Saturday, January 17, 2009

ഇന്ത്യന്‍ വധുവിനെ കൊതിച്ചു വിദേശികള്‍ !



പ്രദീപ്‌ ഗോപി
ഇന്ത്യന്‍ സ്‌ത്രീകളുടെ ഡിമാന്‍ഡ്‌ വിദേശത്തു കുത്തനേ ഉയരുന്നു. ഇന്റര്‍നെറ്റിലൂടെ ഇന്ത്യന്‍ വധുക്കളേ തേടുന്ന പ്രവണത വിദേശികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റിലെ വൈവാഹിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ വധുക്കളെ തേടിക്കൊണ്ടുളള വിദേശികളുടെ പരസ്യങ്ങള്‍ സാധാരണമാവുകയാണ്‌.
``അമേരിക്കന്‍ വംശജന്‍ ഇന്ത്യന്‍ സുന്ദരിയെ തേടുന്നു'. `കറുത്ത മുടിയുളള ഇന്ത്യന്‍ രാജകുമാരിയെ തേടുന്നു' തുടങ്ങിയ തരത്തിലുളള പരസ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞിട്ടുണ്ട്‌. അമേരിക്ക, കാനഡ, ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്‌ ഇന്ത്യന്‍ വധുക്കളേ തേടിയുളള പരസ്യങ്ങള്‍ കുടുതലും എത്തുന്നത്‌. ഇന്ത്യന്‍ വനിതകളുടെ പ്രതിഛായയാണ്‌ ഇത്തരത്തില്‍ വധുക്കളേ തേടി പരസ്യങ്ങള്‍ കൂടുതലായി എത്താന്‍ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. `യഥാര്‍ഥ സ്‌ത്രീകള്‍' ഉളളതു ഇന്ത്യയിലാണെന്നാണു ഇത്തരത്തില്‍ പരസ്യം നല്‍കുന്ന ചിലര്‍ വ്യക്തമാക്കുന്നത്‌. ``ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക്‌ ഒരു പ്രത്യേക ആകര്‍ഷണീയതയുണ്ട്‌. മറ്റു രാജ്യങ്ങളിലെ സ്‌ത്രീകളില്‍ ഇതില്ല. നിറവും മുടിയുടെ ഭംഗിയുമാണു ഇവിടുത്തെ സ്‌ത്രീകളുടെ പ്രത്യേകത''- ഇന്ത്യയില്‍ നിന്നും വിവാഹം ആലോചിക്കുന്ന വിദേശികളില്‍ ഒരാള്‍ പറയുന്നു. ഇരുണ്ട നിറമുളളതും വെളുത്തതുമായ ഇന്ത്യന്‍ വനിതകള്‍ക്കും ഒരേ സമയം വിദേശങ്ങളില്‍ ആരാധകരുണ്ട്‌. ഇന്ത്യയില്‍ നിന്നുളള കറുത്ത സുന്ദരികളെ വിവാഹം ചെയ്യാന്‍ കൊതിക്കുന്ന ഒരു ഇറ്റലിക്കാരന്റെ പരസ്യവും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യന്‍ സ്‌ത്രീകളുടെ അച്ചടക്കവും അനുസരണശീലവുമാണു മറ്റു ചില വിദേശികളെ ഇന്ത്യയില്‍ നിന്നും വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ഉന്നത മൂല്യങ്ങള്‍ സൂക്ഷിക്കുന്നതും അനുസരണാശീലമുളളവരുമായ ഇന്ത്യന്‍ വനിതകളെ വിവാഹം ചെയ്യാനും നിരവധി വിദേശികളാണു പരസ്യം നല്‍കി കാത്തിരിക്കുന്നത്‌. അമേരിക്കന്‍ വനിതകളുടെ സ്വഭാവങ്ങള്‍ ഒന്നുമില്ലാത്ത ഇന്ത്യന്‍ വനിതയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന അമേരിക്കന്‍ യുവാവിന്റെ പരസ്യം വ്യക്തമാക്കുന്നതും ഇന്ത്യയിലെ സ്‌ത്രീകളുടെ സത്സ്വ്വഭാവത്തില്‍ വിദേശികള്‍ക്കുളള മതിപ്പു തന്നെയാണ്‌. ഇന്ത്യന്‍ സംസ്‌ക്കാരത്തെ ബഹുമാനിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നതു കൊണ്ട്‌ ഇന്ത്യയില്‍ നിന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികളുമുണ്ട്‌.
ഇന്ത്യയിലെ വനിതകള്‍ക്കു തീര്‍ച്ചയായും ഇക്കാര്യത്തില്‍ അഭിമാനിക്കാന്‍ വകയുണ്ട്‌.
വളളത്തോളിന്റെ `ഭാരതസ്‌ത്രീകള്‍ തന്‍ ഭാവശുദ്ധി' യിലൂടെ കുറിച്ചിട്ട ഭാരതീയ വനിതകളുടെ ഭാവശുദ്ധിക്കു വിദേശത്തുനിന്നുളള അംഗീകാരം കൂടിയാണു ഈ പുതിയ പ്രവണതയെന്നു വേണമെങ്കില്‍ കരുതാം. ഇന്ത്യയില്‍ നിന്നുളള സ്‌ത്രീകളെ വിദേശികള്‍ വിവാഹം ചെയ്‌തു കൊണ്ടു പോകുന്നതും വിദേശത്തു നിന്നും ജീവിതപങ്കാളിയെ കണ്ടെത്തി വരണമാല്യം ചാര്‍ത്തി ഇവിടേയ്‌ക്കു കൊണ്ടു വരുന്നതും പുതിയ സംഭവമല്ല. ഇത്തരത്തില്‍ പ്രശസ്‌തരും അല്ലാത്തവരുമായവ രുടേയും ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി ഇറ്റലിക്കാരിയായ സോണിയയെ വിവാഹം ചെയ്‌തതും ഇന്ത്യയുടെ പ്രഥമപൗരനും മലയാളിയുമായിരുന്ന കെ ആര്‍ നാരായണന്‍ ബര്‍മ്മക്കാരിയായ ഉഷയെ വിവാഹം ചെയ്‌തതും ഉദാഹരണങ്ങള്‍.
പക്ഷേ ഈ വിവാഹങ്ങളൊന്നും ആ രാജ്യത്തെ സ്‌ത്രീകളോടു വിദേശികളായ ഇന്ത്യക്കാര്‍ക്കു തോന്നിയ താല്‌പര്യമായിരുന്നില്ല. മറിച്ചു ജീവിതയാത്രക്കിടയില്‍ കണ്ടുമുട്ടുകയും പ്രണയത്തിലാവുയും ഒടുവില്‍ ഇന്ത്യയുടെ മരുമകളായി വലതുകാല്‍ വച്ചു കയറിവരികയുമായിരുന്നു. ഇത്തരത്തില്‍ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്കു മരുമകളായി പോയതും പോകുന്നതും വന്നതും വരുന്നതുമായ ഒട്ടനവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. എന്നാല്‍ ഒരു പ്രത്യേക രാജ്യത്തെ സ്‌ത്രീകളെ വിവാഹം ചെയ്യാന്‍ വിദേശത്തു നിന്നും പുരുഷകേസരികള്‍ കൂട്ടത്തോടെ എത്തുക എന്നത്‌ ആദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അത്‌ ഇന്ത്യന്‍ സ്‌ത്രീകളെ ആണെന്നതില്‍ ഇന്ത്യയ്‌ക്ക്‌ അഭിമാനിക്കാം.
പെണ്‍ഭ്രൂണഹത്യകള്‍ ഇന്ത്യയില്‍ വര്‍ധിച്ചു വരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. നാടിനും വീടിനും പെണ്‍കുട്ടി ബാധ്യതയാണെന്ന ചിന്തപല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ഇതു പെണ്‍ഭ്രൂണഹത്യക്കും പെണ്‍ ശിശുഹത്യക്കു വഴിയൊരുക്കുന്നു. പെണ്‍കുഞ്ഞാണു ജനിക്കുന്നതെങ്കില്‍ അതിനെ എങ്ങനെയെങ്കിലും വകവരുത്തുന്നു. പെണ്‍കുട്ടി ജനിക്കുന്നതു ശാപമാണെന്നു ചിന്തിക്കുന്ന സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്‌. ഇത്തരത്തിലുളള ഗ്രാമങ്ങളും സമുദായങ്ങളും ഏറെയുളള സംസ്ഥാനമാണു തമിഴ്‌നാട്‌. പെണ്‍കുട്ടി ജനിച്ചാല്‍ കൃഷി നശിക്കുമെന്നും വരള്‍ച്ച ഉണ്ടാകുമെന്നും വിശ്വസിക്കുന്നവര്‍ പോലും തമിഴ്‌നാട്‌ ഗ്രാമങ്ങളില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌. പെണ്‍കുട്ടിയെ വളര്‍ത്തിയാല്‍ എന്തു പ്രയോജനം എന്നു ചിന്തിക്കുന്ന മാതാപിതാക്കള്‍ ഇവിടെ അനവധിയാണ്‌. വിവാഹം, പ്രസവം തുടങ്ങി എല്ലാ തലങ്ങളിലും പെണ്‍കുട്ടി വീടിനു സാമ്പത്തിക ബാധ്യതയാണെന്ന ചിന്തയും ഇന്ത്യന്‍ ഗ്രാമങ്ങളിലെ ചിലര്‍ ചിന്തിക്കുന്നു. ഇത്തരത്തിലുളളവരാണു പെണ്‍ഭ്രൂണങ്ങളേയും പെണ്‍ജന്മങ്ങളേയും നശിപ്പിക്കുന്നത്‌.
ഈ സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോഴാണ്‌ ഇന്ത്യന്‍ സ്‌ത്രീകളുടെ ഡിമാന്‍ഡ്‌ വിദേശത്തു കുത്തനേ ഉയരുന്നത്‌. ഇന്ത്യന്‍ വധുവിനേ തേടി വിദേശത്തു കാത്തിരി ക്കുന്നവര്‍ ഏറെ. ഇന്ത്യന്‍ വനിതകളെയെല്ലാം വിദേ ശികള്‍ വിവാഹം ചെയ്‌തു കൊണ്ടു പോയാല്‍ ഇന്ത്യയിലെ പുരുഷന്മാര്‍ എന്തു ചെയ്യും ? അവര്‍ പുര നിറഞ്ഞുനിന്നു
പോകില്ലേ ? എന്ന്‌
അല്‌പം തമാശയായും ഇത്തിരി കാര്യമായും ഇവിടുത്തെ പുരുഷകേസരികള്‍ അടക്കം പറയുന്നുമുണ്ട്‌.

ഏപ്രില്‍ 30, 2008

No comments:

Post a Comment