Friday, January 23, 2009

നൈറ്റ്‌ ക്ലബ്ബുകളിലെ റേവ്‌ പാര്‍ട്ടികള്‍ 3


ഒഴിവാക്കാനാവാത്ത ദുരന്തം

2007 മാര്‍ച്ചില്‍ പൂനയ്‌ക്കടുത്തു സംഹസ്‌കോട്ടയോടു ചേര്‍ന്നുള്ള ദോഞ്ചേ എന്ന ഗ്രാമത്തില്‍ നടത്തിയ റേവ്‌ പാര്‍ട്ടില്‍ നിന്നും ഇരുനൂറിലധികം നഗ്നരരേയും അര്‍ധനഗ്നരേയും അറസ്റ്റ്‌ ചെയ്‌തതു വന്‍ വാര്‍ത്തയായിരുന്നു.കോളിളക്കം സൃഷ്‌ടിച്ച ഈ സംഭവത്തില്‍ അറസ്റ്റിലായവരില്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും തുടങ്ങി, മോഡലുകള്‍, ഐ.ടി എക്‌സിക്യുട്ടീവുകള്‍, കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവുകള്‍ എന്നിവര്‍ വരെയുണ്ടായിരുന്നു.ഏറെ മാധ്യമ ശ്രദ്ധ നേടിയ ഈ സംഭവം പലരുടേയും ഉറക്കം കെടുത്തിയിരുന്നു. തങ്ങളുടെ മക്കളുടെ പേരു വെളിപ്പെടുത്തിയതിന്‌ ഒട്ടനവധി മാതാപിതാക്കള്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.ഈ സംഭവത്തിനു ശേഷം റേവ്‌ പാര്‍ട്ടികളെപ്പറ്റി കുറച്ചുകാലത്തേക്ക്‌ വാര്‍ത്തകളൊന്നും പുറത്തു വന്നിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 27-നു പുറത്തു വന്ന ഒരു റേവ്‌ പാര്‍ട്ടിയില്‍ നടന്ന റെയ്‌ഡിന്റെ വാര്‍ത്ത ജനങ്ങളേയും സര്‍ക്കാരിനേയും ഒരുപോലെ ഞെട്ടിച്ചു. റേവ്‌ പാര്‍ട്ടികള്‍ രാജ്യത്തു നിര്‍ബാധം തുടരുന്നു വരികയായിരുന്നു എന്നാണ്‌ ഈ സംഭവവും അതിനു പിന്നാലെ ഇക്കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡും കാട്ടിത്തരുന്നത്‌.ഇത്തവണ അറസ്റ്റിലായത്‌ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. മുംബൈയിലെ പ്രശസ്‌തമായ സഹാര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന പന്ത്രണ്ട്‌ കസ്റ്റംസ്‌ സൂപ്രണ്ടുമാരും പത്ത്‌ കസ്റ്റംസ്‌ ഇന്‍സ്‌പെക്‌ടര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെടും. 36-നും 56-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അറസ്റ്റിലായത്‌. ഇവരില്‍ നാലഞ്ചു മലയാളികളും ഉണ്ടായിരുന്നു എന്നാണു പ്രതികളുടെ പട്ടിക വ്യക്തമാക്കുന്നത്‌. യുവതീയുവാക്കള്‍ മാത്രമല്ല റേവ്‌ പാര്‍ട്ടികളില്‍ ആകൃഷ്‌ടരായി എത്തുന്നത്‌ എന്നാണ്‌ ഈ സംഭവം കാട്ടിത്തരുന്നത്‌. ഷഷ്‌ഠിപൂര്‍ത്തി ആഘോഷിക്കാരായവര്‍ വരെ റേവ്‌ പാര്‍ട്ടികളില്‍ എത്തുന്നു എന്ന്‌ ഈ സംഭവത്തോടെ പുറം ലോകമറിഞ്ഞു. മുംബൈ നഗരത്തില്‍ നിന്നും ഏകദേശം നൂറ്‌ കിലോമീറ്റര്‍ അകലെയുള്ള മണ്ഡാലഭാഗത്തുള്ള ഹോട്ടല്‍ ഹരിദാസിനു പിന്നില്‍ അംഗുര്‍ല ഗ്രാമത്തിലെ താജ്‌ ഹൗസ്‌ എന്ന ഒമ്പത്‌ ലേസ്‌റൂം ബംഗ്ലാവിലായിരുന്നു ഉന്മാദമായ റേവ്‌ പാര്‍ട്ടി ആഘോഷം. മുംബൈയിലെ ഒരു വ്യവസായി ഒരു വര്‍ഷം മുമ്പു വാങ്ങിയതാണ്‌ ഈ ബംഗ്ലാവ്‌. 22 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ പത്തു യുവതികള്‍, പാര്‍ട്ടിക്കുവേണ്ടി സ്ഥലവും ലഹരി പാനീയങ്ങളും സംഘടിപ്പിച്ച ഭാര്യാ ഭര്‍ത്താക്കന്മാര്‍, ഒരു ഡ്രൈവര്‍, ബംഗ്ലാവ്‌ സൂക്ഷിപ്പുകാരായ മൂന്നു പേര്‍ എന്നിവരും അറസ്റ്റിലായവരില്‍പെടും.അറസ്റ്റിലായ യുവതികളെല്ലാം പശ്ചിമ ബംഗാളിലെ മലാസ്‌, ചാര്‍ക്കോപ്പ്‌, കാന്തിവ്‌ലി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള മുന്‍ ബാര്‍ നര്‍ത്തകകളായിരുന്നു. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ എയര്‍ പോര്‍ട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കു രണ്ടുദിവസം അവധി ലഭിക്കും. ഈ അവധി ആഘോഷിക്കാനാണു കസ്റ്റംസ്‌ ഓഫീസര്‍ എത്തിയത്‌. ബംഗ്ലാവിലെത്തിയ ഉദ്യോഗസ്ഥര്‍ മദ്യവും മദിരാഷിയുമായി നൃത്തമാരംഭിച്ചു. രാത്രി രണ്ടുമണിയോടെ പോലീസ്‌ സംഘം ബംഗ്ലാവ്‌ വളഞ്ഞപ്പോള്‍ തട്ടു പൊളിപ്പന്‍ പാട്ടുകളുടെ അകമ്പടിയോടെ മദ്യപാനവും നൃത്തവും നഗ്നനൃത്തവും അരങ്ങേറുകയായിരുന്നു. ചിലര്‍ ലാപ്‌ടോപ്പില്‍ നീലചിത്രം കണ്ടു രസിക്കുകയായിരുന്നു. ഇവരെയെല്ലാം പോലീസ്‌ കൈയോടെ പൊക്കി.പിടിയിലായ കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ ചില സഹപ്രവര്‍ത്തകര്‍ തന്നെയാണു പാര്‍ട്ടിയുടെ വിവരം പോലീസിനു കൈമാറിയതെന്നു കരുതപ്പെടുന്നു. പശ്ചിമ മുംബൈയിലെ ഹുസൈന്‍ അന്താരിക്ഷ ദമ്പതികളാണു പാര്‍ട്ടിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയതെന്നു പോലീസ്‌ പറഞ്ഞു. 20,000 രൂപ മുന്‍കൂര്‍ നല്‍കിയാണു മലാസ്‌ മെസ്റ്റിലെ സോണു ബിശ്വാസ്‌ ചൗഡരി, ഭര്‍ത്താവ്‌ ബിശ്വാസ്‌ ചൗഡരി എന്നിവര്‍ മുന്‍ ബാര്‍ നര്‍ത്തകിമാരെ ബുക്ക്‌ ചെയ്‌തതെന്നു പോലീസ്‌ പിന്നീടു വെളിപ്പെടുത്തിയിരുന്നു.ഇന്ത്യയില്‍ നടക്കുന്ന റേവ്‌ പാര്‍ട്ടികളില്‍ മിക്കവയും നിയമപാലകരുടെ മൗനാനുവാദത്തോടെയാണെന്നതു പകല്‍ പോലെ വ്യക്തമാണ്‌. അതുകൊണ്ടു തന്നെ എല്ലാ ആഘോഷവേളകളിലും റേവ്‌ മുടങ്ങാതെ നടക്കുന്നു. അതേ സമയം വിനോദസഞ്ചാരകേന്ദ്രങ്ങളോടു ചേര്‍ന്ന്‌ ഈ പാര്‍ട്ടികള്‍ ഒരു വന്‍വ്യവസായമായി മാറിയിരിക്കുന്നു എന്നതും വ്യക്തമാണ്‌. ദിവസേന ഇതു നടക്കുന്നുവെങ്കിലും ഇത്തരം കേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ നടക്കുന്നതു വല്ലപ്പോഴും മാത്രമാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റെയ്‌ഡ്‌ നടക്കുമ്പോള്‍ അറസ്റ്റിലാകുന്നത്‌ ഉന്നതരും ഉന്നതരുടെ മക്കളുമാണ്‌. അതുകൊണ്ടു തന്നെ റെയ്‌ഡിനു ശേഷമുളള തുടര്‍നടപടികള്‍ ഉണ്ടാകാറില്ലെന്നതാണു സത്യം. റേവ്‌ പാര്‍ട്ടികള്‍ ഇങ്ങനെ പുറം ലോകമറിയാതെ അരങ്ങു തകര്‍ത്തു മുന്നോട്ടു പോകുന്നതും ഈ ഉന്നതരുടെ പ്രാതിനിധ്യം ഉളളതു കൊണ്ടാണ്‌. വല്ലപ്പോഴും റെയ്‌ഡ്‌ എന്ന പ്രഹസനം നടക്കുന്നത്‌ ഉന്നതര്‍ക്കിടയിലേയും റേവ്‌ പാര്‍ട്ടി ഗാംഗുകള്‍ക്കിടയിലേയും ചേരിതിരിവുകള്‍ കൊണ്ടുണ്ടാകുന്ന ഒറ്റിക്കൊടുക്കലുകള്‍ കൊണ്ടാണ്‌. കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുത്ത്‌ അറസ്റ്റിലായപ്പോള്‍ ഇവര്‍ക്കു തക്ക ശിക്ഷ നല്‍കുമെന്നു കസ്റ്റംസ്‌ കമ്മീഷണര്‍ അടക്കമുളളവര്‍ പറഞ്ഞിരുന്നന്വെങ്കിലും പിന്നീടൊന്നും പറഞ്ഞു കേട്ടില്ല. ഇഴയുന്ന അന്വേഷണം എവിടെ പോയി നില്‍ക്കുന്നുമെന്നു കണ്ടറിയുക തന്നെ വേണം. റേവ്‌ പാര്‍ട്ടികളില്‍ ആകൃഷ്‌ടരായി ഇതില്‍ ചെന്നു ചാടുന്നവര്‍ ഊരാക്കുടുക്കിലാണ്‌ അകപ്പെടുന്നത്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുക, എയ്‌ഡ്‌സ്‌ അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ പിടിപെടുക എന്നിവ ഇതില്‍ ചിലതാണ്‌. അതുമല്ലെങ്കില്‍ കുടുംബവും കുട്ടികളുമുള്ള സമൂഹത്തില്‍ മാന്യതയോടെ ജീവിക്കുന്ന തങ്ങളുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും പരക്കുന്നതിനും സാക്ഷിയാകേണ്ടി വരും. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദുരന്തമായി ഇവ ജീവിതാവസാനം വരെ ഇക്കൂട്ടരെ വേട്ടയായാടുകയും ചെയ്യും. അവസാനിച്ചു.

~ഒക്‌ടോബര്‍ 17 2008

No comments:

Post a Comment