
പരമ്പര
ചില കാരണങ്ങള്‍ കൂടി
കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. കോളജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. ഇത്തരം വാര്‍ത്തകള്‍ നിത്യേനയെന്നോണം പത്രത്താളുകളില്‍ സ്ഥാനംപിടിക്കുന്നു.കിഴക്കന്‍ കേരളത്തിലെ പ്രശസ്‌തമായ ഒരു കോളജിലെ ഏറ്റവും മിടുക്കിയായ ഒരു വിദ്യാര്‍ഥിനി പരീക്ഷയുടെ ഫലമറിയാനിരിക്കെ ആത്മഹത്യ ചെയ്‌തു. അവളുടെ കാമ്പസ് പ്രണയമറിഞ്ഞ മാതാപിതാക്കള്‍ മറ്റൊരു വിവാഹാലോചനയ്‌ക്കു ശ്രമിച്ചതായിരുന്നത്രേ ഇതിനു കാരണം. മാതാപിതാക്കളുടെ എതിര്‍പ്പിനു തക്കതായ കാരണമുണ്ടായിരുന്നിട്ടും പ്രണയത്താല്‍ അന്ധത ബാധിച്ച പെണ്‍കുട്ടിക്ക് അതു മനസിലാക്കാനായില്ല. ഫലം, സ്വന്തം ജീവിതമവസാനിപ്പിച്ച് അവള്‍ മാതാപിതാക്കളോടു പ്രതികാരംചെയ്‌തു.പ്രണയം മത്തുപിടിക്കുമ്പോള്‍ പ്രേമിക്കുന്ന വ്യക്തിയെക്കൂടാതെ ജീവിക്കാനേ കഴിയില്ലെന്ന വിവേകമില്ലാത്ത ചിന്തകള്‍ ഹൃദയത്തേ ഇളക്കിമറിക്കും. സ്‌കൂളിലും കോളജിലും പഠിക്കുന്ന കാലത്തെ പ്രണയബന്ധങ്ങള്‍ പക്വതയുള്ളതാണോ? പ്രേമിക്കുന്ന വ്യക്തി തന്റെ ഭാവിജീവിതത്തിനു ചേര്‍ന്നതാണോ? മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചു തനിക്കിഷ്‌ടമുള്ളയാളെ തെരഞ്ഞെടുത്താല്‍ ആ ബന്ധം ശാശ്വതമാകുമോ? ഈ വക കാര്യങ്ങളൊന്നും പലപ്പോഴും ചിന്തിക്കാറില്ല. ഒടുവില്‍ നൈരാശ്യംമൂലം ആത്മഹത്യ ചെയ്യുന്നു. ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്ന കൗമാരക്കാരുടെ ആത്മഹത്യകളില്‍ പ്രധാനം പ്രണയനൈരാശ്യമാണെന്നതു തര്‍ക്കമറ്റ സംഗതിയാണ്.കുടുംബങ്ങളിലെ അമിത സ്വാതന്ത്ര്യം, അമിത നിയന്ത്രണം എന്നിവയാണു കുട്ടികള്‍ അപഥ സഞ്ചാരത്തിലേക്കും പിന്നീടു സ്വയം ഹത്യയിലേക്കും വീഴാന്‍ കാരണമെന്നു വിലയിരുത്തപ്പെടുന്നു. ലഭിക്കാതെ പോകുന്ന സ്‌നേഹത്തിനും പീഡനമായ ബന്ധത്തിനും ഒരു പരിഹാരമായി തുടങ്ങുന്ന ബന്ധങ്ങള്‍തന്നെ പലപ്പോഴും മരണക്കുരുക്കിലേക്കുള്ള വഴിയായി മാറാറുണ്ട്.``സ്‌നേഹം നിറഞ്ഞ മമ്മിക്കും ഡാഡിക്കും, നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെവന്നതിലും അതുവഴി നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതിലും എനിക്ക് അതിയായ ദുഃഖമുണ്ട.് എന്നോടു ക്ഷമിക്കുക-പ്രിയപ്പെട്ട മകന്‍.'' എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്ക് ഒന്നാംക്ലാസ് ലഭിക്കാത്തതില്‍ മനംനൊന്തു മരണത്തെ പുല്‍കിയ ഒരു പതിനഞ്ചുകാരന്റെ ആത്മഹത്യാ കുറിപ്പാണിത്. പരീക്ഷയ്‌ക്കു മാര്‍ക്കു കുറഞ്ഞുപോയതിന്റെ പേരില്‍ മനംനൊന്തു ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയുള്ള മരണം, തൂങ്ങി മരണം... ഇത്തരം വാര്‍ത്തകള്‍ പരീക്ഷാഫലം പുറത്തുവരുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന വിജയം നേടാനാകാതെ വരികയും ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്യുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ വിദ്യാര്‍ഥികള്‍ അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു.ജീവിതത്തിലെന്നപോലെ വിദ്യാഭ്യാസത്തിലും ജയപരാജയങ്ങള്‍ ഉണ്ടാകും. ജീവിതമൂല്യം അളക്കുന്നതു ജയപരാജയങ്ങളുടെ കണക്കുനോക്കിയല്ലെന്ന തിരിച്ചറിവില്ലാത്തതാണ് ഇത്തരം ആത്മഹത്യകള്‍ക്കു കാരണം.പരീക്ഷയില്‍ തോറ്റുവെന്നു കരുതി ജീവിതമവസാനിപ്പിക്കാന്‍ തുനിയുന്നവര്‍, പിന്നീടൊരിക്കലും വിജയിക്കാനോ വളര്‍ന്നു വലുതാകാനോ തനിക്കു കഴിയില്ലെന്നാവാം ചിന്തിക്കന്നത്. അധ്യാപകരും മാതാപിതാക്കളും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പരിശീലനം വിദ്യാര്‍ഥികള്‍ക്കു നല്‍കിയാല്‍ ചെറിയപ്രായത്തിലുള്ള ആത്മഹത്യകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും.`യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍'- വാര്‍ത്ത വായിക്കുമ്പോള്‍ത്തന്നെ പലരുടെയും നെറ്റി ചുളിയും. ഒരു യുവതി ആത്മഹത്യചെയ്‌താല്‍ ഉടന്‍ ഭൂരിപക്ഷവും ചിന്തിക്കുന്നത് അവള്‍ ദുര്‍നടപ്പുകാരിയാവും എന്നാണ്. അവിഹിത ഗര്‍ഭം എന്നു പോലും ഇക്കൂട്ടര്‍ ചിലപ്പോള്‍ പറഞ്ഞുപരത്തുകയും ചെയ്യും. എന്നാല്‍ വസ്‌തുതയുമായി ഈ പരദൂഷണത്തിനു പുലബന്ധംപോലും കണ്ടെന്നു വരില്ല.ഇക്കഴിഞ്ഞയിടയ്‌ക്കാണു നല്ല വിദ്യാഭ്യാസവും കഴിവും സാമ്പത്തികവുമുള്ള യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവരെ ആത്മഹത്യയിലേക്കു നയിച്ചതാവട്ടെ തീരെച്ചെറിയ ഒരു പ്രശ്‌നം. സ്വന്തം വീട്ടില്‍ ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ പിതാവ് ശകാരിച്ചു. രണ്ടടിയും കൊടുത്തു. അന്നു രാത്രി ഭക്ഷണമൊന്നും കഴിക്കാതിരുന്നു. പിറ്റേന്നു നേരം പുലരുന്നതിനു മുമ്പേ അവള്‍ ജീവനൊടുക്കി. സാഹചര്യത്തെളിവുവച്ചു നോക്കുമ്പോള്‍ സ്വന്തം പിതാവിനോടുള്ള വാശിയും വൈരാഗ്യവുമാണ് ആത്മഹത്യയിലൂടെ അവള്‍ തീര്‍ ത്തത്.കടംവാങ്ങിയ രൂപ കൃത്യസമയത്തു കൊടുക്കാന്‍ കഴിയാതെ വന്നതിന്റെ പേരില്‍ പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെട്ട ജോസഫ് എന്ന ആള്‍ ആത്മഹത്യചെയ്‌തു. ഇവിടെ ആത്മഹത്യയ്‌ക്കു കാരണം മനോവിഷമം. ഭര്‍ത്താവു മരിച്ച ഭാര്യ തീകൊളുത്തി ആത്മഹത്യചെയ്‌തു. ഇവിടെയും മനോവിഷമമാണു സ്വയം ഹത്യയ്‌ക്കു കാരണമായത്.ഇടത്തരം മലയാള കുടുംബങ്ങളുടെ സാമ്പത്തിക പരാധീനത ചൂഷണം ചെയ്യുന്ന ബ്ലെയ്‌ഡ് മാഫിയാ സംഘങ്ങളാണു സംസ്ഥാനത്ത് ആത്മഹത്യയുടെ എണ്ണം ഉയര്‍ത്തുന്ന മറ്റൊരു പ്രധാന കൂട്ടര്‍. കൊള്ളപ്പലിശയ്‌ക്കു പണം വാങ്ങി അവസാനം തിരിച്ചടയ്‌ക്കാന്‍ ഗതിയില്ലാതെ മരണത്തെ വരിക്കുന്നവരുടെ എണ്ണം അടിക്കടി ഉയരുകയാണ്. ഇതിനു പുറമേ പണമിടപാടു സ്ഥാപനം നടത്തി പരാജയപ്പെട്ടു മരണത്തിനു കീഴടങ്ങിയവരും ചുരുക്കമല്ല. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ നിരവധി കൂട്ടആത്മഹത്യകള്‍ക്കും അടുത്തിടെ കേരളം സാക്ഷിയായി.സാമ്പത്തിക പരാധീനതയെ തുടര്‍ന്നു മൂന്നുമക്കള്‍ക്കു വിഷംകൊടുത്തു കൊന്നശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ വിഷം കഴിച്ചു മരിച്ചു. അടുത്തകാലത്ത് ഇടുക്കി ജില്ലയില്‍ നടന്ന സംഭവമാണിത്. സാമ്പത്തിക ബുദ്ധിമുട്ടിനെ ത്തുടര്‍ന്ന് മകള്‍ക്കു വിഷം കൊടുത്തുകൊന്ന് അമ്മയും വിഷംകഴിച്ചു മരിച്ചു. രണ്ടു മക്കള്‍ ഗുരുതരാവസ്ഥയില്‍. ഗൃഹനാഥന്‍ വിദേശത്താണ്. ഇവിടെയും സാമ്പത്തിക പ്രശ്‌നമായിരുന്നു കാരണം. ഗള്‍ഫില്‍ പോകാന്‍ ഇവരുടെ ഭര്‍ത്താവ് പലരില്‍നിന്നും പണം കടം വാങ്ങിയിരുന്നു. പലിശസഹിതം തുക മടക്കിക്കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണു കൂട്ടമരണം. ഈ സംഭവം നടന്നതു തൃശൂര്‍ ജില്ലയില്‍.അത്യാവശ്യക്കാരുടെ നിസ്സഹായതയാണു കൊള്ളപ്പലിശക്കാരുടെ മൂലധനം. ഉയര്‍ന്ന പലിശയ്‌ക്കു കടംവാങ്ങി ദുരിതം പേറുന്നവര്‍ എത്ര ലക്ഷമെന്നോ, ഒടുവില്‍ ആത്മഹത്യ ചെയ്‌തവര്‍ എത്രയെന്നോ തിട്ടപ്പെടുത്താന്‍പോലുമാവില്ല.വ്യാപാരത്തില്‍ നഷ്‌ടം സംഭവിക്കുക സാധാരണമാണ്. ധൂര്‍ത്തും ദു:ശീലങ്ങളും ഇല്ലെങ്കില്‍പ്പോലും ബിസിനസ്സില്‍ നഷ്‌ടംവരും. കച്ചവടം കുറയുമ്പോഴും തൊഴില്‍ സമരം, വിലത്തകര്‍ച്ച എന്നിവ ഉണ്ടാകുമ്പോഴും നഷ്‌ടം വരാം. അങ്ങനെ വരുന്ന കടബാധ്യതകളും സാമ്പത്തിക പ്രതിസന്ധികളും ആത്മഹത്യയ്‌ക്കു കാരണമായ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കൂട്ട ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിപക്ഷവും കടക്കെണിയില്‍പ്പെട്ടു വലഞ്ഞവരാണ്. സാമ്പത്തികഭാരം താങ്ങാനാവാതെയും അപമാനഭീതികൊണ്ടും കുടുംബത്തോടെ ജീവനൊടുക്കുന്നവരുടെ എണ്ണം കേരളത്തില്‍ ദിവസേന പെരുകിക്കൊണ്ടിരിക്കുകയാണ്. ഈ കൂട്ടആത്മഹത്യകള്‍ക്കെല്ലാം പിന്നില്‍ താങ്ങാനാവാത്ത കടബാധ്യതയായിരുന്നു എന്നാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇത്തരം ആത്മഹത്യകള്‍ക്ക് എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാകും.ആത്മഹത്യ കേവലം വ്യക്തിപരമായ ഒരു പ്രശ്‌നം മാത്രമായി കാണാന്‍ കഴിയില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യവസ്ഥിതിയുടെ ഭീകരതയും മൂല്യങ്ങളുടെ കുഴച്ചുമറിച്ചിലും മൂല്യങ്ങള്‍ നഷ്‌ടമാകലും തുടങ്ങി ഒട്ടേറെ സാമൂഹിക കാരണങ്ങള്‍ എടുത്തു പറയാനാകും. അതുകൊണ്ടുതന്നെ പൊതുവായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ മുന്നോട്ടുവരേണ്ടതു സമൂഹവും ഭരണകൂടങ്ങളുമാണ്.കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇന്നൊരു വാര്‍ത്തതന്നെ അല്ലാതായിരിക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ എന്തുകൊണ്ടാണു കൂടുതലായി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്? അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 19 2007
No comments:
Post a Comment