
കര്‍ഷകര്‍ ആത്മഹത്യാ കുറിപ്പെഴുതുകയാണ്...
കാര്‍ഷികാവശ്യത്തിനു രണ്ടും മൂന്നും ബാങ്കുകളില്‍നിന്നും കടമെടുത്ത ജോസി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. ഉടുമ്പന്‍ചോലയില്‍ ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തിവന്നിരുന്ന മാത്തുക്കുട്ടി കൃഷി നഷ്‌ടമായതിനെ തുടര്‍ന്ന് ആത്മഹത്യചെയ്‌തു. ബാങ്കുകാരുടെ ജപ്‌തിഭീഷണിമൂലം കര്‍ഷകന്‍ തൂങ്ങിമരിച്ചു. റബര്‍തോട്ടം പാട്ടത്തിനെടുത്തു കടക്കെണിയിലായ കര്‍ഷകന്‍ ആത്മഹത്യചെയ്‌തു... ഇത്തരം വാര്‍ത്തകള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.കേരളത്തിലെ നെല്‍പ്പാടങ്ങളില്‍നിന്നു കൊയ്‌ത്തുത്സവങ്ങള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. നഷ്‌ടങ്ങള്‍ മാത്രമാണു കര്‍ഷകര്‍ കൊയ്‌തെടുക്കുന്നത്. നഷ്‌ടമെങ്കിലും കൃഷി തുടരുന്നുവെന്നു മാത്രം.ബാങ്കില്‍നിന്നും വായ്‌പയെടുത്തു കൃഷിചെയ്യുന്ന പലര്‍ക്കും കൃഷി നഷ്‌ടമാക്കുന്ന വിളനാശവും ഇരുട്ടടിയാകുന്നു. വായ്‌പയെടുത്ത പണം തിരിച്ചടയ്‌ക്കാനാവാതെ പലിശയും പിഴപ്പലിശയുമൊക്കെയായി വന്‍ കടഭാരവുമായാണ് ഇക്കൂട്ടര്‍ ഓരോ ദിനവും തള്ളിനീക്കുന്നത്. പോയകാല പ്രതാപം മനസില്‍ നിറയുന്ന കര്‍ഷകര്‍ കൃഷിനഷ്‌ടം വരുമ്പോള്‍, വരുംവര്‍ഷം നഷ്‌ടം നികത്താനാകുമെന്ന പ്രതീക്ഷയില്‍ കടമെടുത്തു വീണ്ടും കൃഷിയിറക്കുന്നു. എന്നാല്‍ ഫലം പലപ്പോഴും നിരാശയാവും. ഒടുവില്‍ നിലനില്‍പ്പുതന്നെ ഭീഷണിയാവുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുകയാണു പതിവ്.കാര്‍ഷിക കേരളം നേരിടുന്ന അത്യന്തം ഗുരുതരമായ സാമ്പത്തിക ത്തകര്‍ച്ച മലയാളിയെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രധാന കാരണമായാണു വിലയിരുത്തപ്പെടുന്നത്. കാര്‍ഷിക മേഖലയിലെ ആസൂത്രണമില്ലാത്ത പ്രവര്‍ത്തനം മൂലം കേരള കര്‍ഷക സമൂഹം നിത്യദാരിദ്ര്യത്തിലേക്കും ജീവിത ദുരിതത്തിലേക്കും കൂപ്പുകുത്തിക്കഴിഞ്ഞു.വ്യക്തിപരവും മന:ശാസ്‌ത്രപരവുമായ കാരണങ്ങളാല്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശാസ്‌ത്രീയമായ സമീപനംകൊണ്ടാണു കഴിയുന്നതെങ്കില്‍, കാര്‍ഷിക വിലയിടിവുമൂലം ജീവിതം വെടിയുന്ന കര്‍ഷകരെ രക്ഷിക്കുവാന്‍ വ്യക്തമായ സാമ്പത്തിക പരിഷ്‌കരണമാണാവശ്യം.കേരളം വിവിധ തരത്തിലുള്ള വിളകളാല്‍ അനുഗൃഹീതമാണ്. എന്നാല്‍ ഈ വിളകള്‍ക്കെല്ലാം വിലയിടിയുകയും ഉത്‌പാദന ചെലവുപോലും കിട്ടാത്ത സാഹചര്യമാണ് ഇന്നുള്ളത്. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതം ഇരുള്‍നിറഞ്ഞതായിക്കഴിഞ്ഞു. ഏതെങ്കിലും ഒരു ഉത്‌പന്നത്തിനു വില കൂടിനിന്ന സമയത്ത് അതില്‍ പ്രതീക്ഷയര്‍പ്പിച്ചു കടം വാങ്ങി മകളുടെ കല്യാണമോ അതുപോലുള്ള കാര്യങ്ങളോ നടത്തിയവര്‍ കടംവീട്ടാന്‍ പോയിട്ട് നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നതു കേരളീയ ജനജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണ്.ഏലം, കുരുമുളക്, കാപ്പി, കൊക്കോ, അടയ്‌ക്ക, റബര്‍ തുടങ്ങിയ വിളകളുടെ എല്ലാം അവസ്ഥയിതാണ്. സ്ഥായിയായി മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. 60 ശതമാനം മുതല്‍ 90 ശതമാനം വരെ വില തകര്‍ച്ചയെയാണു കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്.താരതമ്യേന മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുകാലത്ത് അനുഭവിച്ചിരുന്ന കര്‍ഷകരുടെ ഇന്നത്തെ പ്രതിസന്ധി വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ മാറി മാറിവരുന്ന ഭരണാധികാരികള്‍ക്കു കഴിയുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.ആഢംബരങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചിലാണു മരണം ക്ഷണിച്ചുവരുത്തുന്നതെന്ന വാദം കര്‍ഷക ആത്മഹത്യകളുടെ കാര്യത്തില്‍ ശരിയല്ലെന്നാണു വിലയിരുത്തല്‍. കാരണം, കര്‍മോല്‍സുകരായ കര്‍ഷകര്‍ ജീവിതത്തെ വെറുക്കാനുള്ള സാധ്യത തീരെ കുറവാണ്. എന്നിട്ടും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു.കാര്‍ഷിക ഏജന്‍സികള്‍, സ്വകാര്യ-സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍, വിപണന ഏജന്‍സികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പീഡനമാണു കര്‍ഷകരുടെ ദുരവസ്ഥയ്‌ക്കു കാരണമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. വിലത്തകര്‍ച്ച, വിളനാശം എന്നിവ സംഭവിക്കുമ്പോള്‍ കര്‍ഷകര്‍ പ്രതിക്കൂട്ടിലാവുന്നു. സര്‍ക്കാരിന്റെ പണമിടപാടു സ്ഥാപനങ്ങളുടെ കടുംപിടുത്തങ്ങളെ മുതലാക്കി സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ കര്‍ഷകരുടെ സഹായത്തിനെത്തും. എന്നാല്‍ ഇക്കൂട്ടരുടെ കഴുത്തറപ്പന്‍ പരിശയ്‌ക്കു പണം കടംവാങ്ങുന്ന കര്‍ഷകര്‍ തത്‌കാലത്തേക്കു പിടിച്ചുനില്‍ക്കുമെങ്കിലും ഒടുവില്‍ വന്‍ ഗര്‍ത്തത്തില്‍ പതിക്കുകയാണു പതിവ്.കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവരണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ബാങ്കുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ ഒഴിവാക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് ഓരോ കര്‍ഷക ആത്മഹത്യാ കുറിപ്പുകളും ആവശ്യപ്പെടുന്നത്.കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍, താങ്ങുവിലയ്‌ക്കുള്ള കാര്‍ഷികോത്‌പന്നങ്ങളുടെ സംഭരണം. വിള ഇന്‍ഷുറന്‍സ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, കാര്‍ഷിക കടാശ്വാസം, വായ്‌പകളില്‍ പലിശ ഇളവ്, സൗജന്യമായി ജലവും വൈദ്യുതിയും വിതരണം ചെയ്യല്‍ എന്നിവ കര്‍ഷകര്‍ക്കു നല്‍കുന്നതില്‍ ഭരണവര്‍ഗം കാട്ടുന്ന അലംഭാവമാണ്. കര്‍ഷക ആത്മഹത്യകള്‍ ഇത്രയുമധികം ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളെ അപേക്ഷിച്ച് കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ തുടരുന്ന നിലപാടുകളാണത്രേ കേരളത്തിലെ കര്‍ഷക ആത്മഹത്യാ നിരക്കു കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.കടം കയറിയ കര്‍ഷകന്‍ ഭാര്യയോടും പറക്കമുറ്റാത്ത രണ്ടു മക്കളോടുമൊപ്പം ജീവനൊടുക്കി. ``കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല. എന്നാല്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല. ഒപ്പം ജീവിച്ചുകൊതിതീരാത്ത മക്കളെയും കൂടെ കൊണ്ടുപോകുന്നു. കാരണം അവര്‍ മറ്റാര്‍ക്കും ഭാരമാവാന്‍ പാടില്ല. കടം പെരുകുകയാണ്. കൃഷി നടത്താനെടുത്ത കടങ്ങള്‍ വീട്ടാന്‍ ഒരു മാര്‍ഗവുമില്ല. തന്നു തീര്‍ക്കാന്‍ നിവൃത്തിയില്ല. ആപത്തില്‍ സഹായിച്ചവരോടു നന്ദിയുണ്ട്. ഇനിയൊരു കര്‍ഷകര്‍ക്കും ഞങ്ങളുടെ അവസ്ഥ വരാതിരിക്കട്ടെ''. വിറയാര്‍ന്ന കൈകളാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ കുറിച്ച ആത്മഹത്യാ കുറിപ്പാണിത്. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടരുന്നു.ആത്മഹത്യ ഒരു രോഗമാണോ? മാനസിക രോഗങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ ആത്മഹത്യയ്‌ക്കു കാരണമാകുമോ? അതേക്കുറിച്ചു നാളെ.സെപ്‌റ്റംബര്‍ 20 2007
No comments:
Post a Comment