Thursday, January 22, 2009

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-6



സ്വയം ഹത്യയ്‌ക്കു പരിഹാരങ്ങള്


‍പ്രദീപ്‌ ഗോപി


വ്യക്തിക്കു സമൂഹത്തില്‍ നിന്ന്‌ ആശ്വാസവും ആനന്ദവും സ്‌നേഹവും വാത്സല്യവും ലഭിച്ചാല്‍ ആത്മഹത്യകള്‍ ഉണ്ടാകില്ലെന്നും, മനുഷ്യബന്ധങ്ങളും കുടുംബബന്ധങ്ങളും ദാമ്പത്യബന്ധവും ഭദ്രവും ബലിഷ്‌ഠവും ആയിരുന്നാല്‍ ആത്മഹത്യയുടെ എണ്ണം കുറഞ്ഞുവരുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്യക്തിബന്ധത്തിലുണ്ടാകുന്ന തകര്‍ച്ചയാണത്രേ ആത്മഹത്യയുടെ മൂലകാരണം. തന്നെ സ്‌നേഹിക്കുന്നവര്‍ ഉണ്ടെന്നും തന്റെ ആത്മഹത്യ അവരെ വേദനിപ്പിക്കുമെന്നുമുള്ള ചിന്ത ഒരോരുത്തര്‍ക്കുമുണ്ടാകണം. ചിന്തിക്കുന്നവര്‍ക്ക്‌, മോഹഭംഗങ്ങളോ പ്രേമനൈരാശ്യമോ പണനഷ്‌ടമോ തൊഴിലില്ലായ്‌മയോ പട്ടിണിയോ ഒന്നും സ്വയംഹത്യയ്‌ക്കു പ്രേരകമാകാറില്ല എന്നതാണു യാഥാര്‍ഥ്യം. സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക, അധ്വാനിക്കുക, സഹജീവികളെ സഹായിക്കുക, നീതിപൂര്‍വം ജീവിക്കുക തുടങ്ങിയ ജീവിത മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ആത്മഹത്യ ആവേശമാകാറില്ല.വിഭവദാരിദ്ര്യത്തേക്കാള്‍ സ്‌നേഹദാരിദ്ര്യമാണ്‌ ആത്മഹത്യയ്‌ക്കു പിന്നിലെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. ഗ്രാമവാസികളേക്കാള്‍ പട്ടണവാസികളുടെ ആത്മഹത്യാനിരക്കു കൂടുന്നത്‌ ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്‌.സമൂഹത്തില്‍നിന്നുള്ള പലവിധ പീഡനങ്ങള്‍ക്കും ഭീഷണികള്‍ക്കും ചൂഷണങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങളേയും വെല്ലുവിളികളേയും നേരിടാനുള്ള ആത്മധൈര്യമോ മനോബലമോ ഇല്ലാതെ വരുന്ന സാഹചര്യങ്ങളിലെടുക്കുന്ന തീരുമാനമാകാം ഒരര്‍ത്ഥത്തില്‍ ഒരാളുടെ ആത്മഹത്യയില്‍ കലാശിക്കുന്നത്‌. ദാരിദ്ര്യം, ഉത്‌കണ്‌ഠ, ആകുലത, ഏകാന്തത, സംഭ്രാന്തി, കുറ്റബോധം, നിരാശ, മാനഹാനി, പ്രേമ നൈരാശ്യം, കടബാധ്യത, തൊഴിലില്ലായ്‌മ, അമിത മദ്യപാനം, പരീക്ഷകളിലെ തോല്‍വി, കുടുംബ കലഹം, ഭര്‍ത്തൃഗൃഹങ്ങളിലെ പീഡനം, മാറാരോഗങ്ങള്‍ തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ ആത്മഹത്യയിലേക്കു നയിക്കുന്നു.വൈകാരിക സമ്മര്‍ദത്തിന്റെയും അതിന്റെ ഫലമായുണ്ടാകുന്ന ആന്തരികക്ഷതത്തിന്റെയും മാതൃകയുടെ (സൈക്കോ, ബയോ സോഷ്യല്‍ മോഡല്‍) അപഗ്രഥനത്തിലൂടെ ആത്മഹത്യയെ മനസിലാക്കാന്‍ ശ്രമിക്കുന്നതാണ്‌ ഏറ്റവും നല്ല സമീപനം. ഒരു ചുമടു വഹിക്കുന്നവന്‍ ചുമടിന്റെ ഭാരം അസ്സഹനീയമെങ്കില്‍, അല്ലെങ്കില്‍ ചുമടു താങ്ങുന്നയാള്‍ തീരെ ദുര്‍ബലനാണെങ്കില്‍, തകര്‍ച്ച സംഭവിക്കും.ആത്മഹത്യയിലും സമാനമായ തകര്‍ച്ചയാണു സംഭവിക്കുന്നത്‌. ആത്മഹത്യയുടെ കാരണങ്ങളെ സൈക്കോളജിക്കല്‍, ബയോളജിക്കല്‍, സോഷ്യല്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്‌. ഈ ഘടകങ്ങളുടെ പരസ്‌പര പ്രവര്‍ത്തനം വ്യക്തിയെ ദുര്‍ബലനാക്കുന്നു. അവസാനം സമ്മര്‍ദം ശക്തമാകുമ്പോള്‍ അയാള്‍ തകര്‍ന്നുവീഴുന്നു.കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭംമുതല്‍തന്നെ ആത്മഹത്യാനിരക്കു കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ആത്മഹത്യ ചെയ്യാനുള്ള പ്രേരണ ഉണ്ടാകുന്ന ഏതൊരു വ്യക്തിക്കും ടെലിഫോണ്‍ വഴിയും നേരിട്ടും ബന്ധപ്പെടാന്‍ കഴിയുന്ന ആത്മഹത്യാ പ്രഥമശുശ്രൂഷാ കേന്ദ്രങ്ങള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഉത്‌കടമായ മാനസികക്ഷോഭം അനുഭവിക്കുന്ന വ്യക്തിയുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുക, ആത്മഹത്യയില്‍നിന്നും പിന്തിരിയാനുള്ള ഉപദേശങ്ങള്‍ നല്‍കുക എന്നിവയാണ്‌ ഇത്തരം ആത്മഹത്യാ പ്രഥമ ശുശ്രൂഷകേന്ദ്രങ്ങളുടെ ആദ്യ കര്‍ത്തവ്യങ്ങള്‍.പ്രഥമശുശ്രൂഷയ്‌ക്കുശേഷം മനോരോഗചികിത്സ ആവശ്യമുള്ളവരെ മനോരോഗവിദഗ്‌ധന്റെ അടുത്തേക്ക്‌ അയയ്‌ക്കുന്ന ചുമതലയും ഈ കേന്ദ്രങ്ങള്‍ നിര്‍വഹിക്കുന്നു. താന്‍ സമൂഹത്തില്‍നിന്നും ഒറ്റപ്പെട്ടവനല്ലെന്നും തന്റെ വിഷമതകള്‍ മനസ്സിലാക്കാനും സഹായിക്കാനും സന്മനസും പ്രാപ്‌തിയുമുള്ളവര്‍ തന്റെ ചുറ്റുമുണ്ടെന്നുള്ള ബോധം ആത്മഹത്യാചിന്തയ്‌ക്ക്‌ അധീനനായ വ്യക്തിക്കു നല്‍കാനും, അതുവഴി അവനെ ആത്മഹത്യയില്‍നിന്നു പിന്തിരിപ്പിക്കാനും ഈ നടപടികള്‍ സഹായിക്കുന്നു.ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന, നല്ല മനസും മനഃസാക്ഷിയും ഹൃദയവിശാലതയുമുള്ള വ്യക്തികളോടു തന്റെ ഹൃദയത്തിലെ വിങ്ങലുകള്‍, ജീവിതത്തിലെ പാളിച്ചകള്‍, പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, വീണ കെണികള്‍ തുടങ്ങിയവ തുറന്നു സംസാരിക്കുമ്പോള്‍ ആശ്വാസവും പ്രശ്‌നപരിഹാര നിര്‍ദേശങ്ങളും ലഭിക്കും. ആത്മഹത്യയുടെ വക്കോളമെത്തിയ പലരും ഈ വിധം രക്ഷപ്പെട്ടിട്ടുണ്ട്‌.ഇവിടെയാണു കൗണ്‍സിലിംഗിന്റെ പ്രസക്തി. വ്യക്തികളിലെ വൈകല്യങ്ങളേ തിരിച്ചറിഞ്ഞും, തിരിച്ചറിയാന്‍ പ്രേരിപ്പിക്കും വിധവുമുള്ള കൗണ്‍സിലിംഗ്‌ ഏറെ പ്രയോജനകരമായ ആത്മഹത്യാപരിഹാരമാര്‍ഗമാണ്‌. ആത്മഹത്യാപ്രവണതയുള്ളവരെ അതില്‍നിന്നും പിന്തിരിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാധിയും അതിലുപരി ഒരുപോലെ ചികിത്സാപ്രാധാന്യവും ഉള്ളതാണ്‌ കൗണ്‍സിലിംഗ്‌.ചിലരുടെ ജീവിതവീക്ഷണം `പെസിമിസ്റ്റിക്‌' (ദോഷൈകദൃക്‌) ആണ്‌. ഏകാന്തതാബോധം, നിസഹായത, ആകുലത എന്നിവ കൊണ്ടു വേദനിക്കുന്നവരെ കൗണ്‍സിലിംഗിനയയ്‌ക്കുക. ലോകം ഇരുണ്ടതല്ലെന്നും ഇവിടെ സന്തോഷിക്കാനും ആശിക്കാനും അവസരമുണ്ടെന്നും അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ അവര്‍ സ്വയം ജീവനൊടുക്കില്ല. അതുപോലെ പ്രവര്‍ത്തനനിരതനായ ഒരാള്‍ വിഷാദരോഗിയാണെങ്കില്‍ക്കൂടി ആത്മഹത്യചെയ്യില്ല. കൗണ്‍സിലിംഗ്‌ സെന്ററുകള്‍ മാനസിക അത്യാഹിതങ്ങളില്‍ ഫലപ്രദമായി ഇടപെട്ടു പ്രവര്‍ത്തിക്കുന്ന ഒന്നാണ്‌. വ്യക്തികളുടെ പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വം ശ്രദ്ധിക്കുകയാണ്‌ കൗണ്‍സിലിംഗിന്റെ ആദ്യപടി. അങ്ങനെ വ്യക്തിയുടെ വിശ്വാസം നേടിയെടുത്തശേഷം പശ്ചാത്തലവും പ്രേരക ഘടകങ്ങളും തിരിച്ചറിയുകയും പ്രശ്‌നപരിഹാരസാധ്യതകള്‍ നിര്‍ദേശിക്കുകയുമാണ്‌ അടുത്തപടി. സ്രോതസുകളെയും സഹായകരമായ സാഹചര്യങ്ങളെയും ചൂണ്ടിക്കാണിക്കുന്നു. ഒടുവില്‍ വൈദ്യസഹായം, സന്നദ്ധസഹായം എന്നിങ്ങനെയുള്ളവ നിര്‍ദേശിക്കുകയും ചെയ്യുന്നു. ശരിയായ മാനുഷിക ബന്ധങ്ങളാണ്‌ കൗണ്‍സിലിംഗിന്റെ അടിസ്ഥാനമാക്കിയിരിക്കുന്നത്‌. പലതരത്തിലും തലത്തിലുമുള്ള മാനുഷിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വളര്‍ത്തുന്നതിനും സഹായിക്കുക എന്നുള്ളതാണ്‌ കൗണ്‍സിലിംഗിന്റെ ലക്ഷ്യം.പ്രത്യാശ തിരുവനന്തപുരം (0471-2559724), ത്രാണി - തിരുവനന്തപുരം (0471 2300333), മൈത്രി ആശീര്‍ഭവന്‍ - എറണാകുളം (0484-2396272), ദര്‍ശന്‍ എറണാകുളം (0484 3116101), തണല്‍ കോഴിക്കോട്‌ (0495- 2368780), മൈത്രി തൃശൂര്‍ (0487-2681337), പുനര്‍ജനി കോട്ടയം (0481-2351620), ജീവന്‍ജ്യോതി ചങ്ങനാശേരി (0481-2432696), ആലപ്പുഴ(0477-2244384), കാഞ്ഞിരപ്പള്ളി (04828-203257), മുണ്ടക്കയം(04828 280028), കുമളി(04869 222791), വണ്ടന്‍മേട്‌(04668 277129), പൊന്‍കുന്നം(04828 221239), പാലാ (04822 215257), ദിവ്യകാരുണ്യഭവന്‍ കട്ടപ്പന(04868 273074), നവദര്‍ശന ഗ്രാം പുളിയന്‍മല(04868 270045) എന്നിവ ഇത്തരത്തിലുള്ള സേവനം നല്‍കുന്ന ഏതാനും കൗണ്‍സിലിംഗ്‌ സെന്ററുകളാണ്‌.വ്യക്തികളുടെ ജീവന്‍, അവര്‍ക്കുമാത്രമല്ല, സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ടതാണ്‌. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗനിവാരണത്തിനും പര്യാപ്‌തമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ മുന്നോട്ടുവരുന്നത്‌ അക്കാരണത്താലാണ്‌. മറ്റൊരുവന്റെ ജീവന്‍ ഹനിക്കുന്നതുപോലെ കുറ്റകരമാണ്‌ സ്വന്തം ജീവന്‍ ഹനിക്കുന്നതും. ഇക്കാരണംകൊണ്ടാണ്‌ പരിഷ്‌കൃതമായ എല്ലാ രാജ്യങ്ങളുടെയും നിയമസംഹിതകളാല്‍ ആത്മഹത്യശ്രമവും ശിക്ഷാര്‍ഹമാക്കിയിരിക്കുന്നത്‌. ഇന്ത്യന്‍ ശിക്ഷാനിയമം 309-ാം വകുപ്പനുസരിച്ച്‌ ആത്മഹത്യചെയ്യാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഒരു വര്‍ഷം തടവോ പിഴയോ രണ്ടുംകൂടിയോ നല്‍കി ശിക്ഷിക്കാവുന്നതാണ്‌. ആത്മഹത്യ തടയുക എന്ന സദുദ്ദേശത്തോടെയാണ്‌ ഈ വകുപ്പ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും നിയമം ഫലപ്രദമല്ലായെന്നാണു വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത്‌. ആത്മഹത്യയിലേക്കു നയിക്കുന്നതെന്നു തിരിച്ചറിഞ്ഞ കാര്യങ്ങള്‍ക്ക്‌ ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ്‌ ആവശ്യം.ചില സന്നദ്ധ സംഘടനകള്‍ ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാതയില്‍ ഉണ്ട്‌. എന്നാല്‍, ആത്മഹത്യാനിരക്ക്‌ ആശങ്കാജനകമാംവിധത്തില്‍ വര്‍ധിക്കുമ്പോഴും ഫലപ്രദമായി ബോധവത്‌കരണം നടത്താന്‍ സര്‍ക്കാരുകള്‍ക്ക്‌ സാധിക്കുന്നില്ല.ചെറിയ പ്രകോപനങ്ങളില്‍പ്പോലും തകര്‍ന്ന്‌... എല്ലാ ദുഃഖവും ഇന്നിവിടെ തീരട്ടെ എന്ന്‌ ആശ്വസിച്ച്‌... സ്വയം ദുരന്തത്തിന്റെ വഴിതേടിയവര്‍... എവിടെയോ... എന്തൊക്കെയോ... ബാക്കിയാക്കി കടന്നുപോയവര്‍... ദുഃഖിതര്‍... പരാജയപ്പെട്ടവര്‍... വ്രണിതര്‍... ഇത്തരത്തിലുള്ള ഇവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു...ഇവരുടെ ചുടു നിണം വീണ ആത്മഹത്യകുറിപ്പുകളില്‍ അക്ഷരക്കൂട്ടു വീണ്ടും നിറയുന്നു. ശാശ്വത പരിഹാരം കാണാന്‍ സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്‌.അവസാനിച്ചുസെപ്‌റ്റംബര്‍ 22 ശനി 2007

No comments:

Post a Comment