Thursday, January 22, 2009

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-5



പരമ്പര


ആത്മഹത്യാ പ്രേരകങ്ങള്‍


ആത്മഹത്യയുടെ അടിസ്ഥാന കാരണങ്ങളിലേയ്‌ക്കു വെളിച്ചം വീശാന്‍ സാമൂഹ്യ ശാസ്‌ത്രജ്ഞന്മാരും മന:ശാസ്‌ത്രജ്ഞന്മാരും കാലങ്ങള്‍ക്കു മുമ്പേ ശ്രമിച്ചിരുന്നു. ഡര്‍ക്ക്‌ ഹിം എന്ന സാമൂഹ്യശാസ്‌ത്രജ്ഞന്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന അസ്വസ്ഥതകളുടെ ബാഹ്യപ്രകടനമായാണ്‌ ആത്മഹത്യയെ കണക്കാക്കുന്നത്‌. അതിരുകവിഞ്ഞ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട ഒരു സമൂഹത്തില്‍, സമൂഹത്തിനു വ്യക്തിയുടെ മേലുളള നിയന്ത്രണങ്ങളും വ്യക്തിക്കു സമൂഹത്തോടുളള കടപ്പാടുകളെ കുറിച്ചുളള ബോധവും ബലഹീനമായിത്തീരുന്നു. ഇപ്രകാരം ശൈഥില്യം സംഭവിച്ച ഒരു സമൂഹത്തിലെ അംഗങ്ങള്‍ എളുപ്പത്തില്‍ ആത്മഹത്യയ്‌ക്കു പ്രേരിതരാകുന്നു. അതേസമയം, സമൂഹത്തിനു വ്യക്തിയുടെ മേലുളള സ്വാധീനം ക്രമാതീതമാകുമ്പോഴും ആളുകള്‍ ആത്മഹത്യയ്‌ക്കു മുതിരുന്നതായി കാണാം. അമിതമായ സാമൂഹ്യനിയന്ത്രണം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും നശിപ്പിക്കുന്നു. സമൂഹത്തിന്റെ നന്മയെപ്പറ്റിയുളള ആകാംക്ഷയും സാമൂഹ്യാചാരങ്ങളോടുളള അതിരു കവിഞ്ഞ ബഹുമാനവും ചില സന്ദര്‍ഭങ്ങളില്‍ ആത്മഹത്യാ പ്രേരകമാകാറുണ്ട്‌. ഇന്ത്യയില്‍ നിലനിന്നിരുന്ന `സതി' എന്ന അനാചാരം ഇതിനുദാഹരണമാണ്‌. ഒരു വ്യക്തിയുടെ സാമൂഹികവും മതപരവുമായ കെട്ടുപാടുകള്‍ നഷ്‌ടപ്പെട്ടു സമൂഹത്തില്‍ ആര്‍ക്കും വേണ്ടാത്തവനായിത്തീരുന്ന അവസ്ഥയും ആത്മഹത്യയ്‌ക്കു പ്രേരകമാകാറുണ്ട്‌. സമൂഹത്തിലെ ശൈഥില്യം, സമൂഹത്തോടുളള അതിരു കവിഞ്ഞ വിധേയത്വം, സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു എന്ന തോന്നല്‍ എന്നിങ്ങനെയുളള സാമൂഹിക പ്രശ്‌നങ്ങളിലൂടെയാണു ഡര്‍ക്ക്‌ ഹിം ആത്മഹത്യയെ വിലയി രുത്തുന്നത്‌. ആത്മഹത്യ ചെയ്യുന്ന വ്യക്തികളുടെ മാനസിക വ്യാപാരങ്ങള്‍ക്ക്‌ അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നില്ല. മാനസികാപഗ്രഥന സിദ്ധാന്തത്തിന്റെ ജനയിതാവായ ഫ്രോയിഡും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ്‌ ഇക്കാര്യത്തിലുള്ള വിശദീകരണങ്ങള്‍ നല്‍കിയത്‌. ഒരുവന്റെ ഉപബോധമനസില്‍ കുടികൊള്ളുന്ന കോപം, ആക്രമണാസക്തി എന്നിവ മറ്റുള്ളവരുടെ നേരേ പ്രയോഗിക്കുന്നതിനു പകരം അവനവന്റെ നേര്‍ക്കുതന്നെ തിരിച്ചു വിടുന്ന ഒരു ക്രിയയായിട്ടാണു ഫ്രോയിഡ്‌ ആത്മഹത്യയെ വീക്ഷിച്ചത്‌.സുഖം നേടാനുള്ള വ്യഗ്രത മനുഷ്യനില്‍ അന്തര്‍ലീനമായിട്ടുള്ളതു പോലെ സ്വയം നശിപ്പിക്കാനുള്ള വാസനയും മനുഷ്യനില്‍ ഉണ്ടെന്നും ആ പ്രവണതയുടെ ഒരു ബാഹ്യ പ്രകടനമാണ്‌ ആത്മഹത്യയെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. എന്നാല്‍ ഈ അഭിപ്രായം മറ്റുപല മനഃശാസ്‌ത്രജ്ഞരും നിരുപാധികം സ്വീകരിച്ചിട്ടില്ല. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നുള്ളതു തീര്‍ച്ചയാണെങ്കിലും മരണം എപ്പോള്‍ സംഭവിക്കുമെന്നുള്ളതു മനുഷ്യന്‌ ഉത്തരം കിട്ടാത്ത ചോദ്യമാണ്‌. ഈ അനിശ്ചിതാവസ്ഥയില്‍നിന്നുള്ള രക്ഷപ്പെടല്‍, അഥവാ ജീവിതത്തെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ വിസമ്മതിക്കുന്ന പ്രകൃതിക്കു മനുഷ്യന്‍ നല്‍കുന്ന ഒരു തിരിച്ചടിയാണ്‌ ആത്മഹത്യയെന്നു മറ്റുചില മനഃശാസ്‌ത്രജ്ഞന്മാര്‍ പറയുന്നു.ഈ ലോകത്തോടും അതിലെ ജീവജാലങ്ങളോടും എല്ലാം എന്തെന്നില്ലാത്ത വെറുപ്പ്‌, കോപം. വീട്ടിലോ നാട്ടിലോ സന്തോഷമില്ല. ആരോടും മിണ്ടാറില്ല. വിനോദങ്ങളില്‍ താത്‌പര്യമില്ല. വെറുക്കപ്പെട്ടവനും അവഹേളിക്കപ്പെട്ടവനുമാണെന്നുള്ള ചിന്ത മനസിനെ വിഹ്വലമാക്കുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ള വിഷാദ രോഗിക്ക്‌ ഒടുവില്‍ ജീവിതത്തോടുതന്നെ വിരക്തിയുണ്ടാകുന്നു. ഏകാന്തമായ സാഹചര്യത്തില്‍ വിഷാദരോഗികളില്‍ ആത്മഹത്യാപ്രവണത കൂടുതലാണെന്നു മനഃശാസ്‌ത്ര വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.ചെറിയ രോഗങ്ങള്‍ വരുമ്പോള്‍ പോലും പലര്‍ക്കും ശക്തമായ പേടിയാണ്‌. ഇത്തരത്തില്‍ ഉത്‌കണ്‌ഠ മൂലം വിഷാദരോഗികളായി ആത്മഹത്യചെയ്‌തവരുണ്ട്‌. വിഷാദരോഗികളോടുള്ള ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്‌. മനഃശാസ്‌ത്രപരമായ വിദ്യാഭ്യാസം ഏവര്‍ക്കും അനിവാര്യമാണ്‌. വലിയ മാനസികത്തകര്‍ച്ച, ചിത്തഭ്രമം തുടങ്ങിയ മാനസിക രോഗങ്ങളും വ്യക്തിത്വത്തിലെ തകരാറും ആത്മഹത്യയ്‌ക്കു പ്രധാന കാരണമാണ്‌. `മേജര്‍ ഡിപ്രഷന്‍' എന്നയവസ്ഥയാണു സര്‍വ സാധാരണമായി കാണുന്നത്‌. ഏതെങ്കിലും ദുഃഖകരമായ അനുഭവത്തിനു ശേഷം ഉണ്ടാകുന്ന ഒരു വൈകാരിക അവസ്ഥയാണു മാനസികത്തകര്‍ച്ച. ഈ അവസ്ഥ നീണ്ടുനില്‍ക്കുമ്പോഴാണ്‌ അതു മേജര്‍ ഡിപ്രഷന്‍ എന്ന അസാധാരണമായ മനോരോഗാവസ്ഥയായി മാറുന്നത്‌. മനോരോഗ ചികിത്സ ഇതിനാവശ്യമാണ്‌. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇവര്‍ ആത്മഹത്യയില്‍ അഭയം തേടാനുള്ള സാധ്യത കൂടുതലാണെന്ന്‌ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യകളില്‍ 50 ശതമാനവും ഒട്ടും ചികിത്സ ലഭിക്കാത്തതോ വേണ്ടപോലെ ചികിത്സ നല്‍കാത്തതോ ആയ വിഷാദരോഗികളുടേതാണെന്നു ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.മിഥ്യാബോധത്തിന്റെയും മായാവിഭ്രമത്തിന്റെയും സ്വാധീനത്തില്‍പ്പെട്ടു ഭാവനാലോകത്തില്‍ ജീവിക്കുന്ന അവസ്ഥയാണു സ്‌കിസോഫ്രേനിയ. ഇത്തരം രോഗികളില്‍ ആത്മഹത്യാ പ്രവണത കൂടുതലാണ്‌. മാരകരോഗം ബാധിച്ചവര്‍ 30 മുതല്‍ 50 ശതമാനം വരെ ആത്മഹത്യാ ചിന്തയുള്ളവരാകാമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്‌. മാറാവ്യാധികളും ഡിപ്രഷനു കാരണമാകാറുണ്ട്‌. തലച്ചോറിലെ സിറടോണിന്‍ എന്ന രാസവസ്‌തുവിന്റെ കുറവാണു വിഷാദരോഗത്തിനുള്ള കാരണം. ഫലപ്രദമായ ചികിത്സയിലൂടെ ഇത്തരം രോഗങ്ങള്‍ പൂര്‍ണമായി മാറ്റാവുന്നതാണ്‌.ദൈനംദിന ജീവിതത്തിലെ സംഭവങ്ങള്‍ വ്യത്യസ്‌തമായ തീവ്രതയിലാവും വ്യക്തികള്‍ക്ക്‌ അനുഭവപ്പെടാറുള്ളത്‌. ഇത്തരം സംഘര്‍ഷങ്ങള്‍ വിഷാദരോഗമായി മാറാറുണ്ട്‌. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക രംഗത്തും അമിതമായ പ്രതീക്ഷകളില്‍നിന്നുള്ള സംഘര്‍ഷം മൂലമാണ്‌ ആത്മഹത്യാ നിരക്കു കൂടുന്നത്‌.പൊതുവേ മാനസിക പ്രതിരോധശേഷി കുറഞ്ഞവരിലാണു മാനസിക രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്‌. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്‌ നേടുന്നതിന്‌ അത്തരത്തിലുള്ള പരിശീലനം ചെറുപ്പംമുതലേ നല്‍കുകയാണ്‌ ഇതിനുള്ള പോംവഴി.മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അതിനെ നേരിടാനും മനഃശാസ്‌ത്രജ്ഞര്‍ ചില ഉപദേശങ്ങള്‍ നല്‍കാറുണ്ട്‌. ശുഭകരമായ ചിന്തകള്‍ക്കാണു ജീവിതത്തില്‍ പ്രാധാന്യം നല്‍കേണ്ടത്‌, മറ്റുള്ളവരുടെ ജീവിതത്തിലേക്കു ശ്രദ്ധിച്ച്‌ അനുകരിക്കാന്‍ ശ്രമിക്കാതെ സ്വന്തം വ്യക്തിത്വത്തിലൂന്നിയ ജീവിതം നയിക്കുക, ജീവിതത്തില്‍ എന്തെങ്കിലും വിനോദങ്ങള്‍ ഉള്‍പ്പെടുത്തുക, അടിക്കടിയുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു കാരണം മാനസിക പ്രശ്‌നങ്ങളാണെന്നു മനസിലാക്കി മാനസിക വിഷമത്തിനുള്ള കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, വേണമെങ്കില്‍ ഒരു മനോരോഗ വിദഗ്‌ധനെ കാണുക. ഒരു മനഃശാസ്‌ത്രജ്ഞനെ കണ്ടതുകൊണ്ടു തനിക്കു മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കരുതേണ്ടതില്ല, കുടുംബത്തിലെ മറ്റ്‌ അംഗങ്ങളുമായി തുറന്നു സംസാരിക്കുക.ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളതു ശുഭകരമായ ചിന്തകള്‍ അഥവാ പോസിറ്റീവ്‌ തിങ്കിംഗ്‌ ആണ്‌. പരാജയമോ പ്രതിസന്ധിയോ ഇല്ലാതെ വ്യക്തിജീവിതങ്ങളില്ല. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന ചിന്തയാണുണ്ടാവേണ്ടത്‌.അവയോട്‌ എങ്ങനെ പ്രതികരിക്കുന്നു എന്നതാണു പ്രധാനം. ആത്മഹത്യാ തലസ്ഥാനം എന്ന കേരളത്തിനു ചാര്‍ത്തിക്കിട്ടിയ വിശേഷണം മാറ്റാനാവില്ലേ? അതേക്കുറിച്ചു നാളെ.സെപ്‌റ്റംബര്‍ 21 2007

No comments:

Post a Comment