Saturday, January 17, 2009

അച്ഛനെയാണെനിക്കിഷ്‌ടം


പേര്‌ : അയട്ടു

വയസ്‌: 58

ഭാര്യമാര്‍: 11

കുട്ടികള്‍: 77

അയട്ടു എന്ന ഈ മനുഷ്യന്റെ വ്യക്തി വിവരണം കേട്ടു ഞെട്ടേണ്ട. സത്യമാണ്‌. ഇങ്ങനെയൊരു മനുഷ്യന്‍ ഇന്നു ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം തോന്നും. ആദ്യം അങ്ങനെ തോന്നുമെങ്കിലും പിന്നീടു തോന്നുക ഇത്തിരിയേറെ ആകാംഷയാകും. ആ മനുഷ്യന്റെ ജീവിതത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്‌ ? എന്തു സന്തോഷപ്രദമായിരിക്കും ആ ജീവിതം ? എന്നിങ്ങനെ അനേകം കാര്യങ്ങള്‍ അറിയാനുളള ആകാംഷ. ആദ്യം അയട്ടു എന്ന മനുഷ്യനെ...പിന്നെ ഭര്‍ത്താവിനെ... അച്ഛനെ... പരിചയപ്പെടാം. നമ്മുടെ ഇന്ത്യയിലെങ്ങും ഉളളയാളല്ല അയട്ടു. അങ്ങകലെ എത്യോപ്യയിലെ അസിഡ്‌ അബാബ എന്ന ഗ്രാമത്തിലാണ്‌ ഈ വ്യത്യസ്ഥനായ മനുഷ്യന്റെ താമസം. ഏവരും ആദ്യം കരുതുക ഇത്രയും ഭാര്യയും കുട്ടികളും ഒക്കെയായി താമസിക്കുന്നതു വളരെ ആഹ്ലാദകരമായിരിക്കും എന്നാണ്‌. എന്നാല്‍ അങ്ങനെ അയട്ടുവിന്റെ ജീവിതം സന്തോഷപ്രദമെന്നു കരുതിയെങ്കില്‍ തെറ്റി. ഒരിക്കലും വിവാഹം കഴിക്കരുതെന്നാണ്‌ അദ്ദേഹം ഇപ്പോള്‍ പൊതുസമൂഹത്തിനു നല്‍കുന്ന ഉപദേശം. സ്വന്തം അനുഭവത്തില്‍ നിന്നുളള പാഠം. ഇനി വിവാഹം കഴിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ കുടുംബാസൂത്രണമാര്‍ഗങ്ങള്‍ വേണ്ട വിധം കൈക്കൊളളണമെന്നും അയട്ടുവെന്ന അനുഭവസ്ഥന്റെ വക ഉപദേശം. ഇത്രയും വിവാഹം കഴിച്ചതുമൂലവും ഇത്രയും കുട്ടികള്‍ ജനിച്ചതു മൂലവും ഉണ്ടായിരുന്ന സമ്പത്തെല്ലാം നശിച്ചു. ഇന്നു മക്കളേയും ഭാര്യമാരേയും പട്ടിണിക്കിടാതിരിക്കാന്‍ അമ്പത്തിയെട്ടാം വയസിലും അയട്ടു അലയുകയാണ്‌. അതിസമ്പന്നനായിരുന്ന താന്‍ ആ സമ്പത്ത്‌ മറ്റുളളവ രുമായി പങ്കു വയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണു നിരവധി വിവാഹം ചെയ്‌തതെന്ന്‌ അയട്ടു പറയുന്നു. എന്നാല്‍ സമ്പത്തെല്ലാം നശിച്ചു. പണക്കാരനായിരുന്ന അയട്ടു ഇന്നു തന്റെയും ഭാര്യമാരുടേയും കുട്ടികളുടേയും പട്ടിണിയകറ്റാന്‍ മറ്റുളളവരുടെ മുമ്പില്‍ കൈനീട്ടി അലയുകയാണ്‌. മക്കളെയെല്ലാം നല്ല കര്‍ഷകരാക്കുകയായിരുന്നു അയട്ടുവിന്റെ ലക്ഷ്യം. എന്നാല്‍ ആഹാരത്തിനു വേണ്ടി ഭൂമിയെല്ലാം വിറ്റു തുലക്കേണ്ടി വന്നു. അവരെ പഠിപ്പിച്ചു വലിയരാക്കാമെന്നു കരുതിയാല്‍ അതിനുളള പണവുമില്ല. കുട്ടികള്‍ കൂട്ടത്തോടെ വിശന്നു കരയുന്നതു കാണുമ്പോള്‍ പലപ്പോഴും താന്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു പോയിട്ടുണ്ടെന്ന്‌ അയട്ടു പറയുന്നു. 11 ഭാര്യമാരാണു അയട്ടുവിന്‌ ഉളളതെന്നു പറഞ്ഞല്ലോ. ഇവര്‍ അയട്ടുവിന്റെ 100 ലേറെ കുട്ടികള്‍ക്കു ജന്മം നല്‍കി. എന്നാല്‍ കുറേ കുട്ടികള്‍ മരിച്ചു പോയി. ഇപ്പോള്‍ ഉളളത്‌ 77 കുട്ടികള്‍. 40 കുട്ടികള്‍ സ്‌കൂള്‍ കുട്ടികളാണ്‌. സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ പ്രായം എന്നു പറയുന്നതാകും കൂടുതല്‍ ശരി. കാരണം പലരും സ്‌കൂളില്‍ പോകുന്നില്ല. ചിലര്‍ മാത്രം സ്‌കൂളില്‍ പോകുന്നുണ്ട്‌. വിദ്യാഭ്യാസം നല്‍കാന്‍ പണമുണ്ടായിട്ടല്ല. ആരുടെയൊക്കെയോ സഹായം കൊണ്ടു നടന്നു പോകുന്നു എന്നു മാത്രം. തന്റെ 77 മക്കളുടേയും പേരുകള്‍ പോലും കൃത്യമായി അയട്ടുവിന്‌ അറിയില്ലാ എന്നതാണു സത്യം. ഇവരുടെ അമ്മ പതിനൊന്നു ഭാര്യമാരില്‍ ആരാണെന്നും അയട്ടുവിനറിയില്ല. പതിനൊന്നു ഭാര്യമാരില്‍ ഏഴു പേര്‍ അയട്ടു താമസിക്കുന്ന കുടിലിനു ചുറ്റുമുളള ഏഴു കുടിലുകളിലായാണു താമസം. ബാക്കി നാലു പേര്‍ അദ്ദേഹം താമസിക്കുന്ന അസിഡ്‌ അബാബ എന്ന ഗ്രാമത്തിന്റെ താഴ്‌വരയിലുളള ഗിവെ അബോസാ ഗ്രാമത്തിലാണ്‌. എല്ലാ ഭാര്യമാര്‍ക്കും മക്കള്‍ക്കും ഒപ്പം കഴിയാന്‍ സമയം പകുത്തു വയ്‌ക്കുകയും അതിനനുസരിച്ചു താമസിക്കുകയുമാണ്‌ അയട്ടു. മക്കള്‍ തമ്മിലും ഭാര്യമാര്‍ തമ്മിലും ഇടയ്‌ക്കിടെ വഴക്കുണ്ടാകാറുണ്ടെങ്കിലും അതു പെട്ടെന്നു തന്നെ രമ്യമായി പരിഹരിക്കാറുണ്ടെന്നു അയട്ടു പറയുന്നു. കുടുംബത്തില്‍ സമാധാനമില്ലായ്‌മയോ അശാന്തിയോ അല്ല അയട്ടുവിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു മനസിലാക്കാന്‍ അയട്ടുവിന്റെ ഈ ഒരു വാക്കു മാത്രം മതി. ജന്മം നല്‍കിയ മക്കള്‍ക്കു വിശപ്പിനുളള വക കണ്ടെത്താന്‍ കഴിയുന്നില്ല, അവരെ ഒരു നിലയിലെത്തിക്കാന്‍ കഴിയുന്നില്ല എന്നീ രണ്ടു കാര്യങ്ങളാണു പ്രധാനമായും അയട്ടുവെന്ന അച്ഛന്റെ വേദനകള്‍ക്കു കാരണമെന്നു വേണം കരുതാന്‍. ജനങ്ങള്‍ തന്നെയിന്നൊരു തമാശകഥാപാത്രമായി കാണുന്നതെന്നും അയട്ടു വിലപിക്കുന്നു. സ്വയം വരുത്തി വച്ച വിനയില്‍ നിന്നും രക്ഷപെടാന്‍ കഷ്‌ട്ടപ്പെടുകയാണ്‌ ഈ അച്ഛന്‍. ഇങ്ങനെയൊക്കെ ആണെങ്കിലും മക്കള്‍ 77 പേര്‍ക്കും അയട്ടുവിനോടു വലിയ സ്‌നേഹം തന്നെയാണ്‌. സ്വന്തം അനുഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ അയട്ടു തന്റെ മക്കള്‍ക്കു മുന്നില്‍ വിവരിച്ചു നല്‍കാറുണ്ട്‌. അവരെ ഉപദേശിക്കാറുമുണ്ട്‌. താന്‍ അനുഭവിക്കുന്ന വേദനകള്‍ പ്രശ്‌നങ്ങള്‍ തന്റെ മക്കള്‍ അനുഭവിക്കരുതെന്ന ലക്ഷ്യത്തോടെയാണു അയട്ടു മക്കള്‍ക്ക്‌ ഉപദേശം നല്‍കുന്നത്‌. എന്നാല്‍ അയട്ടുവിന്റെ മൂത്ത മകന്‍ ഡാഡെ അയട്ടു അച്ഛന്റെ പിന്‍ഗാമിയാകാന്‍ ഇറങ്ങി പുറപ്പെട്ടു കഴിഞ്ഞു. ഡാഡെ അയട്ടുവിനു പ്രായം 35. ഇതിനകം മൂന്നു വിവാഹം കഴിച്ചു. ഏഴു കുട്ടികളും പിറന്നു കഴിഞ്ഞു. തൊഴില്‍രഹിതന്‍ കൂടിയായ ഡാഡെ അയട്ടു ഇപ്പോള്‍ നാലാം വിവാഹത്തിനൊരുങ്ങുകയാണ്‌. മകന്‍ ഇത്തരത്തില്‍ തന്റെ അവസ്ഥയിലേക്കാണു നീങ്ങുന്നതെന്നു തിരിച്ചറിഞ്ഞ അച്ഛന്‍ മകനെ സ്‌നേഹപൂര്‍വ്വം ഉപദേശിക്കുന്നുണ്ടെങ്കിലും ഡാഡെ അതൊന്നും മുഖവിലക്കെടുക്കാതെ അച്ഛന്റെ പാതയില്‍ മുന്നേറുകയാണ്‌. തയ്യാറാക്കിയത്‌:പ്രദീപ്‌ ഗോപി

No comments:

Post a Comment