Thursday, January 22, 2009


കേരളം ആത്മഹത്യയുടെ ദുരന്ത ഭൂമി-1

ലോകത്ത്‌ ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധം വര്‍ധിച്ചുവരികയാണ്‌. ആത്മഹത്യ ചെയ്യുന്നവര്‍ക്കൊപ്പം അതിനു ശ്രമിച്ചു പരാജയപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. കേരളവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മറ്റെല്ലാറ്റിലുമെന്നപോലെ അല്‍പ്പം മുന്നിലാണെന്നുതന്നെ പറയാം. ഒരന്വേഷണം.

കണക്കുകള്‍ കഥ പറയുന്നു

പ്രദീപ്‌ ഗോപി

``ഞാന്‍ ഒന്നുറങ്ങിയിട്ടു ദിവസങ്ങള്‍; അല്ല മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയവേദന. ഇങ്ങനെ അല്‍പ്പാല്‍പ്പം മരിച്ചുകൊണ്ട്‌ എന്റെ അവസാനദിനത്തേ പ്രതീക്ഷിക്കാന്‍ ഞാന്‍ അശക്തനാണ്‌. ഒരു കര്‍മ്മധീരനാകുവാന്‍ നോക്കി ഒരു ഭ്രാന്തനായി മാറാനാണ്‌ ഭാവം...'' 1939-ല്‍ ആത്മഹത്യചെയ്‌ത കവി ഇടപ്പള്ളി രാഘവന്‍പിള്ള എഴുതിയ ആത്മഹത്യാക്കുറിപ്പു തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ജീവിതത്തിലെ പ്രതീക്ഷകള്‍ അസ്‌തമിച്ചവരാണ്‌ ആത്മഹത്യയില്‍ അഭയംതേടുന്നതെന്നു പൊതുവേയുള്ള വിലയിരുത്തല്‍. ലോകത്ത്‌ ഇങ്ങനെ ആത്മഹത്യയുടെ അമാവാസിയില്‍ അഭയം തേടുന്നവരുടെ എണ്ണം ആശങ്കാകരമായ വിധം വര്‍ധിച്ചുവരികയാണ്‌. ആത്മഹത്യ നടത്തുന്നവര്‍ക്കൊപ്പം അതിനു ശ്രമിച്ചു പരാജയപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ഇതിനിടെ ഒരു ആത്മഹത്യാ പ്രതിരോധദിനം കൂടി ഇക്കഴിഞ്ഞയാഴ്‌ച കടന്നു പോയി.ആലുവയിലെ ഒരു വ്യവസായസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു മുകുന്ദന്‍. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ താന്‍ തൊഴില്‍രഹിതനായി എന്ന ചിന്തയാണു മുകുന്ദനെ ചെന്നൈയില്‍ ഒരു ലോഡ്‌ജില്‍ ജീവിതമവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌. വിവരമറിഞ്ഞു മകനും ബന്ധുക്കളും അയല്‍വാസികളും മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നൈയ്‌ക്കു പോയി. മൃതദേഹവുമായി മടങ്ങവേ അവര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ്‌ സേലത്തുവച്ചു മരത്തിലിടിച്ചു തകര്‍ന്നു. മുകുന്ദന്റെ ജ്യേഷ്‌ഠ സഹോദരന്‍, ഭാര്യാ സഹോരന്‍, അയല്‍ക്കാരന്‍ എന്നിവര്‍ ആ അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 15 വയസുമാത്രമുള്ള മകന്റെ രണ്ടുകാലുകളും പിന്നീടു മുറിച്ചുകളയേണ്ടിവന്നു. ഇവിടെ ഒരു മഹാദുരന്തം ബന്ധുക്കള്‍ക്കു വരുത്തിവച്ചാണ്‌ മുകുന്ദന്‍ തന്റെ ജീവിതം അവസാനിപ്പിച്ചത്‌. ഒരു ആത്മഹത്യ സമ്മാനിച്ച ദുരന്തം വാക്കുകള്‍ക്ക്‌ അതീതമാണ്‌.കഴിഞ്ഞ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയെങ്കിലും ലിംഗനിര്‍ണയ പരിശോധനയെത്തുടര്‍ന്നു മെഡല്‍ നഷ്‌ടമായ ശാന്തി സൗന്ദര്‍രാജന്‍ എന്ന ഇരുപത്തിയാറുകാരി ലോകമാധ്യമങ്ങളില്‍വരെ എത്തിപ്പെട്ട കായികപ്രതിഭയാണ്‌. ആത്മഹത്യാശ്രമം നടത്തിയ ശാന്തിയെ ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിഷംകഴിച്ച ശാന്തിയെ സുഹൃത്തുക്കളാണു ഗവണ്‍മെന്റ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. നില ഗുരുതരമായതിനാല്‍ പിന്നീട്‌ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ലിംഗനിര്‍ണയ പരിശോധനയെത്തുടര്‍ന്നു മെഡല്‍ നഷ്‌ടമായെങ്കിലും ഈ പ്രതിഭയെ സഹായിക്കാന്‍ തമിഴ്‌നാടു സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. എന്നിട്ടും ശാന്തിയെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ച ഘടകമെന്തെന്നത്‌ ഇപ്പോഴും ദുരൂഹമാണ്‌. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥകളാകുന്നു.സ്ഥിതിവിവരക്കണക്കുകള്‍ പലപ്പോഴും ശരിയായിരിക്കണമെന്നില്ല. എങ്കിലും യാഥാര്‍ഥ്യവുമായി അടുത്തുനില്‍ക്കുന്നതെന്നുറപ്പിക്കാവുന്ന കണക്കുകളാണു മുന്നിലുള്ളത്‌. ഞെട്ടിക്കുന്നതാണിതിലെ വിവരങ്ങള്‍. രാജ്യത്തെ ആത്മഹത്യാ തലസ്ഥാനം എന്ന പദവി ചാര്‍ത്തിക്കിട്ടിയിരിക്കുന്നത്‌ സമ്പൂര്‍ണ സാക്ഷരരെന്ന്‌ അഭിമാനിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനുതന്നെയാണ്‌!കേരളത്തിലെ മൂന്നുകോടിയിലധികം വരുന്ന ജനങ്ങളില്‍ 32 പേര്‍ ഒരു ദിവസം ജീവനൊടുക്കുന്നു. അതേസമയം മണിക്കൂറില്‍ 15 ആത്മഹത്യാശ്രമങ്ങളും. കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത്‌ ഇന്ന്‌ അപ്രധാന വാര്‍ത്തകളായി മാറിയിരിക്കുന്നു. ആത്മഹത്യചെയ്‌ത കര്‍ഷകന്റെ കുടുംബത്തിന്‌ അരലക്ഷം രൂപയെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട്‌ കടംകയറിനില്‍ക്കുന്ന കര്‍ഷകര്‍ സ്വന്തം ജീവന്‍കൊടുത്തു കടത്തിന്റെ ഭാരംകുറയ്‌ക്കാന്‍ ശ്രമിക്കുന്നതു സമീപകാല ചരിത്രം, ഒരുപക്ഷേ ലോകത്തെങ്ങുമില്ലാത്ത വൈചിത്ര്യം.ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യചെയ്യുന്നതു കേരളത്തിലാണ്‌. 1997-ല്‍ 15 വയസില്‍ താഴെയുള്ള 106 കുട്ടികള്‍ ആത്മഹത്യചെയ്‌തപ്പോള്‍ 98-ല്‍ എണ്ണം 232 ആയി. ഇക്കഴിഞ്ഞ വര്‍ഷം 120 കുട്ടികളും അതിനു മുന്‍വര്‍ഷം 110 കുട്ടികളും സ്വയംഹത്യ ചെയ്‌തതായാണു കണക്ക്‌. കേരളത്തിലെ ആത്മഹത്യകളില്‍ 26.5 ശതമാനവും 15-നും 29-നും ഇടയ്‌ക്കുള്ള ആണ്‍കുട്ടികളുടേതാണെങ്കില്‍, 39 ശതമാനം ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടികളുടേതാണ്‌. അതായത,്‌ 63 ശതമാനത്തിലേറെ ആത്മഹത്യകളും 15-നും 29-നും മധ്യേ പ്രായമുള്ളവരിലാണെന്നു ചുരുക്കം. ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 9.73 പേര്‍ ജീവനൊടുക്കുമ്പോള്‍ കേരളത്തിലതു ലക്ഷത്തില്‍ 29.87 ആണ്‌. അതായതു ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി!കേരളത്തില്‍ ജീവനൊടുക്കു ന്നവരില്‍ മൂന്നു ശതമാനം മാത്രമാണ്‌ 15 വയസില്‍ താഴെയുള്ളവര്‍. 30-നും 34-നുമിടയ്‌ക്കുള്ള പുരുഷന്മാര്‍ 37.35 ശതമാനവും സ്‌ത്രീകള്‍ 29.9 ശതമാനവും വരും. 35-നും 50-നുമിടയില്‍ പ്രായമുള്ളവരില്‍ 25.30 ശതമാനം പുരുഷന്മാരും സ്‌ത്രീകള്‍ 18.5 ശതമാനവുമാണ്‌. 60 വയസിനുമേല്‍ പ്രായമുള്ള വര്‍ 12 ശതമാനവും വൃദ്ധകള്‍ 10.84 ശതമാനവുമാണ്‌. സംസ്ഥാനത്ത്‌ ഇടുക്കി ജില്ലയിലാണ്‌ ആത്മഹത്യാനിരക്ക്‌ ഏറ്റവും കൂടുതല്‍. ഏറ്റവും കുറവ്‌ ആത്മഹത്യകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്‌ മലപ്പുറം ജില്ലയിലാണ്‌. 11 ലക്ഷത്തോളം ജനസംഖ്യയുള്ള ഇടുക്കി ജില്ലയെ പിന്തള്ളി ഇപ്പോള്‍ ഈ സ്ഥാനം വയനാട്‌ സ്വന്തമാക്കിയതായാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഇന്ത്യയിലൊട്ടാകെ പഞ്ചായത്തുതല കണക്കുനോക്കുമ്പോള്‍ ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്താണ്‌ ഒന്നാംസ്ഥാനത്ത്‌. തൊട്ടടുത്ത സ്ഥാനവും ഇടുക്കി ജില്ലയ്‌ക്കുതന്നെ. വാത്തിക്കുടി പഞ്ചായത്തിന്‌. കേരളത്തില്‍ ഏറ്റവും കുറവ്‌ ആത്മഹത്യകള്‍ റിപ്പോര്‍ട്ടുചെയ്യുന്ന മലപ്പുറത്തുപോലും 12.69 ശതമാനമാണു ശരാശരി കണക്ക്‌. സംസ്ഥാനത്ത്‌ യുവതികളുടെ ആത്മഹത്യാനിരക്ക്‌ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്‌. പരീക്ഷയിലെ പരാജയവുമായി ബന്ധപ്പെട്ട്‌ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളുടെ ആത്മഹത്യാനിരക്കും ഉയര്‍ന്നിരിക്കുകയാണ്‌. ആത്മഹത്യയുടെ സ്‌ത്രീ-പുരുഷ അനുപാതം 3:7 ആണ്‌. ആത്മഹത്യ ചെയ്യുന്നവരില്‍ 19.8 ശതമാനവും തൊഴില്‍രഹിതരാണെന്നാണു കണക്ക്‌. 15.6 ശതമാനം പേര്‍ കൃഷിക്കാരും 14.8 ശതമാനം പേര്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നവരുമാണ്‌. ആത്മഹത്യചെയ്യുന്നവരില്‍ 75 ശതമാനവും വിവാഹിതരും 18 ശതമാനത്തോളം അവിവാഹിതരുമാണ്‌. ഏഴു ശതമാനംപേര്‍ വിധവകളും. കേരളത്തില്‍ വിവാഹിതരായ സ്‌ത്രീകളുടെ ആത്മഹത്യനിരക്കില്‍ ഓരോ വര്‍ഷവും വര്‍ധനവാണു കാണുന്നത്‌. സ്‌ത്രീധന പ്രശ്‌നങ്ങളും വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളുമാണ്‌ ഈ ആത്മഹത്യയിലെ മുഖ്യകാരണം. കൂട്ട ആത്മഹത്യകളുടെ നിരക്കും ഉയരുകയാണ്‌.രാജ്യത്തൊട്ടാകെ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്നാണ്‌ ദേശീയ ക്രൈം റിക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്ക്‌. എന്നാല്‍, ആത്മഹത്യാമരണങ്ങളെ സംബന്ധിച്ചുള്ള ഈ ബ്യൂറോയുടെ കണക്കും അപൂര്‍ണമാണ്‌. കാരണം എല്ലാ ആത്മഹത്യകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ ആത്മഹത്യകളുടെ യഥാര്‍ഥ ചിത്രം നമുക്കു ലഭ്യമല്ല.വര്‍ധിച്ചുവരുന്ന ആത്മഹത്യ ഒരു സാമൂഹിക പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടു കാലങ്ങളായി. ആത്മഹത്യയിലേയ്‌ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്‌. അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 17 2007

No comments:

Post a Comment