സഹജീവികളെ സഹായിക്കുക, നീതിപൂര്‍വം ജീവിക്കുക തുടങ്ങിയ ജീവിത മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ആത്മഹത്യ ആവേശമാകാറില്ല.വിഭവദാരിദ്ര്യത്തേക്കാള്‍ സ്‌നേഹദാരിദ്ര്യമാണ്‌ ആത്മഹത്യയ്‌ക്കു പിന്നിലെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. ഗ്രാമവാസികളേക്കാള്‍ പട്ടണവാസികളുടെ ആത്മഹത്യാനിരക്കു കൂടുന്നത്‌ ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്‌.സമൂഹത്തില്‍നിന്നുള്ള പലവിധ പീഡനങ്ങള്‍ക്കും ഭീഷണികള്‍ക്കും ചൂഷണങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങളേയും വെല്ലുവിളികളേയും നേരിടാനുള്ള ആത്മധൈര്യമോ മനോബലമോ ഇല്ലാതെ വരുന്ന സാഹചര്യങ്ങളിലെടുക്കുന്ന തീരുമാനമാകാം ഒരര്‍ത്ഥത്തില്‍ ഒരാളുടെ ആത്മഹത്യയില്‍ കലാശിക്കുന്നത്‌. ദാരിദ്ര്യം, ഉത്‌കണ്‌ഠ, ആകുലത, ഏകാന്തത, സംഭ്രാന്തി, കുറ്റബോധം, നിരാശ, മാനഹാനി, പ്രേമ നൈരാശ്യം, കടബാധ്യത, തൊഴിലില്ലായ്‌മ, അമിത മദ്യപാനം, പരീക്ഷകളിലെ തോല്‍വി, കുടുംബ കലഹം, ഭര്‍ത്തൃഗൃഹങ്ങളിലെ പീഡനം, മാറാരോഗങ്ങള്‍ തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ ആത്മഹത്യയിലേക്കു നയിക്കുന്നു.വൈകാരിക സമ്മര്‍ദത്തിന്റെയും അതിന്റെ ഫലമായുണ്ടാകുന്ന ആന്തരികക്ഷതത്തിന്റെയും മാതൃകയുടെ (സൈക്കോ, ബയോ സോഷ്യല്‍ മോഡല്‍) അപഗ്രഥനത്തിലൂടെ ആത്മഹത്യയെ മനസിലാക്കാന്‍ ശ്രമിക്കുന്നതാണ്‌ ഏറ്റവും നല്ല സമീപനം. ഒരു ചുമടു വഹിക്കുന്നവന്‍ ചുമടിന്റെ ഭാരം അസ്സഹനീയമെങ്കില്‍, അല്ലെങ്കില്‍ ചുമടു താങ്ങുന്നയാള്‍ തീരെ ദുര്‍ബലനാണെങ്കില്‍, തകര്‍ച്ച സംഭവിക്കും.ആത്മഹത്യയിലും സമാനമായ തകര്‍ച്ചയാണു സംഭവിക്കുന്നത്‌. ആത്മഹത്യയുടെ കാരണങ്ങളെ സൈക്കോളജിക്കല്‍, ബയോളജിക്കല്‍, സോഷ്യല്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്‌. ഈ ഘടകങ്ങളുടെ പരസ്‌പര പ്രവര്‍ത്തനം വ്യക്തിയെ ദുര്‍ബലനാക്കുന്നു. അവസാനം സമ്മര്‍ദം ശക്തമാകുമ്പോള്‍ അയാള്‍ തകര്‍ന്നുവീഴുന്നു.കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭംമുതല്‍തന്നെ ആത്മഹത്യാനിരക്കു കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ആത്മഹത്യ ചെയ്യാനുള്ള പ്രേരണ ഉണ്ടാകുന്ന ഏതൊരു വ്യക്തിക്കും ടെലിഫോണ്‍ വഴിയും നേരിട്ടും ബന്ധപ്പെടാന്‍ കഴിയുന്ന ആത്മഹത്യാ പ്രഥമശുശ്രൂഷാ കേന്ദ്രങ്ങള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഉത്‌കടമായ മാനസികക്ഷോഭം അനുഭവിക്കുന്ന വ്യക്തിയുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുക, ആത്മഹത്യയില്‍നിന്നും പിന്തിരിയാനുള്ള ഉപദേശങ്ങള്‍ നല്‍കുക എന്നിവയാണ്‌ ഇത്തരം ആത്മഹത്യാ പ്രഥമ ശുശ്രൂഷകേന്ദ്രങ്ങളുടെ ആദ്യ കര്‍ത്തവ്യങ്ങള്‍.പ്രഥമശുശ്രൂഷയ്‌ക്കുശേഷം മനോരോഗചികിത്സ ആവശ്യമുള്ളവരെ മനോരോഗവിദഗ്‌ധന്റെ അടുത്തേക്ക്‌ അയയ്‌ക്കുന്ന ചുമതലയും ഈ കേന്ദ്രങ്ങള്‍ നിര്‍വഹിക്കുന്നു. താന്‍ സമൂഹത്തില്‍നിന്നും ഒറ്റപ്പെട്ടവനല്ലെന്നും തന്റെ വിഷമതകള്‍ മനസ്സിലാക്കാനും സഹായിക്കാനും സന്മനസും പ്രാപ്‌തിയുമുള്ളവര്‍ തന്റെ ചുറ്റുമുണ്ടെന്നുള്ള ബോധം ആത്മഹത്യാചിന്തയ്‌ക്ക്‌ അധീനനായ വ്യക്തിക്കു നല്‍കാനും, അതുവഴി അവനെ ആത്മഹത്യയില്‍നിന്നു പിന്തിരിപ്പിക്കാനും ഈ നടപടികള്‍ സഹായിക്കുന്നു.ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന, നല്ല മനസും മനഃസാക്ഷിയും ഹൃദയവിശാലതയുമുള്ള വ്യക്തികളോടു തന്റെ ഹൃദയത്തിലെ വിങ്ങലുകള്‍, ജീവിതത്തിലെ പാളിച്ചകള്‍, പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, വീണ കെണികള്‍ തുടങ്ങിയവ തുറന്നു സംസാരിക്കുമ്പോള്‍ ആശ്വാസവും പ്രശ്‌നപരിഹാര നിര്‍ദേശങ്ങളും ലഭിക്കും. ആത്മഹത്യയുടെ വക്കോളമെത്തിയ പലരും ഈ വിധം രക്ഷപ്പെട്ടിട്ടുണ്ട്‌.ഇവിടെയാണു കൗണ്‍സിലിംഗിന്റെ പ്രസക്തി. വ്യക്തികളിലെ വൈകല്യങ്ങളേ തിരിച്ചറിഞ്ഞും, തിരിച്ചറിയാന്‍ പ്രേരിപ്പിക്കും വിധവുമുള്ള കൗണ്‍സിലിംഗ്‌ ഏറെ പ്രയോജനകരമായ ആത്മഹത്യാപരിഹാരമാര്‍ഗമാണ്‌. ആത്മഹത്യാപ്രവണതയുള്ളവരെ അതില്‍നിന്നും പിന്തിരിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാധിയും അതിലുപരി ഒരുപോലെ ചികിത്സാപ്രാധാന്യവും ഉള്ളതാണ്‌ കൗണ്‍സിലിംഗ്‌.ചിലരുടെ ജീവിതവീക്ഷണം `പെസിമിസ്റ്റിക്‌' (ദോഷൈകദൃക്‌) ആണ്‌. ഏകാന്തതാബോധം, നിസഹായത, ആകുലത എന്നിവ കൊണ്ടു വേദനിക്കുന്നവരെ കൗണ്‍സിലിംഗിനയയ്‌ക്കുക. ലോകം ഇരുണ്ടതല്ലെന്നും ഇവിടെ സന്തോഷിക്കാനും ആശിക്കാനും അവസരമുണ്ടെന്നും അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ അവര്‍ സ്വയം ജീവനൊടുക്കില്ല. അതുപോലെ പ്രവര്‍ത്തനനിരതനായ ഒരാള്‍ വിഷാദരോഗിയാണെങ്കില്‍ക്കൂടി ആത്മഹത്യചെയ്യില്ല. കൗണ്‍സിലിംഗ്‌ സെന്ററുകള്‍ മാനസിക അത്യാഹിതങ്ങളില്‍ ഫലപ്രദമായി ഇടപെട്ടു പ്രവര്‍ത്തിക്കുന്ന ഒന്നാണ്‌. വ്യക്തികളുടെ പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വം ശ്രദ്ധിക്കുകയാണ്‌ കൗണ്‍സിലിംഗിന്റെ ആദ്യപടി. അങ്ങനെ വ്യക്തിയുടെ വിശ്വാസം നേടിയെടുത്തശേഷം പശ്ചാത്തലവും പ്രേരക ഘടകങ്ങളും തിരിച്ചറിയുകയും പ്രശ്‌നപരിഹാരസാധ്യതകള്‍ നിര്‍ദേശിക്കുകയുമാണ്‌ അടുത്തപടി. സ്രോതസുകളെയും സഹായകരമായ സാഹചര്യങ്ങളെയും ചൂണ്ടിക്കാണിക്കുന്നു. ഒടുവില്‍ വൈദ്യസഹായം, സന്നദ്ധസഹായം എന്നിങ്ങനെയുള്ളവ നിര്‍ദേശിക്കുകയും ചെയ്യുന്നു. ശരിയായ മാനുഷിക ബന്ധങ്ങളാണ്‌ കൗണ്‍സിലിംഗിന്റെ അടിസ്ഥാനമാക്കിയിരിക്കുന്നത്‌. പലതരത്തിലും തലത്തിലുമുള്ള മാനുഷിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും സഹായിക്കുക എന്നുള്ളതാണ്‌ കൗണ്‍സിലിംഗിന്റെ ലക്ഷ്യം.പ്രത്യാശ തിരുവനന്തപുരം (0471-2559724), ത്രാണി - തിരുവനന്തപുരം (0471 2300333), മൈത്രി ആശീര്‍ഭവന്‍ - എറണാകുളം (0484-2396272), ദര്‍ശന്‍ എറണാകുളം (0484 3116101), തണല്‍ കോഴിക്കോട്‌ (0495- 2368780), മൈത്രി തൃശൂര്‍ (0487-2681337), പുനര്‍ജനി കോട്ടയം (0481-2351620), ജീവന്‍ജ്യോതി ചങ്ങനാശേരി (0481-2432696), ആലപ്പുഴ(0477-2244384), കാഞ്ഞിരപ്പള്ളി (04828-203257), മുണ്ടക്കയം(04828 280028), കുമളി(04869 222791), വണ്ടന്‍മേട്‌(04668 277129), പൊന്‍കുന്നം(04828 221239), പാലാ (04822 215257), ദിവ്യകാരുണ്യഭവന്‍ കട്ടപ്പന(04868 273074), നവദര്‍ശന ഗ്രാം പുളിയന്‍മല(04868 270045) എന്നിവ ഇത്തരത്തിലുള്ള സേവനം നല്‍കുന്ന ഏതാനും കൗണ്‍സിലിംഗ്‌ സെന്ററുകളാണ്‌.വ്യക്തികളുടെ ജീവന്‍, അവര്‍ക്കുമാത്രമല്ല, സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ടതാണ്‌. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗനിവാരണത്തിനും പര്യാപ്‌തമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ മുന്നോട്ടുവരുന്നത്‌ അക്കാരണത്താലാണ്‌. മറ്റൊരുവന്റെ ജീവന്‍ ഹനിക്കുന്നതുപോലെ കുറ്റകരമാണ്‌ സ്വന്തം ജീവന്‍ ഹനിക്കുന്നതും. ഇക്കാരണംകൊണ്ടാണ്‌ പരിഷ്‌കൃതമായ എല്ലാ രാജ്യങ്ങളുടെയും നിയമസംഹിതകളാല്‍ ആത്മഹത്യശ്രമവും ശിക്ഷാര്‍ഹമാക്കിയിരിക്കുന്നത്‌. ഇന്ത്യന്‍ ശിക്ഷാനിയമം 309-ാം വകുപ്പനുസരിച്ച്‌ ആത്മഹത്യചെയ്യാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഒരു വര്‍ഷം തടവോ പിഴയോ രണ്ടുംകൂടിയോ നല്‍കി ശിക്ഷിക്കാവുന്നതാണ്‌. ആത്മഹത്യ തടയുക എന്ന സദുദ്ദേശത്തോടെയാണ്‌ ഈ വകുപ്പ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും നിയമം ഫലപ്രദമല്ലായെന്നാണു വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത്‌. ആത്മഹത്യയിലേക്കു നയിക്കുന്നതെന്നു തിരിച്ചറിഞ്ഞ കാര്യങ്ങള്‍ക്ക്‌ ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ്‌ ആവശ്യം.ചില സന്നദ്ധ സംഘടനകള്‍ ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാതയില്‍ ഉണ്ട്‌. എന്നാല്‍, ആത്മഹത്യാനിരക്ക്‌ ആശങ്കാജനകമാംവിധത്തില്‍ വര്‍ധിക്കുമ്പോഴും ഫലപ്രദമായി ബോധവത്‌കരണം നടത്താന്‍ സര്‍ക്കാരുകള്‍ക്ക്‌ സാധിക്കുന്നില്ല.ചെറിയ പ്രകോപനങ്ങളില്‍പ്പോലും തകര്‍ന്ന്‌... എല്ലാ ദുഃഖവും ഇന്നിവിടെ തീരട്ടെ എന്ന്‌ ആശ്വസിച്ച്‌... സ്വയം ദുരന്തത്തിന്റെ വഴിതേടിയവര്‍... എവിടെയോ... എന്തൊക്കെയോ... ബാക്കിയാക്കി കടന്നുപോയവര്‍... ദുഃഖിതര്‍... പരാജയപ്പെട്ടവര്‍... വ്രണിതര്‍... ഇത്തരത്തിലുള്ള ഇവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു...ഇവരുടെ ചുടു നിണം വീണ ആത്മഹത്യകുറിപ്പുകളില്‍ അക്ഷരക്കൂട്ടു വീണ്ടും നിറയുന്നു. ശാശ്വത പരിഹാരം കാണാന്‍ സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്‌.അവസാനിച്ചുസെപ്‌റ്റംബര്‍ 22 ശനി 2007

Saturday, January 17, 2009

എങ്ങനെ ഞാന്‍ പറയേണ്ടൂ....



പ്രദീപ്‌ ഗോപി


പരീക്കുട്ടി: കറുത്തമ്മ ഇവിടം വിട്ടുപോയാലും ഞാനീ കടപ്പുറം വിടില്ല.കറുത്തമ്മ: കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി?പരീക്കുട്ടി: ദൈവം വിധിച്ചിട്ട്‌. ഞാനീ കടപ്പുറത്തിരുന്നു കറുത്തമ്മയെ ഓര്‍ത്തു പാടിപ്പാടി നടക്കും.കറുത്തമ്മ: ഞാന്‍ തൃക്കുന്നപ്പുഴയിലിരുന്ന്‌ ആ പാട്ടുകേട്ടു ചങ്കുപൊട്ടിക്കരയും.പരീക്കുട്ടി: ഒടുവില്‍ പാടിപ്പാടി ഹൃദയം പൊട്ടി ചാകും.കറുത്തമ്മ: അതിനുമുമ്പ്‌ എന്റെ ജീവന്‍ പറന്നുപറന്ന്‌ ഇങ്ങെത്തും.പരീക്കുട്ടി: എന്നിട്ടു നിലാവുള്ള രാത്രികളില്‍ രണ്ടു ജീവനും കെട്ടിപ്പിടിച്ചു പാട്ടുപാടി ഈ കടപ്പുറത്തു പറന്നു നടക്കും.അനശ്വരപ്രണയത്തിന്റെ അടയാളമായി മലയാളമനസുകളില്‍ പതിഞ്ഞു പോയ വാക്കുകളാണിവ. പ്രണയമില്ലാത്ത കാലം നിഷ്‌ഠൂരതകളുടേതാണ്‌. ഹിംസക്കുമീതേ ഹരിതം പെയ്യുന്ന മന്ത്രധ്വനികള്‍ പ്രണയത്തിന്റെ അന്തര്‍ധാരകളാണ്‌. വെയിലും നിലാവും മഴയും മഞ്ഞും വിരഹത്തിന്റെ സന്ധ്യാംബരവും ആസക്‌തിയുടെ കന്നിമണ്ണും പ്രണയിക്കുന്നവരില്‍ മാറി മാറി നിറയുന്നു. ആ നിറവില്‍ ജന്മസാഫല്യമടയുക ആനന്ദകരമാണ്‌. യഥാര്‍ഥപ്രണയം; വ്രതനിഷ്‌ഠയോടെയുള്ള മറ്റൊരു സന്യാസമാണ്‌. ഹൃദയത്തില്‍ പിടിവാശിയുടെ ചിണുങ്ങല്‍ നിറയ്‌ക്കുന്ന നിലാവാണ്‌ ഓരോ പ്രണയദിനത്തിന്റെയും ഭംഗി. അനുരാഗം ആദ്യമായി അറിയിക്കാനുള്ള അവസരമായി വാലന്റൈന്‍സ്‌ ഡേ ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ഫെബ്രുവരി പതിനാലും അനുരാഗത്തിന്റെ ഉറവ വറ്റാത്ത സ്‌മരണകളെ മനസിലേക്കും കൊണ്ടുവരുന്നു. പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണ്‌. കത്തിക്കാളുമ്പോള്‍ ഇവയ്‌ക്കു രണ്ടിനും വ്യവസ്ഥകളില്ല. ഒറ്റക്കാഴ്‌ചയായി പരസ്‌പരം ഉന്നമാകുന്നു. ഒരൊറ്റ ഉടലും ഉടലിന്റെ മറവിയുമാകുന്നു. വൃക്ഷവും ശിഖരങ്ങളും മാഞ്ഞു പക്ഷി മാത്രം ലക്ഷ്യമാകുന്നു. `നിന്നെ ഞാന്‍ കാണുമ്പോള്‍ ഞാനാണു കാഴ്‌ച, നിന്നെ ഞാന്‍ ഓര്‍ക്കുമ്പോള്‍ നീയാണു സ്‌മരണ'. മലയാളിയുടെ പ്രണയങ്ങളൊക്കെയും സങ്കല്‍പ്പങ്ങളിലാണ്‌. കഥാകാരന്‍മാരുടേയും കവികളുടേയും പാറ്റേണുകളിലാണ്‌. പ്രണയം എപ്പോഴും നമുക്ക്‌ അപാരമായ വാക്കുകളെ സമ്മാനിക്കുന്നു. ഉള്ളിലെ പ്രണയം അറിയിക്കാന്‍ അക്ഷരങ്ങളെയും അരയന്നത്തെയും വരെ ഉപയോഗിച്ചവരാണ്‌ നമ്മള്‍. പിന്നെയത്‌ ടെലിഫോണിലേക്കും എസ്‌.എം.എസിലേക്കും ഓര്‍ക്കുട്ടിലേക്കും വഴിമാറുകയാണ്‌. ഹൃദയത്തില്‍ ഒരു മുഖം പതിയുമ്പോള്‍.. അതുവഴി ഹൃദയം പ്രേമസുരഭിലമാകുമ്പോള്‍ മുമ്പൊക്കെ ഓരോരുത്തരും ആദ്യം ചിന്തിച്ചിരുന്നത്‌ പ്രേമലേഖനത്തെക്കുറിച്ചായിരുന്നു. അതിനെ പിന്നീട്‌ കാലം കാറ്റില്‍ പറത്തി. നേരിട്ട്‌ പ്രണയമറിയിക്കാന്‍ ധൈര്യമില്ലാത്തവര്‍ മറ്റൊരാളെ കൂട്ടുപിടിച്ചു. അവര്‍ ഹംസങ്ങളായി. ഇക്കൂട്ടരും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുവോ?. കാമ്പസുകളിലും പുറത്തും അനുരാഗം ആദ്യമായി അറിയിക്കാനുള്ള അവസരമായി വാലന്റൈന്‍സ്‌ ദിനത്തെ കാണുന്നവര്‍ ഏറെയാണ്‌. കാമ്പസ്‌ എന്ന പേരിനു തന്നെ പ്രണയത്തിന്റെ ഗന്ധമുണ്ട്‌. പൂമ്പാറ്റകള്‍ പാറി നടക്കുന്ന കാമ്പസുകളില്‍ ഫെബ്രുവരി പതിനാലടക്കം വര്‍ഷത്തിലെ 365 ദിവസത്തിന്മേലും പ്രണയത്തിന്റെ കൈയൊപ്പുണ്ട്‌. പിന്നെ പ്രണയം ആദ്യമായി അറിയിക്കാനും, പ്രണയിനികള്‍ക്കു മാത്രമായി എന്തിന്‌ ഇങ്ങനയൊരു ദിനം എന്നു ചിന്തിക്കുന്നവരുമുണ്ട്‌. എന്നാല്‍ ഈ ദിനം കാമ്പസുകള്‍ക്ക്‌ ആഘോഷമാണെന്നുള്ളതു സത്യം. പുതിയ കാലത്തെ വിപണിയാണു പ്രണയത്തിനും പ്രണയിനികള്‍ക്കുമായി ഇങ്ങനെയൊരു ദിനം ചാര്‍ത്തിക്കൊടുത്തതെന്നു വിശ്വസിക്കുന്നവരുമുണ്ട്‌. ഈ വിശ്വാസത്തിലെ യാഥാര്‍ഥ്യം അംഗീകരിക്കുന്നവരിലും ഫെബ്രുവരി 14 പ്രണയം ഇറ്റുവീഴുന്ന ഓര്‍മയാണ്‌. പറയാതെയും അറിയാതെയും പോയ പ്രണയങ്ങള്‍ ഒട്ടനവധിയുണ്ട്‌. കുറിപ്പുകളും കവിതകളുമായി പ്രണയം പൊഴിഞ്ഞിട്ടും അവയുടെ സ്ഥാനം നോട്ടുബുക്കിന്റെ പൊതിച്ചിലിനുള്ളില്‍ ആരുമറിയാതെ ഇരുന്നു പോയതോര്‍ത്തു വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക്‌ ഈ ദിനം സ്വയം വെളിവാക്കലിനുള്ള അവസരമാണ്‌. കാലില്‍ മുള്ളേറ്റതുപോലുള്ള തിരിഞ്ഞുനോട്ടമോ, ഓമനിച്ചു നുള്ളിയതുപോലുള്ള നുണക്കുഴിയോ, കാല്‍ച്ചിലമ്പനക്കമോ കുപ്പിവള കിലുക്കമോ, കണ്ണേറോ ഒന്നുമല്ല ഇന്നു പ്രണയചിഹ്നങ്ങള്‍. പഴയപ്രണയവും കമിതാക്കളും ചരിത്രത്തിലും കഥകളിലും മാത്രമായെന്നു പരിതപിക്കുന്നവര്‍ ഏറെയാണ്‌. പ്രണയം വില്‍ക്കുന്നവരുടെ ലോകത്തില്‍ പ്രണയം ഒരു പാഴ്‌ചെലവാണെന്നും പുതിയ യുവത്വം കണ്ടെത്തിയിരിക്കുന്നു. മുമ്പ്‌ എല്ലാ പ്രണയങ്ങള്‍ക്കും ഒഴുകിയെത്താന്‍ സ്വപ്‌നങ്ങളുടെ ഒരു നദീതടം ഉണ്ടായിരുന്നു. ചിലര്‍ മരണത്തിന്റെ ചോലകളെ പോലും ആശ്ലേഷിച്ചിരുന്നു. ആഴിയും പുഴയും സംഗമിക്കുന്ന ഒരിടത്തേക്കായിരുന്നു മുമ്പു പ്രണയതീര്‍ഥാടനം. പ്രണയം പ്രകൃതിയാണ്‌. പ്രകൃതി പ്രണയവും. പരസ്‌പരം മുഖം കൊടുക്കുമ്പോള്‍ ദര്‍പ്പണമാണു പ്രണയികള്‍. ദര്‍പ്പണത്തില്‍ കാണുന്നതാവട്ടെ അനന്തതയും.പ്രണയം മനസില്‍ ഭാരമാണ്‌. പ്രണയം സ്വാര്‍ഥതയാണ്‌. പ്രണയിക്കാന്‍ കൂടുതല്‍ ആയുസും ശക്തിയും വേണം. ശരീരത്തില്‍ ഒളിച്ചിരിക്കുന്ന ആ ശക്തിയെ തേടാനുളള ചങ്കുറപ്പാണു പ്രണയമായി തീരുന്നത്‌. ഒരിക്കലും പൂര്‍ത്തിയാകാത്തതുമാണു പ്രണയം. താന്‍ പ്രിയപ്പെട്ടവനാണോ താന്‍ പ്രിയപ്പെട്ടവളാണോ എന്നുളള ചിന്ത മനസിനെ കീറിമുറിക്കുന്നു. കാണാനും വീണ്ടും കാണാനും കണ്ടു കൊണ്ടിരിക്കാനും മിണ്ടാനും മിണ്ടിക്കൊണ്ടിരിക്കാനും കൊതിക്കുന്ന മനസ്‌. പ്രണയവും പ്രകൃതിയും കൂടി രചിച്ച കഥകളും കവിതകളും ഇന്നും ചില പ്രണയിനികള്‍ക്കെങ്കിലും ആവേശമാണെന്നതില്‍ ആശ്വസിക്കാന്‍ വകയുണ്ട്‌. പ്രണയിനികള്‍ പഴയകാല പ്രണയ കവിതകള്‍ ഇന്നും പരസ്‌പരം എസ്‌.എം.എസിലൂടെയാണെങ്കിലും വാലന്റൈന്‍സ്‌ ദിനത്തില്‍ കൈമാറ്റം ചെയ്യുന്നുണ്ട്‌. വാലന്റൈന്‍സ്‌ ദിനത്തില്‍ റോസാപുഷ്‌പങ്ങള്‍, പ്രത്യേകിച്ചു ചുവന്ന പുഷ്‌പങ്ങളാണു പ്രണയിനിയ്‌ക്കു പ്രധാനമായും സമ്മാനമായി നല്‍കുന്നതെങ്കിലും ഒപ്പം മലയാളത്തിലെ പ്രണയ കഥകളുടേയും കവിതകളുടേയും സമാഹാരങ്ങള്‍ സമ്മാനമായി നല്‍കുന്നവരുമുണ്ട്‌. ഇത്തരത്തിലുളള സമാഹാരങ്ങള്‍ മലയാളത്തില്‍ ഒട്ടനവധി പുറത്തിറങ്ങുന്നുമുണ്ട്‌. പ്രണയിക്കുന്നവര്‍ക്കായ്‌.... ``മയില്‍പ്പീലിത്താളുകളില്‍ ഈ പുസ്‌തകം അവര്‍ക്കു നല്‍കുക പ്രേമിക്കാനറിയാതെ പോയ ഒരു കവിയുടെസമ്മാനമാണിതെന്നു പറയുക ഓര്‍ക്കാപ്പുറത്ത്‌ ഒരൊറ്റ ഉമ്മ കൊണ്ട്‌ അവളെ മയില്‍പ്പീലിയാക്കുക.'' ഫെബ്രുവരി 14 2008

പുരുഷപീഡനം



പ്രദീപ്‌ ഗോപി


ഇന്നു വര്‍ത്തമാന പത്രങ്ങളുടെ സിംഹഭാഗവും അപഹരിക്കുന്നതു പീഡനങ്ങളുടെ വാര്‍ത്തയാണെന്നു പറഞ്ഞാല്‍ അതിനെ പൂര്‍ണമായും തളളിക്കളയാനാകില്ല. ഈ ലോകത്തു സ്‌ത്രീപീഡനം മാത്രമേ ഉളേളാ ? പുരുഷപീഡനം എന്നൊന്ന്‌ ഇല്ലേ ? നാളുകളായി പുരുഷന്മാരുടെ സ്വകാര്യസംഭാഷണങ്ങള്‍ക്കിടെ പരസ്‌പരം ചോദിക്കുന്ന ചോദ്യമാണിത്‌. സ്‌ത്രീകള്‍ക്കെതിരേ മാത്രമല്ല പുരുഷന്മാര്‍ക്കെതിരേയും ലൈംഗിക പീഡനം വരെയുളള പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരമാണ്‌ അടുത്ത കാലത്തു പുറത്തു വന്നത്‌. സ്‌ത്രീകള്‍ക്കെതിരേ നടക്കുന്ന ലൈംഗിക പീഡനത്തിന്റെ അത്രയും വരില്ലെങ്കിലും പുരുഷനും ലൈംഗിക പീഡനം വരെ നേരിടേണ്ടി വരുന്നുണ്ടെന്നാണ്‌ അടുത്തയിടെ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു സര്‍വേ വ്യക്തമാക്കുന്നത്‌. ഞെട്ടിക്കുന്ന ഒരു വിവരം കൂടി സര്‍വേയിലൂടെ പുറത്തു വന്നു. പുരുഷന്മാര്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണെന്നുമുളള കാര്യം. ജോലിസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ മുമ്പ്‌ ഒട്ടനവധി പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിന്നും തുടരുന്നുമുണ്ട്‌. ജോലിസ്ഥലത്തു സ്‌ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി പുരുഷന്മാരില്‍ നിന്നുളള ലൈംഗിക അതിക്രമങ്ങളായിരുന്നു. ഇത്തരം പീഡനങ്ങള്‍ക്ക്‌ സര്‍വേ നടന്ന ഓസ്‌ട്രേലിയയില്‍ നിന്നു മാത്രമല്ല ഇന്ത്യയില്‍ നിന്നു പോലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. എന്നാല്‍ ഇന്നു ചില ജോലിസ്ഥലങ്ങളില്‍ മേലുദ്യോഗസ്ഥരായ സ്‌ത്രീകളും പുരുഷന്മാരെ പീഡിപ്പിക്കുന്നു എന്നാണു പഠനം വ്യക്തമാക്കുന്നത്‌. അവിശ്വസനീയമെന്നു തോന്നുമെങ്കിലും പല ജോലിസ്ഥലങ്ങളിലും ഈ സ്ഥിതി വിശേഷമാണ്‌ ഉളളതെന്നു സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ എന്‍ ജി ഒ ഇക്കാര്യത്തെക്കുറിച്ചു നടത്തിയ സര്‍വേ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ഇംഗ്ലീഷ്‌ ദിനപ്പത്രം നടത്തിയ അന്വേഷണത്തിലാണു തൊഴിലിടങ്ങളിലെ ഈ മാറി വരുന്ന പ്രവണത പുറത്തു വന്നത്‌. സ്‌ത്രീകളെ പോലെ തന്നെ പുരുഷന്മാര്‍ക്കും ജോലിസ്ഥലങ്ങളില്‍ പീഡനം നേരിടേണ്ടി വരുന്നു. ജോലിസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ക്കു സാധാരണഗതിയില്‍ പീഡനം ഏല്‍ക്കേണ്ടി വരുന്നതു പ്രധാനമായും മേലുദ്യോഗസ്ഥന്മാരില്‍ നിന്നുമാണ്‌. എന്നാല്‍ ഇവിടെ പീഡനം ഏല്‍ക്കേണ്ടി വരുന്നതു പുരുഷന്മാര്‍ക്ക്‌ ആയതിനാല്‍ പീഡിപ്പിക്കുന്നതു മേലുദ്യോഗസ്ഥകളാണെന്നു മാത്രം. ഇതു പറയുന്നത്‌ ഓസ്‌ട്രേലിയയിലെ ഒരു മുന്‍ സൈനികോദ്യോഗസ്ഥന്‍ തന്നെയാണ്‌. എന്നാല്‍ ഇതിനു പിന്നിലുളള വികാരം ലൈംഗികത മാത്രമല്ലെന്നും അദ്ദേഹം പറയുന്നു. ലോകവും ജീവിതക്രമവും ജീവിതസാഹചര്യവും മാറിയപ്പോള്‍ സ്‌ത്രീകള്‍ തങ്ങള്‍ക്കു ലഭിച്ച അധികാരം ഇത്തരത്തില്‍ പുരുഷനു മുന്നില്‍ പ്രകടിപ്പിക്കുന്നതാകാം ഇതിന്‌ ഒരു കാരണമെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍ വെറുതേ സ്‌പര്‍ശിക്കുന്നതു മുതല്‍ ചുമലില്‍ ഉരസുന്നതു മുതലുളള കാര്യങ്ങള്‍ക്ക്‌ ഇത്തരം സാഹചര്യങ്ങളില്‍ സ്‌ത്രീകള്‍ തന്നെയാണത്രേ മുന്‍കൈ എടുക്കുന്നത്‌. അതു ചിലപ്പോള്‍ പിന്നീടു ശാരീരിക ബന്ധങ്ങളിലേക്കും വഴി മാറുന്നു. ഇവിടേയും സ്‌ത്രീ തന്നെയാണു മുന്‍കൈ എടുക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ്‌മേലധികാരികളായ വനിതകളില്‍ നിന്നും തനിക്ക്‌ ഇത്തരത്തില്‍ ഉളള ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ സ്‌പോര്‍ട്‌സ്‌ ടെലിവിഷന്‍ ചാനലിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. സ്‌തീകള്‍ പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനു പിന്നിലുളളതു യഥാര്‍ഥത്തില്‍ തങ്ങളുടെ ആധികാരമോ ശക്തിയോ ബോധ്യപ്പെടുത്താന്‍ അല്ലെന്നാണു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്‌. തൃപ്‌തികരവും ആസ്വാദ്യവുമായ ലൈംഗികജീവിതം സ്‌ത്രീകള്‍ക്ക്‌ ഇല്ലാതാവുമ്പോഴാണ്‌ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും ഇവര്‍ നിരീക്ഷിക്കുന്നു. ലൈംഗികത എന്നതു കിട്ടാന്‍ വിഷമമുളള ഒന്നായി മാറുമ്പോഴാണു സ്‌ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ജീവിതത്തില്‍ ഉണ്ടായ പരാജയം മറ്റൊരു കാരണമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പുരുഷപീഡനമാണെങ്കി ലും ഇക്കാര്യങ്ങളൊന്നും സാധാരണ ആരും പുറത്തു പറയാറില്ല എന്നതാണു യാഥാര്‍ഥ്യം. സംഗതി നമ്മുടെ നാട്ടില്‍ നടക്കുന്ന അറിയപ്പെടാതെ പോകുന്ന ലൈംഗിക പീഡനങ്ങള്‍ പോലെ തന്നെ എന്നു വേണമെങ്കില്‍ പറയാം. നൂറു നൂറു സംഭവങ്ങള്‍ നടക്കുമ്പോള്‍ ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമാണു പുറം ലോകമറിയുന്നതും കേസായി മാറുന്നതും. പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന മാനക്കേട്‌ ഓര്‍ത്തു പലരും പുറത്തു പറയാറില്ല. ഒടുക്കം ഇത്തരം സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. എതിര്‍പ്പ്‌ പ്രകടിപ്പിക്കാതെ വരുമ്പോള്‍ അതു സമ്മതമായി വ്യാഖ്യാനി ക്കപ്പെടുകയും ഒരിക്കലും നിര്‍ത്താന്‍ കഴിയാത്ത വണ്ണം തെറ്റുകള്‍ ആവര്‍ത്തിക്ക പ്പെടുകയും ചെയ്യുന്നു. സര്‍വേയില്‍ പങ്കെടുത്ത വരില്‍ ചിലര്‍ നടത്തിയ അഭിപ്രായം മുമ്പു സൂചിപ്പിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്‌തവുമാണ്‌. സ്‌തീകള്‍ പുഷന്മാര്‍ക്കു നേരെ നടത്തുന്ന പീഡനങ്ങളില്‍ പീഡനം ഏല്‍ക്കേണ്ടി വരുന്ന പുരുഷന്മാരില്‍ പലരും ഇതു കണ്ടഭാവം പോലും നടിക്കാതെ ഇരിക്കുകയും തളളിക്കളയുകയും ചെയ്യുമ്പോള്‍ മറ്റു ചിലര്‍ അവരുടെയും സ്വന്തം താല്‍പര്യത്തിന നുസരിച്ചു മുന്നോട്ടു പോവുകയാണു ചെയ്യുന്നതെന്നു സര്‍വേ ഫലം വ്യക്തമാക്കുന്നു. പഠനത്തില്‍ പുറത്തു വന്ന വിവരങ്ങള്‍ ഓസ്‌ട്രേലിയ യില്‍ മാത്രം നടക്കുന്ന കാര്യമല്ലെന്നും മറ്റെല്ലാ ലോകരാജ്യങ്ങളി ലും ഇത്തരം പീഡനങ്ങള്‍ നടക്കുന്നു ണ്ടെന്നുമാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.


ജുലൈ 18 2008

അച്ഛനെയാണെനിക്കിഷ്‌ടം


പേര്‌ : അയട്ടു

വയസ്‌: 58

ഭാര്യമാര്‍: 11

കുട്ടികള്‍: 77

അയട്ടു എന്ന ഈ മനുഷ്യന്റെ വ്യക്തി വിവരണം കേട്ടു ഞെട്ടേണ്ട. സത്യമാണ്‌. ഇങ്ങനെയൊരു മനുഷ്യന്‍ ഇന്നു ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം തോന്നും. ആദ്യം അങ്ങനെ തോന്നുമെങ്കിലും പിന്നീടു തോന്നുക ഇത്തിരിയേറെ ആകാംഷയാകും. ആ മനുഷ്യന്റെ ജീവിതത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്‌ ? എന്തു സന്തോഷപ്രദമായിരിക്കും ആ ജീവിതം ? എന്നിങ്ങനെ അനേകം കാര്യങ്ങള്‍ അറിയാനുളള ആകാംഷ. ആദ്യം അയട്ടു എന്ന മനുഷ്യനെ...പിന്നെ ഭര്‍ത്താവിനെ... അച്ഛനെ... പരിചയപ്പെടാം. നമ്മുടെ ഇന്ത്യയിലെങ്ങും ഉളളയാളല്ല അയട്ടു. അങ്ങകലെ എത്യോപ്യയിലെ അസിഡ്‌ അബാബ എന്ന ഗ്രാമത്തിലാണ്‌ ഈ വ്യത്യസ്ഥനായ മനുഷ്യന്റെ താമസം. ഏവരും ആദ്യം കരുതുക ഇത്രയും ഭാര്യയും കുട്ടികളും ഒക്കെയായി താമസിക്കുന്നതു വളരെ ആഹ്ലാദകരമായിരിക്കും എന്നാണ്‌. എന്നാല്‍ അങ്ങനെ അയട്ടുവിന്റെ ജീവിതം സന്തോഷപ്രദമെന്നു കരുതിയെങ്കില്‍ തെറ്റി. ഒരിക്കലും വിവാഹം കഴിക്കരുതെന്നാണ്‌ അദ്ദേഹം ഇപ്പോള്‍ പൊതുസമൂഹത്തിനു നല്‍കുന്ന ഉപദേശം. സ്വന്തം അനുഭവത്തില്‍ നിന്നുളള പാഠം. ഇനി വിവാഹം കഴിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ കുടുംബാസൂത്രണമാര്‍ഗങ്ങള്‍ വേണ്ട വിധം കൈക്കൊളളണമെന്നും അയട്ടുവെന്ന അനുഭവസ്ഥന്റെ വക ഉപദേശം. ഇത്രയും വിവാഹം കഴിച്ചതുമൂലവും ഇത്രയും കുട്ടികള്‍ ജനിച്ചതു മൂലവും ഉണ്ടായിരുന്ന സമ്പത്തെല്ലാം നശിച്ചു. ഇന്നു മക്കളേയും ഭാര്യമാരേയും പട്ടിണിക്കിടാതിരിക്കാന്‍ അമ്പത്തിയെട്ടാം വയസിലും അയട്ടു അലയുകയാണ്‌. അതിസമ്പന്നനായിരുന്ന താന്‍ ആ സമ്പത്ത്‌ മറ്റുളളവ രുമായി പങ്കു വയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണു നിരവധി വിവാഹം ചെയ്‌തതെന്ന്‌ അയട്ടു പറയുന്നു. എന്നാല്‍ സമ്പത്തെല്ലാം നശിച്ചു. പണക്കാരനായിരുന്ന അയട്ടു ഇന്നു തന്റെയും ഭാര്യമാരുടേയും കുട്ടികളുടേയും പട്ടിണിയകറ്റാന്‍ മറ്റുളളവരുടെ മുമ്പില്‍ കൈനീട്ടി അലയുകയാണ്‌. മക്കളെയെല്ലാം നല്ല കര്‍ഷകരാക്കുകയായിരുന്നു അയട്ടുവിന്റെ ലക്ഷ്യം. എന്നാല്‍ ആഹാരത്തിനു വേണ്ടി ഭൂമിയെല്ലാം വിറ്റു തുലക്കേണ്ടി വന്നു. അവരെ പഠിപ്പിച്ചു വലിയരാക്കാമെന്നു കരുതിയാല്‍ അതിനുളള പണവുമില്ല. കുട്ടികള്‍ കൂട്ടത്തോടെ വിശന്നു കരയുന്നതു കാണുമ്പോള്‍ പലപ്പോഴും താന്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു പോയിട്ടുണ്ടെന്ന്‌ അയട്ടു പറയുന്നു. 11 ഭാര്യമാരാണു അയട്ടുവിന്‌ ഉളളതെന്നു പറഞ്ഞല്ലോ. ഇവര്‍ അയട്ടുവിന്റെ 100 ലേറെ കുട്ടികള്‍ക്കു ജന്മം നല്‍കി. എന്നാല്‍ കുറേ കുട്ടികള്‍ മരിച്ചു പോയി. ഇപ്പോള്‍ ഉളളത്‌ 77 കുട്ടികള്‍. 40 കുട്ടികള്‍ സ്‌കൂള്‍ കുട്ടികളാണ്‌. സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ പ്രായം എന്നു പറയുന്നതാകും കൂടുതല്‍ ശരി. കാരണം പലരും സ്‌കൂളില്‍ പോകുന്നില്ല. ചിലര്‍ മാത്രം സ്‌കൂളില്‍ പോകുന്നുണ്ട്‌. വിദ്യാഭ്യാസം നല്‍കാന്‍ പണമുണ്ടായിട്ടല്ല. ആരുടെയൊക്കെയോ സഹായം കൊണ്ടു നടന്നു പോകുന്നു എന്നു മാത്രം. തന്റെ 77 മക്കളുടേയും പേരുകള്‍ പോലും കൃത്യമായി അയട്ടുവിന്‌ അറിയില്ലാ എന്നതാണു സത്യം. ഇവരുടെ അമ്മ പതിനൊന്നു ഭാര്യമാരില്‍ ആരാണെന്നും അയട്ടുവിനറിയില്ല. പതിനൊന്നു ഭാര്യമാരില്‍ ഏഴു പേര്‍ അയട്ടു താമസിക്കുന്ന കുടിലിനു ചുറ്റുമുളള ഏഴു കുടിലുകളിലായാണു താമസം. ബാക്കി നാലു പേര്‍ അദ്ദേഹം താമസിക്കുന്ന അസിഡ്‌ അബാബ എന്ന ഗ്രാമത്തിന്റെ താഴ്‌വരയിലുളള ഗിവെ അബോസാ ഗ്രാമത്തിലാണ്‌. എല്ലാ ഭാര്യമാര്‍ക്കും മക്കള്‍ക്കും ഒപ്പം കഴിയാന്‍ സമയം പകുത്തു വയ്‌ക്കുകയും അതിനനുസരിച്ചു താമസിക്കുകയുമാണ്‌ അയട്ടു. മക്കള്‍ തമ്മിലും ഭാര്യമാര്‍ തമ്മിലും ഇടയ്‌ക്കിടെ വഴക്കുണ്ടാകാറുണ്ടെങ്കിലും അതു പെട്ടെന്നു തന്നെ രമ്യമായി പരിഹരിക്കാറുണ്ടെന്നു അയട്ടു പറയുന്നു. കുടുംബത്തില്‍ സമാധാനമില്ലായ്‌മയോ അശാന്തിയോ അല്ല അയട്ടുവിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു മനസിലാക്കാന്‍ അയട്ടുവിന്റെ ഈ ഒരു വാക്കു മാത്രം മതി. ജന്മം നല്‍കിയ മക്കള്‍ക്കു വിശപ്പിനുളള വക കണ്ടെത്താന്‍ കഴിയുന്നില്ല, അവരെ ഒരു നിലയിലെത്തിക്കാന്‍ കഴിയുന്നില്ല എന്നീ രണ്ടു കാര്യങ്ങളാണു പ്രധാനമായും അയട്ടുവെന്ന അച്ഛന്റെ വേദനകള്‍ക്കു കാരണമെന്നു വേണം കരുതാന്‍. ജനങ്ങള്‍ തന്നെയിന്നൊരു തമാശകഥാപാത്രമായി കാണുന്നതെന്നും അയട്ടു വിലപിക്കുന്നു. സ്വയം വരുത്തി വച്ച വിനയില്‍ നിന്നും രക്ഷപെടാന്‍ കഷ്‌ട്ടപ്പെടുകയാണ്‌ ഈ അച്ഛന്‍. ഇങ്ങനെയൊക്കെ ആണെങ്കിലും മക്കള്‍ 77 പേര്‍ക്കും അയട്ടുവിനോടു വലിയ സ്‌നേഹം തന്നെയാണ്‌. സ്വന്തം അനുഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ അയട്ടു തന്റെ മക്കള്‍ക്കു മുന്നില്‍ വിവരിച്ചു നല്‍കാറുണ്ട്‌. അവരെ ഉപദേശിക്കാറുമുണ്ട്‌. താന്‍ അനുഭവിക്കുന്ന വേദനകള്‍ പ്രശ്‌നങ്ങള്‍ തന്റെ മക്കള്‍ അനുഭവിക്കരുതെന്ന ലക്ഷ്യത്തോടെയാണു അയട്ടു മക്കള്‍ക്ക്‌ ഉപദേശം നല്‍കുന്നത്‌. എന്നാല്‍ അയട്ടുവിന്റെ മൂത്ത മകന്‍ ഡാഡെ അയട്ടു അച്ഛന്റെ പിന്‍ഗാമിയാകാന്‍ ഇറങ്ങി പുറപ്പെട്ടു കഴിഞ്ഞു. ഡാഡെ അയട്ടുവിനു പ്രായം 35. ഇതിനകം മൂന്നു വിവാഹം കഴിച്ചു. ഏഴു കുട്ടികളും പിറന്നു കഴിഞ്ഞു. തൊഴില്‍രഹിതന്‍ കൂടിയായ ഡാഡെ അയട്ടു ഇപ്പോള്‍ നാലാം വിവാഹത്തിനൊരുങ്ങുകയാണ്‌. മകന്‍ ഇത്തരത്തില്‍ തന്റെ അവസ്ഥയിലേക്കാണു നീങ്ങുന്നതെന്നു തിരിച്ചറിഞ്ഞ അച്ഛന്‍ മകനെ സ്‌നേഹപൂര്‍വ്വം ഉപദേശിക്കുന്നുണ്ടെങ്കിലും ഡാഡെ അതൊന്നും മുഖവിലക്കെടുക്കാതെ അച്ഛന്റെ പാതയില്‍ മുന്നേറുകയാണ്‌. തയ്യാറാക്കിയത്‌:പ്രദീപ്‌ ഗോപി

കൊല്ലുന്ന വേദന സംഹാരികള്‍

പ്രദീപ്‌ ഗോപി
ഇന്നു വിപണിയില്‍
ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ
പട്ടികയില്‍ ഒന്നാം സ്ഥാനം വേദന സംഹാരികള്‍ക്കാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകം. എന്നാല്‍ അതാണു യാഥാര്‍ഥ്യം. ഇന്നു ലോകത്തില്‍ വേദന സംഹാരികളുടെ ഉപഭോക്താക്കള്‍ മൂന്നു കോടിയിലധികം വരുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇവയില്‍ പകുതിയോളം പേര്‍ ഡോക്‌ടറുടെ നിര്‍ദേശം ഇല്ലാതെ വേദന സംഹാരികള്‍ കഴിച്ചു സ്വയം ചികിത്‌സ നടത്തുന്നവരാണ്‌. അമ്പതിലേറെ വേദന സംഹാരികള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഇവയില്‍ മിക്കതിനും പാര്‍ശ്വഫലങ്ങള്‍ ഉള്ളവയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. എങ്കിലും യാതൊരു മുന്‍കരുതലും ഇല്ലാതെ വേദന സംഹാരികള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്‌. ചെറിയ തലവേദനയോ ശരീര വേദനയോ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ മെഡിക്കല്‍ സ്റ്റോറില്‍ പോയി വേദനസംഹാരി വാങ്ങി കഴിക്കുന്നു. കഴിക്കുമ്പോള്‍ ശാരിരിക അസ്വാസ്ഥ്യങ്ങള്‍ പെട്ടെന്നു മാറുന്നു. എന്നാല്‍ ഈ മരുന്നുപയോഗം പിന്നീടു നല്‍കുന്നത്‌ തീരാവേദനയാകുമെന്നു പലരും
തിരിച്ചറിയുന്നില്ല. തലവേദനയും മറ്റു ശരീരവേദനയും മറ്റുപല രോഗങ്ങളുടെയും പ്രഥമ ലക്ഷണങ്ങളാകാം. വിദഗ്‌ധ പരിശോധന ഇല്ലാതെ താല്‍ക്കാലിക രോഗശമനത്തിനു വേദന സംഹാരികള്‍ വാങ്ങി ഉപയോഗിക്കുന്നത്‌ ഗുരുതരമായ രോ ഗ്യ പ്രശ്‌നങ്ങള്‍ ക്കു കാരണമായേ ക്കും. വേദന സംഹാരികളുടെ അമിത ഉപയോ ഗം ഹൃദ്രോ ഗം, കരള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളുടെ താളമാണ്‌ തെറ്റിക്കുന്നത്‌. `വേദനസംഹാരികള്‍' എന്ന ലേബലില്‍ വിപണിയില്‍ എത്തുന്ന വിദഗ്‌ധ കമ്പനികളുടെ ഉത്‌പന്നങ്ങള്‍ പലപ്പോഴും രോഗസാധ്യത കൂട്ടുന്നതായാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌. പുതിയ വേദന സംഹാരികള്‍ വിപണിയില്‍ ദിനംപ്രതി ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. വേദന സംഹാരികളുടെ വര്‍ധിച്ചു വരുന്ന `ഉപഭോക്താക്കളെ' മുന്നില്‍ കണ്ടാണ്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ പുതിയ വേദന സംഹാര നിരകള്‍ പുറത്തിറക്കുന്നത്‌. `പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍' എന്ന പഴഞ്ചൊല്ലാണ്‌ മരുന്നു കമ്പനികള്‍ വിപണിയില്‍ പ്രയോഗിക്കുന്ന തന്ത്രം എന്ന വിവരം ഞെട്ടിക്കുന്നതാണ്‌. പഴയ മരുന്നു കൂടുകള്‍ തന്നെ പു തിയ പായ ്‌ക്കറ്റില്‍ പുതി യ പേ രില്‍ ആകര്‍ ഷകമാക്കി വിപണിയില്‍ എത്തിക്കുന്നതല്ലാ തെ പുതിയ കണ്ടെത്തലുകള്‍ ഒന്നും ഈ രംഗത്ത്‌ ഉണ്ടാകുന്നില്ലെന്നാണ്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌.
വേദന സംഹാരികള്‍ കഴിക്കുന്നതുമൂലം ഹൃദ്രോഗ സാധ്യത കൂടുമെന്ന റിപ്പോര്‍ട്ട്‌ അടുത്തകാലത്തു പുത്തു വന്നിരുന്നു. ചില കമ്പനികളുടെ വേദന സംഹാരി ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുമെന്ന്‌ ഈ മരുന്നിന്റെ നിര്‍മാതാക്കള്‍ തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്‌.വേദന സംഹാരികളുടെ അമിത ഉപയോഗം ഇന്നു വ്യാപകമാണെന്നതില്‍ തര്‍ക്കമില്ല. ഹൃദ്രോഗങ്ങള്‍ക്കു പുറമെ മറ്റു പല ഭവിഷ്യത്തുകള്‍ക്കും ഇതു കാരണമാകുന്നു. ആമാശയത്തിലും അന്നനാളത്തിലും വ്രണങ്ങള്‍ വരുന്നതിനു പുറമെ രക്തസ്രാവവും ഉണ്ടാക്കുമെന്നു പഠനങ്ങള്‍ പറയുന്നു. വേദന സംഹാരികള്‍ ഉപയോഗിക്കുന്ന 25 ശതമാനം പേരിലും വിവിധ ആമാശയ രോഗങ്ങള്‍ കാണപ്പെടുന്നു. അഞ്ചു ശതമാനത്തോളം പേരില്‍ ഗുരുതരമായ ആമാശയ വ്രണങ്ങള്‍ ഉണ്ടാകുന്നു. പാരസെറ്റമോള്‍ എന്ന മരുന്നിന്റെ അമിതമായ ഉപയോഗം കരളിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്‌. എങ്കിലും പാരസെറ്റമോള്‍ ടാബ്‌ലെറ്റുകളും സിറപ്പുകളും ഇന്നു വ്യാപകമായി കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഉപയോഗിക്കുന്നു. അതും ഡോക്‌ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെതന്നെ. മദ്യപാനശീലവും കരള്‍ രോഗവും ഉള്ളവര്‍ക്കു പാരസെറ്റമോള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്‌.
വൃക്കകളുടെ പ്രവര്‍ത്തനവും വേദന സംഹാരികള്‍ പ്രതിസന്ധിയിലാക്കും. അപസ്‌മാരം, വിളര്‍ച്ച, രക്തസ്രാവം, ചര്‍മരോഗങ്ങള്‍, ആസ്‌തമ തുടങ്ങിയ രോഗങ്ങള്‍ വേദന സംഹാരികളുടെ പാര്‍ശ്വഫലങ്ങളായി ഉണ്ടാകാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
വേദനസംഹാരികള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും ചില മുന്‍കരുതലുകള്‍ അത്യാവശ്യം സ്വീകരിക്കേണ്ടതുണ്ട്‌. വേദന സംഹാരികള്‍ ഭക്ഷണത്തിനുശേഷം മാത്രമേ കഴിക്കാവൂ. രണ്ടു വിഭാഗത്തില്‍പെട്ട വേദന സംഹാരികള്‍ ഒരേ സമയം കഴിക്കരുത്‌. കരള്‍, വൃക്ക രോഗികള്‍ ഇത്തരം മരുന്നുകള്‍ പാടെ ഒഴിവാക്കുക. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഛര്‍ദ്ദി, മലം കുറഞ്ഞു പോകുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം. പ്രായമായവര്‍ ഇത്തരം മരുന്നുകള്‍ പരമാവധി കുറക്കേണ്ടതുമുണ്ട്‌.വേദന സംഹാരികള്‍ കഠിനമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു പ്രതിവിധിയാണ്‌. എന്നാല്‍ ഇതിനെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു മറക്കാതിരിക്കുക. അടിയന്തര ഘട്ടത്തിലല്ലാതെ ഇവയുടെ ഉപയോഗം ഒഴിവാക്കുക മാത്രമാണ്‌ ഈ മരുന്നുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനുള്ള ഏക മാര്‍ഗം.

ജൂണ്‍ 12 2008

മാഗ്നറ്റ്‌ മനുഷ്യന്‍


പ്രദീപ്‌ ഗോപി
ലോകത്തിലെ ഏറ്റവും ആകര്‍ഷണമുളള മനുഷ്യന്‍. പക്ഷേ അദ്ദേഹത്തിന്‌ ഇതുവരെ ഒരു പെണ്‍കുട്ടിയെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല !
ആകര്‍ഷണമെന്നു പറഞ്ഞതില്‍ തെറ്റിദ്ധരിക്കേണ്ട. പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിനുളള കഴിവുളള ആളല്ല അദ്ദേഹം. നിരവധി വസ്‌തുക്കളെ ആകര്‍ഷിക്കുന്ന മനുഷ്യന്‍. ശരിക്കും ഒരു കാന്തിക മനുഷ്യന്‍. ഓറല്‍ റെലെയ്‌നു എന്ന റൊമേനിയക്കാരന്റെ ശരീരമാണ്‌ എന്തിനേയും ആകര്‍ഷിക്കുകയെന്ന വൈചിത്ര്യം മുലം കൗതുകം സൃഷ്‌ടിക്കുന്നത്‌.
ഇദ്ദേഹത്തിന്റെ ശരീരത്തിലെ വിചിത്രമായ ഈ ശക്തി എന്തിനേയും തന്നിലേയ്‌ക്കാകര്‍ഷിക്കുന്നു. വീട്ടില്‍ ഉപയോഗിക്കുന്ന പിച്ചാത്തികള്‍, തേപ്പുപെട്ടി തുടങ്ങി ടെലിവിഷന്‍ വരെ ഓറല്‍ തന്നിലേയ്‌ക്ക്‌ ആകര്‍ഷിച്ചടുപ്പിക്കും. ഇദ്ദേഹത്തിന്റെ ഈ പ്രത്യേക കഴിവു മൂലം ഹ്യൂമന്‍ മാഗ്നെറ്റ്‌ എന്നാണിപ്പോള്‍ അറിയപ്പെടുന്നത്‌. ബ്രിട്ടനിലെ ഒരു മാധ്യമത്തില്‍ സെപ്‌റ്റംബര്‍ അവസാനവാരമാണ്‌ ഓറലിന്റെ വിചിത്രമായ കഥ പ്രസിദ്ധീകരിച്ചത്‌. എന്തിനേയും ആകര്‍ഷിക്കാന്‍ കഴിവുളള അദ്ദേഹത്തിനു പക്ഷേ ഒരു സ്‌ത്രീയെ ആകര്‍ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പത്രം പറയുന്നു.
ഓറലിന്റെ ഈ സവിശേഷത അറിഞ്ഞ പലരും ഈ പ്രതിഭാസത്തെക്കുറിച്ച്‌ അറിയാന്‍ താല്‍പ്പര്യം അറിയിച്ചു കൊണ്ടു രംഗത്തു വന്നിട്ടുണ്ട്‌. എന്നാല്‍ തന്റെ ഈ പ്രത്യേകതയെപ്പറ്റി കൂടുതല്‍ അറിയാന്‍ താനിതു വരെ ശ്രമിച്ചിട്ടില്ലെന്ന്‌ ഓറല്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണം തുടര്‍ന്നതോടെ സ്വന്തം രാജ്യം വിട്ടു പുറത്തു പോയിട്ടില്ലാത്ത അദ്ദേഹം തന്റെ സവിശേഷതകളെപ്പറ്റി അറിയാന്‍ ലണ്ടനിലേയ്‌ക്കു പറന്നു. നാല്‍പ്പതുകാരനായ ഓറല്‍ ഇക്കഴിഞ്ഞ ദിവസം ചില പരിശോധനകള്‍ക്കു വിധേയനാവുകയും ചെയ്‌തു. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ പ്രൊഫസര്‍ റസല്‍ കോബേണ്‍ എന്ന മാഗ്നറ്റിക്‌ വിദഗ്‌ധനാണു പരിശോധനകള്‍ നടത്തിയത്‌. തന്റെ പ്രത്യേകതകള്‍ പ്രൊഫസറുടെ മുമ്പില്‍ ഓറല്‍ കാട്ടിക്കൊടുക്കുകയും ചെയ്‌തു. പ്രൊഫ കോബേണിന്റെ ഹൈടെക്‌ ലബോറട്ടറിയില്‍ വച്ചാണു വിവിധ ഗൃഹോപകരണങ്ങള്‍ തന്റെ മാറിടം കൊണ്ട്‌ അകര്‍ഷിച്ചെടുക്കുന്നത്‌ കാട്ടിക്കൊടുക്കുകയും ചെയ്‌തു. ഓറലിന്റെ പ്രത്യേകതകള്‍ തന്നെ അമ്പരപ്പിച്ചതായി പ്രൊഫസര്‍ പിന്നീടു വ്യക്തമാക്കി.
വസ്‌തുക്കളെ ആകര്‍ഷിക്കാനുളള കഴിവ്‌ വളരെ അപൂര്‍വ്വമായി ചില മനുഷ്യരില്‍ കണ്ടെത്തിയിട്ടുണ്ട്‌. കാന്തത്തിന്റെ ഫ്രഞ്ച്‌ വാക്കായ എയ്‌മെന്റ്‌ എന്നാല്‍ ആ ഭാഷയില്‍ കാമുകന്‍ എന്നും അര്‍ഥമുണ്ട്‌. കാന്തികാകര്‍ഷണത്തെക്കുറിച്ചു ശാസ്‌ത്രീയമായ പഠനങ്ങള്‍ ആരംഭിച്ചതു പതിനേഴാം നൂറ്റാണ്ടോടെയാണ്‌. ഭൗമകാന്തിക പരിധിയിലെ ആകര്‍ഷണശക്തിയേക്കാള്‍ നൂറു മുതല്‍ ആയിരം മടങ്ങു വരെ ശക്തിയിലാണത്രേ ഓറലിന്റെ മാറിടത്തില്‍ സ്‌പൂണ്‍ പോലുളള വസ്‌തുക്കള്‍ ഒട്ടിപ്പിടിക്കുന്നതെന്നു കോബേണ്‍ പറയുന്നു. കാന്തിക ശക്തി അളക്കുന്നതിനുളള ഗോസ്‌മീറ്റര്‍ വരെ ഓറലിനെ പരിശോധിക്കാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഓറലിന്റെ ശരീരത്തില്‍ കാന്തിക ശക്തി പോലുളള പ്രതിഭാസം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത്‌ പരിശോധന നടത്തിയവരെ അമ്പരപ്പിക്കുകയും ചെയ്‌തു. ഓറലിന്റെ ചര്‍മ്മത്തിന്റെയും മാംസപേശികളുടെയും ചില പ്രത്യേകതകളാവാം ഇങ്ങനെയൊരു സവിശേഷതയ്‌ക്കു കാരണമെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു. എന്നാലിതു ശാസ്‌ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്‌. ചര്‍മ്മത്തിന്റയും പേശികളുടെയും ചില സവിശേഷതകള്‍ക്കു പുറമേ ചില ഗ്രന്ഥികള്‍ ഉത്‌പാദിപ്പിക്കുന്ന രസങ്ങളുടെ പ്രത്യേകതകളുമാകാം ആകര്‍ഷണത്തിനു കാരണമെന്നും ശാസ്‌ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. ഭാരമുളള സ്‌പൂണുകള്‍ വരെ ആകര്‍ഷിക്കാന്‍ ഓറലിനു കഴിയുന്നുണ്ട്‌.
ഓറലിന്റെ ശരീരത്തില്‍ ടാല്‍കം പൗഡര്‍ വിതറിയ ശേഷവും ശാസ്‌ത്രജഞര്‍ പരിശോധന നടത്തി. എന്നാല്‍ ഈ സമയം ഓറലിന്റെ ശരീരത്തിലെ കാന്തികത നഷ്‌ടമായതായും ഇവര്‍ കണ്ടെത്തി. ശരീരത്തില്‍ ഒട്ടിപ്പിടിച്ച സ്‌പൂണുകള്‍ ടാല്‍കം പൗഡര്‍ വിതറിയപ്പോള്‍ അടര്‍ന്നു താഴെ വീഴുകയും ചെയ്‌തു. ഇത്‌ ഇവരെ അമ്പരപ്പിച്ചതിനൊപ്പം ആശങ്കയിലാഴ്‌ത്തുകയും ചെയ്‌തു. ടാല്‍കം പൗഡര്‍ വിതറിയപ്പോള്‍ ആകര്‍ഷണശക്തി നഷ്‌ടമാകുമെന്നു കണ്ടെത്തിയതോടെ അതിനു പിന്നിലുളള കാരണവും ശാസ്‌ത്രജ്ഞര്‍ക്കു കണ്ടെത്തേണ്ടി വരും. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു വിധേയനാകാന്‍ ഓറല്‍ സമ്മതം മൂളിയിട്ടുണ്ട്‌. ശരീരത്തില്‍ കാന്തികത ഇല്ലെന്നു കണ്ടെത്തിയതോടെ ഓറലിന്‌ ഹ്യൂമന്‍ മാഗ്നറ്റെന്ന വിശേഷണം ചേരില്ലെന്നും ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കി.
ഓറലിന്‌ ആറു വയസുളളപ്പോഴാണ്‌ ചില വസ്‌തുക്കളെ കാന്തം കണക്കെ ആകര്‍ഷിക്കാനുളള കഴിവുണ്ടെന്ന്‌ അറിഞ്ഞത്‌. ഭാരമുളള ഒരു തരം മാല അണിഞ്ഞ ഓറലിന്‌ വളരെ പണിപ്പെട്ടാണ്‌ അത്‌ ഊരി മാറ്റാനായത്‌. മാല കഴുത്തില്‍ ഒട്ടിപ്പിടിച്ചു പോയതായിരുന്നു അതിനു കാരണം. പിന്നീട്‌ ലൈറ്റര്‍ സ്‌പൂണ്‍ തുടങ്ങിയ പല സാധനങ്ങളും ഓറല്‍ ശരീരത്തോടു ചേര്‍ത്തപ പരിശോധിച്ചു നോക്കിയപ്പോഴാണ്‌ ഈ കഴിവ്‌ ബോധ്യമായത്‌. ടെലിവിഷന്‍ പോലും ആകര്‍ഷിച്ചു ശരീരത്തില്‍ ഒട്ടിപ്പിടിപ്പിക്കാനുളള കഴിവ്‌ തനിക്കുണ്ടെന്ന്‌ ഓറല്‍ സാക്ഷ്യപ്പെടുത്തുന്നു. ഓറലിന്റെ ഈ സവിശേഷത മൂലം അദ്ദേഹം ഗിന്നസ്‌ ബുക്കിലും സ്ഥാനം പിടിച്ചേക്കും. 61 പേപ്പര്‍ ക്ലിപ്പുകള്‍ മുഖത്തേയ്‌ക്ക്‌ ആകര്‍ഷിച്ചെയുക്കുന്നതും അവ മുഖത്ത്‌ ഒട്ടിപ്പിടിച്ചിരിക്കുന്നതും ഓറല്‍ ഗിന്നസ്‌ അധികൃതര്‍ക്കു കാട്ടിക്കൊടുക്കുകയും ചെയ്‌തു കഴിഞ്ഞു. ലണ്ടനില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു സല്‍ക്കാര ചടങ്ങിനിടെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ട്രോഫി തന്റെ നെഞ്ചു കൊണ്ടുയര്‍ത്തി നെഞ്ചില്‍ ഒട്ടിപ്പിടിപ്പിച്ചതും കാണികളെ അത്ഭുതപ്പെടുത്തിയിരുന്നു. ട്രോഫിയുടെ ഭാരം അതാകര്‍ഷിച്ചെയുക്കുന്നതിനും ശരീരത്തില്‍ ഒട്ടിപ്പിടിപ്പിക്കുന്നതിനും തനിക്കു തടസമായില്ലെന്നും എന്നാല്‍ അതിന്റെ രൂപം പ്രത്യേക തരത്തിലായതിനാല്‍ ഒട്ടിപ്പിടിപ്പിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടേണ്ടി വന്നതായും ഓറല്‍ പറഞ്ഞിരുന്നു. ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ കുടുബത്തിലേയ്‌ക്കു ഓറല്‍ കടന്നു വരുന്നതു തങ്ങള്‍ക്ക്‌ ആഹ്ലാദം പകരുന്ന കാര്യമാണെന്നു ഗിന്നസ്‌ വക്താവായ അമരിലിസ്‌ എസ്‌പിനോസ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതോടെ അദ്ദേഹം ഗിന്നസ്‌ ബുക്കില്‍ ഇടം പിടിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

ഇന്ത്യന്‍ വധുവിനെ കൊതിച്ചു വിദേശികള്‍ !



പ്രദീപ്‌ ഗോപി
ഇന്ത്യന്‍ സ്‌ത്രീകളുടെ ഡിമാന്‍ഡ്‌ വിദേശത്തു കുത്തനേ ഉയരുന്നു. ഇന്റര്‍നെറ്റിലൂടെ ഇന്ത്യന്‍ വധുക്കളേ തേടുന്ന പ്രവണത വിദേശികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റിലെ വൈവാഹിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ വധുക്കളെ തേടിക്കൊണ്ടുളള വിദേശികളുടെ പരസ്യങ്ങള്‍ സാധാരണമാവുകയാണ്‌.
``അമേരിക്കന്‍ വംശജന്‍ ഇന്ത്യന്‍ സുന്ദരിയെ തേടുന്നു'. `കറുത്ത മുടിയുളള ഇന്ത്യന്‍ രാജകുമാരിയെ തേടുന്നു' തുടങ്ങിയ തരത്തിലുളള പരസ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞിട്ടുണ്ട്‌. അമേരിക്ക, കാനഡ, ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്‌ ഇന്ത്യന്‍ വധുക്കളേ തേടിയുളള പരസ്യങ്ങള്‍ കുടുതലും എത്തുന്നത്‌. ഇന്ത്യന്‍ വനിതകളുടെ പ്രതിഛായയാണ്‌ ഇത്തരത്തില്‍ വധുക്കളേ തേടി പരസ്യങ്ങള്‍ കൂടുതലായി എത്താന്‍ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. `യഥാര്‍ഥ സ്‌ത്രീകള്‍' ഉളളതു ഇന്ത്യയിലാണെന്നാണു ഇത്തരത്തില്‍ പരസ്യം നല്‍കുന്ന ചിലര്‍ വ്യക്തമാക്കുന്നത്‌. ``ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക്‌ ഒരു പ്രത്യേക ആകര്‍ഷണീയതയുണ്ട്‌. മറ്റു രാജ്യങ്ങളിലെ സ്‌ത്രീകളില്‍ ഇതില്ല. നിറവും മുടിയുടെ ഭംഗിയുമാണു ഇവിടുത്തെ സ്‌ത്രീകളുടെ പ്രത്യേകത''- ഇന്ത്യയില്‍ നിന്നും വിവാഹം ആലോചിക്കുന്ന വിദേശികളില്‍ ഒരാള്‍ പറയുന്നു. ഇരുണ്ട നിറമുളളതും വെളുത്തതുമായ ഇന്ത്യന്‍ വനിതകള്‍ക്കും ഒരേ സമയം വിദേശങ്ങളില്‍ ആരാധകരുണ്ട്‌. ഇന്ത്യയില്‍ നിന്നുളള കറുത്ത സുന്ദരികളെ വിവാഹം ചെയ്യാന്‍ കൊതിക്കുന്ന ഒരു ഇറ്റലിക്കാരന്റെ പരസ്യവും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്‌ത്രീകളുടെ അച്ചടക്കവും അനുസരണശീലവുമാണു മറ്റു ചില വിദേശികളെ ഇന്ത്യയില്‍ നിന്നും വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ഉന്നത മൂല്യങ്ങള്‍ സൂക്ഷിക്കുന്നതും അനുസരണാശീലമുളളവരുമായ ഇന്ത്യന്‍ വനിതകളെ വിവാഹം ചെയ്യാനും നിരവധി വിദേശികളാണു പരസ്യം നല്‍കി കാത്തിരിക്കുന്നത്‌. അമേരിക്കന്‍ വനിതകളുടെ സ്വഭാവങ്ങള്‍ ഒന്നുമില്ലാത്ത ഇന്ത്യന്‍ വനിതയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന അമേരിക്കന്‍ യുവാവിന്റെ പരസ്യം വ്യക്തമാക്കുന്നതും ഇന്ത്യയിലെ സ്‌ത്രീകളുടെ സത്സ്വ്വഭാവത്തില്‍ വിദേശികള്‍ക്കുളള മതിപ്പു തന്നെയാണ്‌. ഇന്ത്യന്‍ സംസ്‌ക്കാരത്തെ ബഹുമാനിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നതു കൊണ്ട്‌ ഇന്ത്യയില്‍ നിന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികളുമുണ്ട്‌.
ഇന്ത്യയിലെ വനിതകള്‍ക്കു തീര്‍ച്ചയായും ഇക്കാര്യത്തില്‍ അഭിമാനിക്കാന്‍ വകയുണ്ട്‌.
വളളത്തോളിന്റെ `ഭാരതസ്‌ത്രീകള്‍ തന്‍ ഭാവശുദ്ധി' യിലൂടെ കുറിച്ചിട്ട ഭാരതീയ വനിതകളുടെ ഭാവശുദ്ധിക്കു വിദേശത്തുനിന്നുളള അംഗീകാരം കൂടിയാണു ഈ പുതിയ പ്രവണതയെന്നു വേണമെങ്കില്‍ കരുതാം. ഇന്ത്യയില്‍ നിന്നുളള സ്‌ത്രീകളെ വിദേശികള്‍ വിവാഹം ചെയ്‌തു കൊണ്ടു പോകുന്നതും വിദേശത്തു നിന്നും ജീവിതപങ്കാളിയെ കണ്ടെത്തി വരണമാല്യം ചാര്‍ത്തി ഇവിടേയ്‌ക്കു കൊണ്ടു വരുന്നതും പുതിയ സംഭവമല്ല. ഇത്തരത്തില്‍ പ്രശസ്‌തരും അല്ലാത്തവരുമായവ രുടേയും ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി ഇറ്റലിക്കാരിയായ സോണിയയെ വിവാഹം ചെയ്‌തതും ഇന്ത്യയുടെ പ്രഥമപൗരനും മലയാളിയുമായിരുന്ന കെ ആര്‍ നാരായണന്‍ ബര്‍മ്മക്കാരിയായ ഉഷയെ വിവാഹം ചെയ്‌തതും ഉദാഹരണങ്ങള്‍.
പക്ഷേ ഈ വിവാഹങ്ങളൊന്നും ആ രാജ്യത്തെ സ്‌ത്രീകളോടു വിദേശികളായ ഇന്ത്യക്കാര്‍ക്കു തോന്നിയ താല്‌പര്യമായിരുന്നില്ല. മറിച്ചു ജീവിതയാത്രക്കിടയില്‍ കണ്ടുമുട്ടുകയും പ്രണയത്തിലാവുയും ഒടുവില്‍ ഇന്ത്യയുടെ മരുമകളായി വലതുകാല്‍ വച്ചു കയറിവരികയുമായിരുന്നു. ഇത്തരത്തില്‍ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്കു മരുമകളായി പോയതും പോകുന്നതും വന്നതും വരുന്നതുമായ ഒട്ടനവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. എന്നാല്‍ ഒരു പ്രത്യേക രാജ്യത്തെ സ്‌ത്രീകളെ വിവാഹം ചെയ്യാന്‍ വിദേശത്തു നിന്നും പുരുഷകേസരികള്‍ കൂട്ടത്തോടെ എത്തുക എന്നത്‌ ആദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അത്‌ ഇന്ത്യന്‍ സ്‌ത്രീകളെ ആണെന്നതില്‍ ഇന്ത്യയ്‌ക്ക്‌ അഭിമാനിക്കാം.
പെണ്‍ഭ്രൂണഹത്യകള്‍ ഇന്ത്യയില്‍ വര്‍ധിച്ചു വരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. നാടിനും വീടിനും പെണ്‍കുട്ടി ബാധ്യതയാണെന്ന ചിന്തപല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ഇതു പെണ്‍ഭ്രൂണഹത്യക്കും പെണ്‍ ശിശുഹത്യക്കു വഴിയൊരുക്കുന്നു. പെണ്‍കുഞ്ഞാണു ജനിക്കുന്നതെങ്കില്‍ അതിനെ എങ്ങനെയെങ്കിലും വകവരുത്തുന്നു. പെണ്‍കുട്ടി ജനിക്കുന്നതു ശാപമാണെന്നു ചിന്തിക്കുന്ന സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്‌. ഇത്തരത്തിലുളള ഗ്രാമങ്ങളും സമുദായങ്ങളും ഏറെയുളള സംസ്ഥാനമാണു തമിഴ്‌നാട്‌. പെണ്‍കുട്ടി ജനിച്ചാല്‍ കൃഷി നശിക്കുമെന്നും വരള്‍ച്ച ഉണ്ടാകുമെന്നും വിശ്വസിക്കുന്നവര്‍ പോലും തമിഴ്‌നാട്‌ ഗ്രാമങ്ങളില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌. പെണ്‍കുട്ടിയെ വളര്‍ത്തിയാല്‍ എന്തു പ്രയോജനം എന്നു ചിന്തിക്കുന്ന മാതാപിതാക്കള്‍ ഇവിടെ അനവധിയാണ്‌. വിവാഹം, പ്രസവം തുടങ്ങി എല്ലാ തലങ്ങളിലും പെണ്‍കുട്ടി വീടിനു സാമ്പത്തിക ബാധ്യതയാണെന്ന ചിന്തയും ഇന്ത്യന്‍ ഗ്രാമങ്ങളിലെ ചിലര്‍ ചിന്തിക്കുന്നു. ഇത്തരത്തിലുളളവരാണു പെണ്‍ഭ്രൂണങ്ങളേയും പെണ്‍ജന്മങ്ങളേയും നശിപ്പിക്കുന്നത്‌.
ഈ സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോഴാണ്‌ ഇന്ത്യന്‍ സ്‌ത്രീകളുടെ ഡിമാന്‍ഡ്‌ വിദേശത്തു കുത്തനേ ഉയരുന്നത്‌. ഇന്ത്യന്‍ വധുവിനേ തേടി വിദേശത്തു കാത്തിരി ക്കുന്നവര്‍ ഏറെ. ഇന്ത്യന്‍ വനിതകളെയെല്ലാം വിദേ ശികള്‍ വിവാഹം ചെയ്‌തു കൊണ്ടു പോയാല്‍ ഇന്ത്യയിലെ പുരുഷന്മാര്‍ എന്തു ചെയ്യും ? അവര്‍ പുര നിറഞ്ഞുനിന്നു
പോകില്ലേ ? എന്ന്‌
അല്‌പം തമാശയായും ഇത്തിരി കാര്യമായും ഇവിടുത്തെ പുരുഷകേസരികള്‍ അടക്കം പറയുന്നുമുണ്ട്‌.

ഏപ്രില്‍ 30, 2008

ആക്‌ഷന്‍ ഹീറോ പുത്തന്‍ പ്രതീക്ഷയില്‍



പ്രദീപ്‌ ഗോപി
ചെറിയൊരിടവേളയ്‌ക്കു ശേഷം മലയാളത്തിന്റെ ആക്‌ഷന്‍ ഹീറോ ബാബു ആന്റണി ശക്തമായ തിരി ച്ചു വരവു നടത്തിയ വര്‍ഷമായിരുന്നു 2008. നായകനാ യി ഒന്നിലധികം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിയ വര്‍ഷം. ചിത്രങ്ങള്‍ പലതും 2009 ആദ്യം തന്നെ പ്രദര്‍ശനത്തിനെത്തും.
2008 ല്‍ ഈ ആക്‌ഷന്‍ ഹീറോയുടെ ആക്‌ഷന്‍ പ്രേക്ഷകര്‍ കണ്ടതു താരസംഘടനയായ അമ്മ നിര്‍മിച്ച ട്വന്റി 20 എന്ന ചിത്രത്തിലെ കാര്‍ റേസര്‍ വിക്രം ഭായി എന്ന കഥാപാത്രത്തിലൂടെ മാത്രം.

ട്വന്റി 20 എന്ന ചിത്രത്തെക്കുറിച്ച്‌ ?

താരസംഘടനയായ അമ്മ നിര്‍മിച്ച ട്വന്റി 20 എന്ന ചിത്രം ഒരു ചരിത്രമാണ്‌. ചിത്രത്തെപ്പോലെ ചിത്ര ത്തിന്റെ വിജയവും ചരിത്ര മായി മാറുന്നു. ആ ചിത്ര ത്തില്‍ ഒരു വേഷം ചെയ്യാ നായതില്‍ ആഹ്ലാദി ക്കുകയും അഭിമാനിക്കു കയും ചെയ്യുന്നു.

ചിത്രത്തിലെ വിക്രം ഭായ്‌ എന്ന കഥാപാത്രത്തെ ക്കുറിച്ച്‌ ?

മലയാളത്തിലും തെലുങ്കിലുമടക്കം ഒരുപിടി ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ച വര്‍ഷമായി രുന്നു 2008. എന്നാല്‍񦣳364;ീയറ്ററുകളില്‍ എത്തിയത്‌ ട്വന്റി 20 എന്ന ചിത്രം മാത്രമാണ്‌. ചിത്രത്തിലെ വിക്രം ഭായ്‌ എന്ന കഥാപാത്രത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞതു ബാബു ആന്റണി എന്ന നടനേയും ആ നടന്റെ ആക്‌ഷന്‍ രംഗങ്ങളേയും പ്രേക്ഷകര്‍ മറന്നിട്ടില്ല എന്നതിന്റെ തെളിവാണ്‌. സൂപ്പര്‍ താരങ്ങളെ പോലെ ഫാന്‍സ്‌ അസോസിയേഷനുകള്‍ ഒന്നുമില്ലാത്ത നടനാണു ഞാന്‍. എന്നിട്ടും എന്നെ കണ്ടപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു, കൈയടിച്ചു, പ്രോല്‍സാഹി പ്പിച്ചു എന്നാണു തീയറ്റര്‍ റിപ്പോര്‍ട്ടുകള്‍. നേരില്‍ കാണുന്നവര്‍ സ്‌നേഹത്തോടെ പ്രോല്‍സാഹിപ്പിക്കുന്നു. ഇതെനിക്ക്‌ ആവേശം പകരുന്നു.
2008-ല്‍ ബാബു ആന്‍ണിയുടേതായി അണിയറയില്‍ ഒരുങ്ങിയ ചിത്രങ്ങള്‍ ?
സൈമണ്‍ കുരുവിള സംവിധാനം ചെയ്‌ത കെ.കെ റോഡ്‌, പ്രസാദ്‌ വാളാശേരി സംവിധാനം ചെയ്‌ത പെരുമാള്‍, പി ജയരാജന്‍ സംവിധാനം ചെയ്‌ത ദ്രോണര്‍ എന്നീ മലയാള ചിത്രങ്ങള്‍ക്കു പുറമേ ഹരി ഓം, ഏകലവ്യഡൂ, ദ്രോണ എന്നീ തെലുങ്ക്‌ ചിത്രങ്ങളും 2008-ല്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ്‌. ഈ ചിത്രങ്ങളെല്ലാം ഈ വര്‍ഷം ആദ്യം തന്നെ തീയറ്ററുകളില്‍ എത്തും. തമിഴില്‍ ഒരു ചിത്രത്തിലേയ്‌ക്കു കരാറായും ക്കഴിഞ്ഞു.

ഏതൊക്കെയാണു പുതിയ പ്രൊജക്‌ടുകള്‍ ?

പി.സുകുമാരന്‍ സംവിധാനം ചെയ്യുന്ന യുഗപുരുഷന്‍, പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന സൂഫി പറഞ്ഞ കഥ എന്നീ ചിത്രങ്ങളിലാണിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്‌. സൂഫി പറഞ്ഞ കഥയില്‍ സൂഫിയായും യുഗപുരുഷനില്‍ അയ്യങ്കാളിയുടെ വേഷത്തിലുമാണ്‌ അഭിനയിക്കുന്നത്‌.

ബാബു ആന്റണി തെലുങ്കില്‍ സജീവമായ വര്‍ഷമായിരുന്നു 2008 എന്നു കേള്‍ക്കുന്നു ?

15 വര്‍ഷത്തിനു ശേഷമാ ണു ഞാന്‍ തെലുങ്കില്‍ അഭിനയിക്കുന്നത്‌. വര്‍ഷ ങ്ങള്‍ക്കു മുമ്പു മലയാളത്തില്‍ പുറത്തിറങ്ങിയ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിച്ചു കൊണ്ടാണു തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്‌. പിന്നീടു 15 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരിടവേളയ്‌ക്കു ശേഷം 2008-ല്‍ ഹരി ഓം, ഏകലവ്യഡൂ, ദ്രോണ എന്നീ തെലുങ്ക്‌ ചിത്രങ്ങ ളില്‍ അഭിനയിച്ചു. മലയാളത്തില്‍ അഭിനയിച്ച ദ്രോണരുടെ കഥയുമായി തെലുങ്കിലെ ദ്രോണയുടെ കഥയ്‌ക്ക്‌ ഒരു ബന്ധവുമില്ല.

മകന്‍ ആര്‍തറും 2008-ല്‍ സിനിമയില്‍ എത്തി എന്നു കേള്‍ക്കുന്നു ?

ഞാന്‍ അഭിനയിച്ച തെലുങ്ക്‌
ചിത്രത്തില്‍ ഉദയ്‌കിരണ്‍, കൃതി എന്നിവരാണു നായി കാനായകന്മമാരായി അഭിനയിക്കുന്നത്‌.
ഇവരുടെ മകനായി എന്റെ മകന്‍ ആര്‍തര്‍ നല്ലൊരു വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു.

സിനിമയെ വളരെ സീരിയസായി കാണുന്ന മലയാളത്തിന്റെ സ്വന്തം ആക്‌ഷന്‍ ഹീറോ തന്റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്ന
വര്‍ഷമായിരിക്കും
2009 എന്ന കാര്യത്തില്‍
സംശയമില്ലെന്നു വിലയിരുത്തപ്പെടുന്നു.

2009 ജനുവരി 06

പ്രണയിക്കുന്നവര്‍ ജാഗ്രതൈ !


പ്രദീപ്‌ ഗോപി
``പ്രണയമില്ലാത്ത കാലം നിഷ്‌ഠൂരതകളുടേതാണ്‌. വെയിലും നിലാവും മഴയും പച്ചയും വിരഹത്തിന്റെ സന്ധ്യാംബരവും ആസക്തിയുടെ കന്നിമണ്ണും പ്രണയിക്കുന്നവരില്‍ മാറി മാറി നിറയുന്നു. ആ നിറവില്‍ ജന്മസാഫല്യമടയുക ആനന്ദകരമാണ്‌.'' ``യഥാര്‍ഥ പ്രണയം വ്രതനിഷ്‌ഠയോടെയുളള മറ്റൊരു സന്യാസമാണ്‌. പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണ്‌. കത്തിക്കാളുമ്പോള്‍ അവയ്‌ക്കു വ്യവസ്ഥക ളില്ല. ഒറ്റക്കാഴ്‌ചയായി പരസ്‌പരം ഉന്നമാകുന്നു. ഒരൊറ്റ ഉടലും ഉടലിന്റെ മറവിയുമാകുന്നു. വൃക്ഷവും ശിഖരങ്ങളും മാഞ്ഞു പക്ഷി മാത്രം ലക്ഷ്യമാകുന്നു.''
``നിന്നെ ഞാന്‍ കാണുമ്പോള്‍ ഞാനാണു കാഴ്‌ച, നിന്നെ ഞാന്‍ ഓര്‍ക്കുമ്പോള്‍ നീയാണു സ്‌മരണ.'' ഉറുദു കവി ഗാലിബിന്റെ പ്രണയസങ്കല്‍പ്പം പുറത്തു വന്നത്‌ ഇങ്ങനെയാണ്‌. ``ശക്തമായ പ്രണയം മരണം പോലെയെന്നും ദീപ്‌തമായ മരണം പ്രണയം പോലെയെന്നും'' അനേകം കാവ്യജീവിതങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ട്‌. സ്വന്തം പുല്‍മാടം കത്തിച്ചു വിനീതനായ ദാസനായി മരണത്തിലേക്കു ചെന്ന ഇടപ്പളളിയുടെ കൈയിലുമുണ്ടായിരുന്നു പ്രണയിയുടെ അണയാത്ത ദീപശിഖ. പ്രണയനിഷേധങ്ങളാല്‍ തന്റെ ശരീരം വെന്തെരിച്ച ചങ്ങമ്പുഴയും മലയാളിക്കു സ്വന്തമാണ്‌. ഇങ്ങനെ മനുഷ്യനായി പിറന്നവരുടെ എല്ലാം തന്നെ പ്രണയസങ്കല്‍ പ്പങ്ങള്‍ കൂടുതലും സഞ്ചരിക്കുന്നതു കവികളുടേയും കലാകാരന്മാരുടേയും പാറ്റേണുകളിലൂടെയാണ്‌.
``പ്രണയം ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ബലിയാണ്‌.'' മാന്‍റിസ്‌ എന്ന പ്രാണിവര്‍ഗ്ഗ ത്തിലെ പെണ്ണുങ്ങള്‍ ഇണയെ തിന്നു കളയാറുണ്ട്‌. തല തിന്നു തീര്‍ത്താലും ഇണയുടെ ഉടലിനു ഭോഗാസക്തി ബാക്കിയാകും. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണമായി ആ ശരീരം കാത്തു കിടക്കും. മാന്‍റിസുകളിലെ പുരുഷന്മാര്‍ പ്രണയിനികള്‍ക്കു മുന്നില്‍ രക്തസാക്ഷിയാകുന്നു. അതു കൊണ്ടു തന്നെ പ്രണയം ഒരര്‍ഥത്തില്‍ മഹത്തായ ഒരു ബലി തന്നെയാണ്‌.
ഇതെല്ലാം വരകളി ലൂടെയും വാക്കുകളിലൂ ടെയും വര്‍ണ്ണങ്ങളിലൂ ടെയും വര്‍ണ്ണനകളിലൂ ടെയും അറിഞ്ഞ പ്രണയവര്‍ണ്ണങ്ങള്‍. ഒരു പക്ഷേ കണ്ടും കൊണ്ടും അറിഞ്ഞ പ്രണയാനുഭ വങ്ങള്‍. എന്നാല്‍ കാലം മാറി ഒപ്പം പ്രണയസങ്കല്‍ പ്പങ്ങളും പ്രണയാനുഭവ ങ്ങളും മാറി. പ്രണയിക്കുന്നവര്‍ക്കു താക്കീതായി ഒരു പഠനം അടുത്ത കാലത്തു പുറത്തു വന്നിരിക്കുന്നു.
നിങ്ങള്‍ ഒരു കാമുകനോ കാമുകിയോ ആണോ ? ആണെന്നാണ്‌ ഉത്തരമെങ്കില്‍ സൂക്ഷി ക്കുക. പ്രണയത്തില്‍ അമിതതാല്‍പ്പര്യം കാണിക്കുന്നതും അതില്‍ വൈകാരികത കലര്‍ത്തുന്നതും വിഷാദരോഗം അടക്കമുളള മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കു കാരണമാകുമെന്നു പുതിയ പഠനം.
ഹോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ചില ഗവേഷകരാണ്‌ ഇതു സംബന്ധിച്ചു പഠനം നടത്തിയത്‌. സത്യസന്ധമായ പ്രണയബന്ധത്തില്‍ അകപ്പെടുന്നവര്‍ ബന്ധത്തിന്‌ അമിത വൈകാരിക പ്രാധാന്യം നല്‍കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ഇവര്‍ക്ക്‌ ആന്മവിശകലനത്തിന്റെ മാനദണ്‌ഡമായി പ്രണയം മാറുന്നു. പ്രണയത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാകും പിന്നെ പ്രണയിക്കുന്ന ഇവര്‍ സ്വന്തം വ്യക്തിത്വത്തെ അളക്കുക. ഇതിനെ ബന്ധാധിഷ്‌ഠിത ആത്മവിശ്വാസം എന്നാണു മനഃശാസ്‌ത്ര ജ്ഞര്‍ വിളിക്കുന്നത്‌. ബന്ധാധിഷ്‌ഠിത ആത്മവിശ്വാസം പുലര്‍ത്തുന്നവര്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും വളരെയധികം അസ്വസ്ഥരാകുന്നു. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഇക്കൂട്ടര്‍ വിഷാദരോഗത്തിന്‌ അടിമയാകും എന്നാണു ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്‌.
കവികള്‍ പാടിപ്പുകഴ്‌ത്തിയ പ്രണയം ഇന്നെവിടെ യെന്ന്‌ ഇനി ആര്‍ക്കും സംശയം തോന്നാം. മനസിനു മേല്‍ കോരിയിട്ട തീക്കനലാണു പ്രണയമെന്നാണു പലരും തങ്ങളുടെ പ്രണയാനുഭവ ത്തെപ്പറ്റി പറയുന്നത്‌. ബന്ധത്തിന്‌ അമിത വൈകാരിക പ്രാധാന്യം നല്‍കുന്നു എന്നു തന്നെയാണ്‌ ഈ വാക്കുകള്‍ വ്യക്തമാക്കു ന്നത്‌. എങ്കില്‍ സംശയം
വേണ്ട വിഷാദരോഗം അടക്കമുളള
മാനസിക അസ്വാസ്ഥ്യങ്ങള്‍ നിങ്ങളേയും കാത്തിരിക്കുന്നു..... സൂക്ഷിക്കുക..... 2008 ഡിസംബര്‍ 03

കാണൂ നല്ല സ്വപ്‌നങ്ങള്



‍പ്രദീപ്‌ ഗോപി


സ്വപ്‌നവും ഗന്ധവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ചോദ്യം കേട്ടാല്‍ ചിലര്‍ ഇല്ലെന്നു പറയും. മറ്റു ചിലര്‍ അറിയില്ലെന്നു പറയും. സ്വപ്‌നവും ഗന്ധവും തമ്മില്‍ ബന്ധമുണ്ടെന്നാണ്‌ ഇതേക്കുറിച്ചു പഠനം നടത്തിയ ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്‌. ഉറങ്ങാന്‍ പോകുന്നതിനു മുമ്പു സുഗന്ധം അനുഭവിച്ചാല്‍ നമുക്കു നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുമത്രേ. മറിച്ച്‌ ഉറങ്ങാന്‍ പോകുന്നതിനു മുമ്പു അത്ര നല്ലതല്ലാത്ത ഗന്ധം; അഥവാ ദുര്‍ഗന്ധം അനുഭവിച്ചാല്‍ നാം കാണുന്നതു ദുസ്വപ്‌നങ്ങളാവുമെന്നും ഈ ഗവേഷകര്‍ പറയുന്നു. ജര്‍മനിയിലെ ചില ഗവേഷകരാണു ഗന്ധവും സ്വപ്‌നവും തമ്മിലുളള ബന്ധത്തെക്കുറിച്ചു പഠനം നടത്തിയത്‌. ഇത്തരത്തില്‍ നടക്കുന്ന ലോകത്തെ ആദ്യത്തെ അംഗീകൃതപഠനമാണത്രേ ഇത്‌. സുഗന്ധം പരത്തുന്ന റോസാപ്പൂക്കള്‍ പോലുളള വസ്‌തുക്കളും ചീമുട്ട (ചീഞ്ഞ മുട്ട ) പോലെ ദുര്‍ഗന്ധം വമിക്കുന്ന വസ്‌തുക്കളുമാണു ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്‌. പഠനത്തിനു വിധേയരാക്കിയവരില്‍ ചിലര്‍ക്ക്‌ ഉറങ്ങുന്നതിനു മുമ്പു റോസാപ്പൂക്കള്‍ പോലുളള വസ്‌തുക്കള്‍ മണക്കാന്‍ നല്‍കി. മറ്റു ചിലര്‍ക്കു ചീമുട്ട പോലുളള വസ്‌തുക്കളും ഉറങ്ങുന്നതിനു മുമ്പു മണക്കാന്‍ നല്‍കി. പീന്നീട്‌ ഉണര്‍ന്നെന്നേറ്റ ഇരുവിഭാഗങ്ങളുടേയും സ്വപ്‌നാനുഭവങ്ങള്‍ ഗേവേഷകര്‍ രേഖപ്പെടുത്തുകയും ഇവയെ താരതമ്യം ചെയ്യുകയും ചെയ്‌തു. സുഗന്ധം അനുഭവിച്ച ശേഷം ഉറങ്ങിയവരെല്ലാം പോസിറ്റീവ്‌ ഫലമുളള സ്വപ്‌നമാണു കണ്ടത്‌. ദുര്‍ഗന്ധം അനുഭവിച്ച ശേഷം ഉറങ്ങിയ വ്യക്തികള്‍ നെഗറ്റീവ്‌ ഫലമുളള സ്വപ്‌നങ്ങളാണത്രേ കണ്ടത്‌. അതായതു സുഗന്ധം ശ്വസിച്ചവര്‍ കണ്ടതു മനോഹരങ്ങളായ സ്വപ്‌നങ്ങളും ദുര്‍ഗന്ധം ശ്വസിച്ചവര്‍ കണ്ടതു ദുസ്വപ്‌നങ്ങളുമായിരുന്നു. ഈ പഠനത്തില്‍ നിന്നാണു ഗന്ധവും സ്വപ്‌നവും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്‌. ചിന്തകളിലും രീതികളിലും തുടങ്ങി പല കാര്യങ്ങളിലും സ്‌ത്രീകളും പുരുഷന്മാരും വ്യത്യസ്‌തരാണ്‌. ഈ വ്യത്യസ്‌തത സ്വപ്‌നം കാണുന്ന കാര്യത്തില്‍ പോലുമുണ്ടെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. ദുസ്വപ്‌നത്തിന്റെ കാര്യത്തിലാണു സ്‌ത്രീകളും പുരുഷന്മാരും തമ്മില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്‌. ദുസ്വപ്‌നങ്ങള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാണുന്നതു സ്‌ത്രീകളാണെന്നു പഠനം വ്യക്തമാക്കുന്നു. കാണുന്ന സ്വപ്‌നങ്ങള്‍ സ്‌ത്രീയായാലും പുരുഷനാ യാലും ചിലപ്പോള്‍ പിന്നീടു മറന്നു പോകും. എന്തോ സ്വപ്‌നം കണ്ടിരുന്നു എന്നു ബോധ്യമാണെങ്കിലും അത്‌ എന്താണെന്ന്‌ ഓര്‍ത്തെടുക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. ഇക്കാര്യത്തില്‍ സ്‌ത്രീകളാണു പുരുഷന്മാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്‌. കണ്ട സ്വപ്‌നങ്ങള്‍ പിന്നീട്‌ ഓര്‍ത്തെടുക്കാനുളള കഴിവ്‌ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകള്‍ക്കാണെന്നും പഠനം വ്യക്തമാക്കുന്നു. ബ്രിട്ടീഷ്‌ സര്‍വ്വകലാശാലയിലെ ചില ഗവേഷകരാണ്‌ ഇക്കാര്യത്തെക്കുറിച്ചു പഠനം നടത്തിയത്‌. സ്‌ത്രീകളുടെ ദുസ്വപ്‌നശീലം അവരുടെ ശരീരത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നവെന്നുംപഠനം വ്യക്തമാക്കുന്നു. അതായത്‌ അണ്‌ഡോത്‌പാദന സമയത്തുണ്ടാകുന്ന ശരീരതാപനിലയുടെ വ്യത്യാസമാണ്‌ ഇതിനു കാരണമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ഈ സമയത്തു ചില സ്‌ത്രീകള്‍ കൂടതലായി ദുസ്വപ്‌നം കാണുന്നുവത്രേ. ഇരുനൂറോളം സ്‌ത്രീപുരുഷന്മാരെയാണ്‌ ഈ പഠനം നടത്താന്‍ ഗവേഷകര്‍ വിധേയരാക്കിയത്‌. ഇവരില്‍ വെറും പതിനാറു ശതമാനം പുരുഷന്മാര്‍ മാത്രമാണു ദുസ്വപ്‌നം കാണുന്നവെന്നു വെളിപ്പെടുത്തിയത്‌. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം സ്‌ത്രീകള്‍ അതായതു പഠനത്തിനു വിധേയരാക്കിയവരില്‍ മുപ്പതു ശതമാനം സ്‌ത്രീകളും ദുസ്വപ്‌നം കാണുന്നവരായിരു ന്നുവത്രേ. പുതിയ പഠനറിപ്പോര്‍ട്ട്‌ സ്‌ത്രീകള്‍ക്കാണ്‌ ഏറെ ആശ്വാസമാകുക. കരണം ദുസ്വപ്‌നങ്ങള്‍ പുരുഷന്മാരേക്കാള്‍ അധികം കാണുന്നതു സ്‌ത്രീകളാണല്ലോ. ഇനി അതൊഴിവാക്കാമല്ലോ എന്ന ആശ്വാസത്തിലാണു സ്‌ത്രീകള്‍. സുഗന്ധം ശ്വസിച്ച ശേഷം ഉറങ്ങാന്‍ പോകുക. പ്രത്യേകിച്ചു ദുസ്വപ്‌നം അധികം കാണാറുളള അണ്‌ഡോത്‌ പാദനസമയങ്ങളില്‍. ഇങ്ങനൊരു പുതിയ തീരുമാനത്തിലാണു സ്‌ത്രീകള്‍ ഇപ്പോള്‍.സ്വപ്‌നത്തെ വ്യാഖ്യാനിക്കാന്‍ കഴിവുളളവര്‍ ഇപ്പോഴും ഉളളതായി പറയപ്പെടുന്നു. അതേസമയം വരാനിരിക്കുന്ന ചില സംഭവങ്ങള്‍ മുന്‍കൂട്ടി സ്വപ്‌നത്തിലൂടെ കണ്ടറിയാന്‍ കഴിവുളളവര്‍ ഉണ്ടെന്നും പറയയുന്നു. ചില വസ്‌തുക്കള്‍ സ്വപ്‌നം കണ്ടാല്‍ പിന്നീടു നേട്ടങ്ങള്‍ ഉണ്ടാകുമെന്നും മറ്റു ചിലതു കണ്ടാല്‍ കോട്ടങ്ങള്‍ ഉണ്ടാകുമെന്നും പഴമക്കാര്‍. കുടം, കുട, കണ്ണാടി, മാംസം, ശുഭവസ്‌ത്രം, വെളുത്ത പുഷ്‌പങ്ങള്‍, കായ്‌കനികള്‍, വിഷം എന്നിവ തനിക്കു ലഭിച്ചതായി കാണുന്നതു സുസ്വപ്‌നങ്ങളാ ണെന്നാണു സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ പറയുന്നത്‌. ദേവബ്രാഹ്മ ണര്‍, പശുക്കള്‍, കാളകള്‍, രാജാക്കന്മാര്‍, ബന്ധുക്കള്‍, സജ്ജനങ്ങള്‍, പ്രശസ്‌തവ്യക്തികള്‍, കന്യകമാര്‍, ശുഭവസ്‌ത്രം ധരിച്ചവര്‍, രക്തം പുരണ്ട രാക്ഷസന്മാര്‍, തെളിഞ്ഞ ജലാശയങ്ങള്‍, കത്തുന്ന തീയ്‌ എന്നീ സ്വപ്‌നങ്ങള്‍ സുസ്വപ്‌നങ്ങളുടെ ഗണത്തിലാണെന്നു പറയുന്നു.സൂര്യചന്ദ്രന്മാര്‍ ആകാശത്തു നിന്നും താഴെ വീഴുക, തന്റെ ശിരസില്‍ വളളിയോ മുളയോ മുളച്ചു വരിക, ക്ഷൗരം ചെയ്യുക, ചെയ്യിക്കുക, കാക്കകളോ കഴുകന്മാരോ തന്റെ ചുറ്റും പറന്നു നടക്കുക, പ്രേതപിശാചുക്കളോ നീചന്മാരോ അന്യദേശ ക്കാരോ തന്നെ വളയുക, കാട്ടില്‍ നിന്നും പുറത്തു വരാന്‍ വഴി കാണാതെ ബദ്ധപ്പെടുക, ശ്‌മശാന ത്തിലോ കുണ്ടിലോ കുഴിയിലോ കിണറ്റിലോ ജലാശയത്തിലോ താന്‍ വീഴുക, താന്‍ നൃത്തം ചെയ്യുക, പാട്ട്‌ പാടുക, താന്‍ ചുവന്ന വസ്‌ത്രമോ ആഭരണമോ ധരിക്കുക, താന്‍ നദിയില്‍ ഒഴുകി പോകുക, തനിക്കു വാര്‍ദ്ധക്യം വരിക, താന്‍ എണ്ണ തേക്കുക, തന്റെ ശരീരം വലുതാകുക, തന്റെ തല മുണ്‌ഡനം ചെയ്യുക തുടങ്ങിയവ ദുസ്വപ്‌നങ്ങളാണെന്നും പറയുന്നു.രാത്രിയെ നാലു യാമങ്ങളായി വിഭജിച്ചിട്ടുളളതില്‍ സൂര്യാസ്‌തമയം മുതല്‍ തുടങ്ങുന്ന ആദ്യയാമത്തില്‍ കാണുന്ന സ്വപ്‌നത്തിന്റെ ഫലം ഒരു വര്‍ഷം കൊണ്ടും രണ്ടാം യാമത്തിലെ സ്വപ്‌നഫലം ആറു മാസം കൊണ്ടും മൂന്നാം യാമത്തിലെ സ്വപ്‌നഫലം മൂന്നു മാസം കൊണ്ടും നാലാം യാമത്തിലെ സ്വപ്‌നഫലം ഒരു മാസം കൊണ്ടും അനുഭവമാകുമെന്നാണു വയ്‌പ്‌. പ്രഭാതസമയത്തു കാണുന്ന സ്വപ്‌നത്തിന്റെ ഫലം ഉടന്‍ തന്നെ അനുഭവത്തില്‍ എത്തുമെന്നുമാണ്‌ ഇവര്‍ അഭിപ്രായപ്പെടുന്നത്‌.എന്നാല്‍ ഇതിനൊന്നും ശാസ്‌ത്രീയുടെ യാതൊരു പിന്‍ബലവുമില്ല. സ്വന്തം സ്വപ്‌നാനുഭവങ്ങളെപ്പറ്റി ചിലര്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും അവിശ്വസനീയങ്ങളാണ്‌. എന്നാല്‍ ഇവര്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അവിശ്വാസം അത്ഭുതത്തിനു വഴി മാറുകയും ചെയ്യാറുണ്ട്‌. എതാനും നാളുകള്‍ മുമ്പ്‌ ഇത്തരത്തില്‍ ഒരു സംഭവം കേരളത്തിലുണ്ടായി. ഒരു പ്രശസ്‌തനായ വ്യക്തി തന്നെയാണ്‌ തന്റെ സ്വപ്‌നാനുഭവം പുറത്തു പറഞ്ഞത്‌. താന്‍ പലപ്പോഴും തന്റെ ഭാര്യയെ സ്വപ്‌നം കാണാറുണ്ടെന്നും സ്വപ്‌നത്തിലൂടെ ഭാര്യ യുമായി സംസാരിക്കാറു ണ്ടെന്നും ഭാര്യയെ സ്വപ്‌നം കാണുമ്പോള്‍ തനിക്കു തന്റെ ഭാര്യയുടെ ഗന്ധം നന്നായി അനുഭച്ചറിയാന്‍ ആകുന്നുണ്ടെന്നുമാണ്‌ അദ്ദേഹം വെളിപ്പെടുത്തി യത്‌. പലരും അദ്ദേഹത്തി ന്റെ വാദത്തെ വിമര്‍ശിച്ചെങ്കിലും അദ്ദേഹം തന്റെ അനുഭവും സത്യമാണെന്ന്‌ ആവര്‍ത്തിക്കകയാണു ചെയ്‌തത്‌. പല പ്രാചീന ജ്യോതിഷഗ്രന്ഥങ്ങളിലും വൈദ്യശാസ്‌ത്ര ഗ്രന്ഥമായ അഷ്‌ടാംഗഹൃദയത്തിലും സ്വപ്‌നഫലങ്ങള്‍ പ്രതിപാദിച്ചു കാണുന്നുണ്ട്‌. 2008 ഡിസംബര്‍ 11