Saturday, January 17, 2009

മാഗ്നറ്റ്‌ മനുഷ്യന്‍


പ്രദീപ്‌ ഗോപി
ലോകത്തിലെ ഏറ്റവും ആകര്‍ഷണമുളള മനുഷ്യന്‍. പക്ഷേ അദ്ദേഹത്തിന്‌ ഇതുവരെ ഒരു പെണ്‍കുട്ടിയെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല !
ആകര്‍ഷണമെന്നു പറഞ്ഞതില്‍ തെറ്റിദ്ധരിക്കേണ്ട. പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതിനുളള കഴിവുളള ആളല്ല അദ്ദേഹം. നിരവധി വസ്‌തുക്കളെ ആകര്‍ഷിക്കുന്ന മനുഷ്യന്‍. ശരിക്കും ഒരു കാന്തിക മനുഷ്യന്‍. ഓറല്‍ റെലെയ്‌നു എന്ന റൊമേനിയക്കാരന്റെ ശരീരമാണ്‌ എന്തിനേയും ആകര്‍ഷിക്കുകയെന്ന വൈചിത്ര്യം മുലം കൗതുകം സൃഷ്‌ടിക്കുന്നത്‌.
ഇദ്ദേഹത്തിന്റെ ശരീരത്തിലെ വിചിത്രമായ ഈ ശക്തി എന്തിനേയും തന്നിലേയ്‌ക്കാകര്‍ഷിക്കുന്നു. വീട്ടില്‍ ഉപയോഗിക്കുന്ന പിച്ചാത്തികള്‍, തേപ്പുപെട്ടി തുടങ്ങി ടെലിവിഷന്‍ വരെ ഓറല്‍ തന്നിലേയ്‌ക്ക്‌ ആകര്‍ഷിച്ചടുപ്പിക്കും. ഇദ്ദേഹത്തിന്റെ ഈ പ്രത്യേക കഴിവു മൂലം ഹ്യൂമന്‍ മാഗ്നെറ്റ്‌ എന്നാണിപ്പോള്‍ അറിയപ്പെടുന്നത്‌. ബ്രിട്ടനിലെ ഒരു മാധ്യമത്തില്‍ സെപ്‌റ്റംബര്‍ അവസാനവാരമാണ്‌ ഓറലിന്റെ വിചിത്രമായ കഥ പ്രസിദ്ധീകരിച്ചത്‌. എന്തിനേയും ആകര്‍ഷിക്കാന്‍ കഴിവുളള അദ്ദേഹത്തിനു പക്ഷേ ഒരു സ്‌ത്രീയെ ആകര്‍ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പത്രം പറയുന്നു.
ഓറലിന്റെ ഈ സവിശേഷത അറിഞ്ഞ പലരും ഈ പ്രതിഭാസത്തെക്കുറിച്ച്‌ അറിയാന്‍ താല്‍പ്പര്യം അറിയിച്ചു കൊണ്ടു രംഗത്തു വന്നിട്ടുണ്ട്‌. എന്നാല്‍ തന്റെ ഈ പ്രത്യേകതയെപ്പറ്റി കൂടുതല്‍ അറിയാന്‍ താനിതു വരെ ശ്രമിച്ചിട്ടില്ലെന്ന്‌ ഓറല്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണം തുടര്‍ന്നതോടെ സ്വന്തം രാജ്യം വിട്ടു പുറത്തു പോയിട്ടില്ലാത്ത അദ്ദേഹം തന്റെ സവിശേഷതകളെപ്പറ്റി അറിയാന്‍ ലണ്ടനിലേയ്‌ക്കു പറന്നു. നാല്‍പ്പതുകാരനായ ഓറല്‍ ഇക്കഴിഞ്ഞ ദിവസം ചില പരിശോധനകള്‍ക്കു വിധേയനാവുകയും ചെയ്‌തു. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ പ്രൊഫസര്‍ റസല്‍ കോബേണ്‍ എന്ന മാഗ്നറ്റിക്‌ വിദഗ്‌ധനാണു പരിശോധനകള്‍ നടത്തിയത്‌. തന്റെ പ്രത്യേകതകള്‍ പ്രൊഫസറുടെ മുമ്പില്‍ ഓറല്‍ കാട്ടിക്കൊടുക്കുകയും ചെയ്‌തു. പ്രൊഫ കോബേണിന്റെ ഹൈടെക്‌ ലബോറട്ടറിയില്‍ വച്ചാണു വിവിധ ഗൃഹോപകരണങ്ങള്‍ തന്റെ മാറിടം കൊണ്ട്‌ അകര്‍ഷിച്ചെടുക്കുന്നത്‌ കാട്ടിക്കൊടുക്കുകയും ചെയ്‌തു. ഓറലിന്റെ പ്രത്യേകതകള്‍ തന്നെ അമ്പരപ്പിച്ചതായി പ്രൊഫസര്‍ പിന്നീടു വ്യക്തമാക്കി.
വസ്‌തുക്കളെ ആകര്‍ഷിക്കാനുളള കഴിവ്‌ വളരെ അപൂര്‍വ്വമായി ചില മനുഷ്യരില്‍ കണ്ടെത്തിയിട്ടുണ്ട്‌. കാന്തത്തിന്റെ ഫ്രഞ്ച്‌ വാക്കായ എയ്‌മെന്റ്‌ എന്നാല്‍ ആ ഭാഷയില്‍ കാമുകന്‍ എന്നും അര്‍ഥമുണ്ട്‌. കാന്തികാകര്‍ഷണത്തെക്കുറിച്ചു ശാസ്‌ത്രീയമായ പഠനങ്ങള്‍ ആരംഭിച്ചതു പതിനേഴാം നൂറ്റാണ്ടോടെയാണ്‌. ഭൗമകാന്തിക പരിധിയിലെ ആകര്‍ഷണശക്തിയേക്കാള്‍ നൂറു മുതല്‍ ആയിരം മടങ്ങു വരെ ശക്തിയിലാണത്രേ ഓറലിന്റെ മാറിടത്തില്‍ സ്‌പൂണ്‍ പോലുളള വസ്‌തുക്കള്‍ ഒട്ടിപ്പിടിക്കുന്നതെന്നു കോബേണ്‍ പറയുന്നു. കാന്തിക ശക്തി അളക്കുന്നതിനുളള ഗോസ്‌മീറ്റര്‍ വരെ ഓറലിനെ പരിശോധിക്കാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഓറലിന്റെ ശരീരത്തില്‍ കാന്തിക ശക്തി പോലുളള പ്രതിഭാസം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത്‌ പരിശോധന നടത്തിയവരെ അമ്പരപ്പിക്കുകയും ചെയ്‌തു. ഓറലിന്റെ ചര്‍മ്മത്തിന്റെയും മാംസപേശികളുടെയും ചില പ്രത്യേകതകളാവാം ഇങ്ങനെയൊരു സവിശേഷതയ്‌ക്കു കാരണമെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു. എന്നാലിതു ശാസ്‌ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്‌. ചര്‍മ്മത്തിന്റയും പേശികളുടെയും ചില സവിശേഷതകള്‍ക്കു പുറമേ ചില ഗ്രന്ഥികള്‍ ഉത്‌പാദിപ്പിക്കുന്ന രസങ്ങളുടെ പ്രത്യേകതകളുമാകാം ആകര്‍ഷണത്തിനു കാരണമെന്നും ശാസ്‌ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. ഭാരമുളള സ്‌പൂണുകള്‍ വരെ ആകര്‍ഷിക്കാന്‍ ഓറലിനു കഴിയുന്നുണ്ട്‌.
ഓറലിന്റെ ശരീരത്തില്‍ ടാല്‍കം പൗഡര്‍ വിതറിയ ശേഷവും ശാസ്‌ത്രജഞര്‍ പരിശോധന നടത്തി. എന്നാല്‍ ഈ സമയം ഓറലിന്റെ ശരീരത്തിലെ കാന്തികത നഷ്‌ടമായതായും ഇവര്‍ കണ്ടെത്തി. ശരീരത്തില്‍ ഒട്ടിപ്പിടിച്ച സ്‌പൂണുകള്‍ ടാല്‍കം പൗഡര്‍ വിതറിയപ്പോള്‍ അടര്‍ന്നു താഴെ വീഴുകയും ചെയ്‌തു. ഇത്‌ ഇവരെ അമ്പരപ്പിച്ചതിനൊപ്പം ആശങ്കയിലാഴ്‌ത്തുകയും ചെയ്‌തു. ടാല്‍കം പൗഡര്‍ വിതറിയപ്പോള്‍ ആകര്‍ഷണശക്തി നഷ്‌ടമാകുമെന്നു കണ്ടെത്തിയതോടെ അതിനു പിന്നിലുളള കാരണവും ശാസ്‌ത്രജ്ഞര്‍ക്കു കണ്ടെത്തേണ്ടി വരും. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു വിധേയനാകാന്‍ ഓറല്‍ സമ്മതം മൂളിയിട്ടുണ്ട്‌. ശരീരത്തില്‍ കാന്തികത ഇല്ലെന്നു കണ്ടെത്തിയതോടെ ഓറലിന്‌ ഹ്യൂമന്‍ മാഗ്നറ്റെന്ന വിശേഷണം ചേരില്ലെന്നും ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കി.
ഓറലിന്‌ ആറു വയസുളളപ്പോഴാണ്‌ ചില വസ്‌തുക്കളെ കാന്തം കണക്കെ ആകര്‍ഷിക്കാനുളള കഴിവുണ്ടെന്ന്‌ അറിഞ്ഞത്‌. ഭാരമുളള ഒരു തരം മാല അണിഞ്ഞ ഓറലിന്‌ വളരെ പണിപ്പെട്ടാണ്‌ അത്‌ ഊരി മാറ്റാനായത്‌. മാല കഴുത്തില്‍ ഒട്ടിപ്പിടിച്ചു പോയതായിരുന്നു അതിനു കാരണം. പിന്നീട്‌ ലൈറ്റര്‍ സ്‌പൂണ്‍ തുടങ്ങിയ പല സാധനങ്ങളും ഓറല്‍ ശരീരത്തോടു ചേര്‍ത്തപ പരിശോധിച്ചു നോക്കിയപ്പോഴാണ്‌ ഈ കഴിവ്‌ ബോധ്യമായത്‌. ടെലിവിഷന്‍ പോലും ആകര്‍ഷിച്ചു ശരീരത്തില്‍ ഒട്ടിപ്പിടിപ്പിക്കാനുളള കഴിവ്‌ തനിക്കുണ്ടെന്ന്‌ ഓറല്‍ സാക്ഷ്യപ്പെടുത്തുന്നു. ഓറലിന്റെ ഈ സവിശേഷത മൂലം അദ്ദേഹം ഗിന്നസ്‌ ബുക്കിലും സ്ഥാനം പിടിച്ചേക്കും. 61 പേപ്പര്‍ ക്ലിപ്പുകള്‍ മുഖത്തേയ്‌ക്ക്‌ ആകര്‍ഷിച്ചെയുക്കുന്നതും അവ മുഖത്ത്‌ ഒട്ടിപ്പിടിച്ചിരിക്കുന്നതും ഓറല്‍ ഗിന്നസ്‌ അധികൃതര്‍ക്കു കാട്ടിക്കൊടുക്കുകയും ചെയ്‌തു കഴിഞ്ഞു. ലണ്ടനില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു സല്‍ക്കാര ചടങ്ങിനിടെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ട്രോഫി തന്റെ നെഞ്ചു കൊണ്ടുയര്‍ത്തി നെഞ്ചില്‍ ഒട്ടിപ്പിടിപ്പിച്ചതും കാണികളെ അത്ഭുതപ്പെടുത്തിയിരുന്നു. ട്രോഫിയുടെ ഭാരം അതാകര്‍ഷിച്ചെയുക്കുന്നതിനും ശരീരത്തില്‍ ഒട്ടിപ്പിടിപ്പിക്കുന്നതിനും തനിക്കു തടസമായില്ലെന്നും എന്നാല്‍ അതിന്റെ രൂപം പ്രത്യേക തരത്തിലായതിനാല്‍ ഒട്ടിപ്പിടിപ്പിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടേണ്ടി വന്നതായും ഓറല്‍ പറഞ്ഞിരുന്നു. ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ കുടുബത്തിലേയ്‌ക്കു ഓറല്‍ കടന്നു വരുന്നതു തങ്ങള്‍ക്ക്‌ ആഹ്ലാദം പകരുന്ന കാര്യമാണെന്നു ഗിന്നസ്‌ വക്താവായ അമരിലിസ്‌ എസ്‌പിനോസ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതോടെ അദ്ദേഹം ഗിന്നസ്‌ ബുക്കില്‍ ഇടം പിടിക്കുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

No comments:

Post a Comment