Friday, January 23, 2009

നൈറ്റ്‌ ക്ലബ്ബുകളിലെ റേവ്‌ പാര്‍ട്ടികള്‍ 2



മയങ്ങി വീഴുന്ന യുവത്വം


മുംബൈയില്‍ നിശാക്ലബ്ബില്‍ റെയ്‌ഡ്‌, പ്രമുഖരുടെ മക്കളടക്കം 231 പേര്‍ അറസ്റ്റില്‍, ലക്ഷക്കണക്കിനു രൂപയുടെ മയക്കു മരുന്നു പിടിച്ചു. കഴിഞ്ഞയാഴ്‌ച മലയാളമടക്കമുളള ഇന്ത്യയിലെ പ്രധാന പത്രങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്‌. വാര്‍ത്ത വായിച്ചവര്‍ വായിച്ചവര്‍ ഞെട്ടി. പ്രത്യേകിച്ചും ബോളിവുഡ്‌. അറസ്റ്റിലായവരില്‍ ബോളിവുഡ്‌ താരം ശക്തി കപൂറിന്റെ മകന്‍ സിദ്ധാന്തും ബോളിവുഡ്‌ താരം ആദിത്യ പഞ്ചോളിയുടെ മകള്‍ സനാ പഞ്ചോളിയും ഉള്‍പ്പെടുന്നു. ബോളിവുഡിലെ മുന്‍ നിര്‍മാതാവും സംവിധായകനുമായ പ്രകാശ്‌ മെഹ്‌റയുടെ ഉടമസ്ഥതയിലുള്ള നിശാക്ലബില്‍ പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ ഇസ്രായേലി വനിതയും എട്ടു മയക്കുമരുന്നു വില്‍പനക്കാരും ഒട്ടനവധി യുവതീയുവാക്കളുമടക്കം 231 പേര്‍ അറസ്റ്റിലായത്‌. അറസ്റ്റിലായവരില്‍ 35 പേര്‍ പെണ്‍കുട്ടികളാണ്‌. പ്രകാശ്‌ മെഹ്‌റയുടെ ഉടമസ്ഥതയിലുള്ള `ബോംബെ 72 ഡിഗ്രി ഈസ്റ്റ്‌' എന്ന റസ്റ്റോറന്റിനു ചലച്ചിത്രരംഗവുമായി അഭേദ്യമായ ബന്ധമാണുള്ളത്‌. പല പ്രമുഖ താരങ്ങളുടെയും സംവിധയകരുടെയും പ്രിയപ്പെട്ട ക്ലബ്‌ കം റസ്റ്റോറന്റാണിത്‌. കഴിഞ്ഞ നവംബറില്‍ പ്രശസ്‌ത ബോളിവുഡ്‌ താരം സല്‍മാന്‍ ഖാനാണ്‌ ഈ ക്ലബ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ബോളിവുഡ്‌ ആകെ ഞെട്ടാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം ? അറസ്റ്റിലായ ഈ യുവതീയുവാക്കളെല്ലാം 18-നും 25-നും ഇടയില്‍ മാത്രം പ്രായമുള്ളവരാണ്‌. ലക്ഷക്കണക്കിനു രൂപയുടെ മയക്കു മരുന്നാണു നിശാക്ലബില്‍ നിന്നു പോലീസ്‌ പിടിച്ചെടുത്തത്‌. മയക്കുമരുന്നു ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണു മിക്കവര്‍ക്കെതിരേയും കേസ്‌ എടുത്തിട്ടുളളത്‌. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെ താവളമായിരുന്നു ഈ നിശാക്ലബ്‌ എന്നു നേരത്തേ പരാതി ഉയര്‍ന്നിരുന്നു. മുംബൈ ജൂഹുവില്‍ ജൂഹു-താരാ റോഡില്‍ പൃഥ്വി തീയേറ്ററിനു സമീപമുള്ള `ബോംബെ 72 ഡിഗ്രി ഈസ്റ്റ്‌' എന്ന ക്ലബില്‍ മുംബൈ സിറ്റി പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്‌ സെല്‍ ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയില്‍ നടത്തിയ റെയ്‌ഡിലാണ്‌ ഇവര്‍ അറസ്റ്റിലായത്‌.അറസ്റ്റിലായവരെ മെഡിക്കല്‍ പരിശോധനക്കു വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയതാണു പോലീസ്‌ അറിയിച്ചിട്ടുളളത്‌.തന്റെ മകന്‍ നിരപരാധിയാണെന്നും ക്ലബിലെ ജോക്കിയായതിനാലാണ്‌ അവിടെ ഉണ്ടായിരുന്നതെന്നുമാണു ശക്തി കപൂര്‍ പ്രതികരിച്ചത്‌. ആദിത്യ പഞ്ചോളി സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു.നേരത്തേ രാജ്യത്തു പൂനൈയിലടക്കം നിരവധി സ്ഥലങ്ങളില്‍ ഇത്തരം പാര്‍ട്ടികള്‍ നടന്നതായി റെയ്‌ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പൂനൈയില്‍ കഴിഞ്ഞ വര്‍ഷം അവസാനം റെയ്‌ഡ്‌ നടത്തിയ റേവ്‌ പാര്‍ട്ടിയോടു സമാനമായ പാര്‍ട്ടിയാണു മുംബൈയിലും നടന്നതെന്നു മുംബൈ ആന്റി നാര്‍ക്കോട്ടിക്‌ സെല്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ വിശ്വാസ്‌ നങ്കാരേ പാട്ടീല്‍ വ്യക്തമാക്കി. ഞായറാഴ്‌ച ആയതിനാലും ഒരു സ്‌പാനിഷ്‌ ഡിസ്‌ക്കോ ജോക്കിയുടെ പ്രകടനം ഉണ്ടെന്ന സൂചന ലഭിച്ചിരുന്നതിനാലും ആണ്‌ ക്ലബ്ബില്‍ റെയ്‌ഡ്‌ നടന്ന ദിവസം ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറോളം പോലീസ്‌ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണു റെയ്‌ഡ്‌ നടത്തിയത്‌. ക്ലബ്ബില്‍ നിന്നും പിടിച്ചെടുത്ത മദ്യത്തില്‍ വിദേശരാജ്യത്തു നിന്നു ഇറക്കുമതി ചെയ്‌തവയും വരും. ഇതിനു 16.25 ലക്ഷം രൂപ വിലമതിക്കും. പിടിച്ചെടുത്ത 500 തരം മദ്യം അന്താരാഷ്‌ട്ര ബ്രാന്‍ഡുകളാണ്‌. അതു കൊണ്ടു തന്നെ ഈ മദ്യം കളളക്കടത്തായി എത്തിയതാണെന്നാണു പോലീസ്‌ നല്‍കുന്ന സൂചന. മുംബൈ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി പെയ്‌ഡ്‌ ഷോപ്പില്‍ നിന്നും വാങ്ങിയ മദ്യവും പിടിച്ചെടുത്ത കൂട്ടത്തില്‍ പെടും. മുംബൈയില്‍ നിശാക്ലബ്ബില്‍ നടന്ന ഈ പാര്‍ട്ടിയും റേവ്‌ പാര്‍ട്ടി തന്നെയായിരുന്നു എന്നാണ്‌ പോലീസ്‌ വ്യക്തമാക്കിയിട്ടുളളത്‌. പലരാജ്യങ്ങളിലും ആഘോഷ വേളകളില്‍ എല്ലാം തന്നെ റേവ്‌ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്‌. പുതുവര്‍ഷത്തിലാണു റേവ്‌ പാര്‍ട്ടികള്‍ ഏറെയും നടക്കുന്നത്‌. മുംബൈയിലെ ഡാന്‍സ്‌ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും അതിരു കടക്കുന്ന നഗ്നതാ പ്രദര്‍ശനവും ലൈംഗികകേളികളും നടക്കുന്നുവെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍ ഇതു നിരോധിച്ച്‌ ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നു വരുമാനം നിലച്ച ബാര്‍ഗേളുകളില്‍ നല്ലൊരു പറ്റവും ലൈംഗിക തൊഴിലാളികളായി മാറി. ബാര്‍ ഗേളുകള്‍ കോള്‍ ഗേളുകളായി മാറി. ബാര്‍ ഗേളുകള്‍ പൊതുവേ അതിസുന്ദരിമാരാണ്‌. റേവ്‌ പാര്‍ട്ടികള്‍ നടത്തുന്നവര്‍ വന്‍തുക വാഗ്‌ദാനം ചെയ്‌ത്‌ ഈ കോള്‍ ഗേളുമാരെ തന്നെയാണു പാര്‍ട്ടികളില്‍ കൊണ്ടു വരുന്നത്‌. വേശ്യാവൃത്തി ചെയ്യുന്ന ഇവര്‍ക്കു കിട്ടുന്ന അധികവരുമാനമാണു റേവ്‌ പാര്‍ട്ടികളിലൂടെ ലഭിക്കുന്ന പ്രതിഫലം. റേവ്‌ പാര്‍ട്ടികളിലും ചെയ്യുന്ന ജോലി സമാനമാണെങ്കിലും പ്രതിഫലം വളരെ ഉയന്നതാണ്‌. റേവ്‌ പാര്‍ട്ടികളില്‍ ഇടക്കു മാത്രം റെയ്‌ഡെന്ന പ്രഹസനം നടക്കുമ്പോള്‍ അറസ്റ്റിലാകുന്ന പെണ്‍കുട്ടികള്‍ ഈ കോള്‍ഗേളുകള്‍ മാത്രമല്ല എന്ന യാഥാര്‍ഥ്യം ഞെട്ടിക്കുന്നതാണ്‌. സമൂഹത്തിലെ ഉന്നതരായ പലരുടേയും പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുളള പെണ്‍മക്കളേയും റേവ്‌ പാര്‍ട്ടികളില്‍ നിന്നും പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. പോലീസ്‌ തയ്യാറാക്കുന്ന ആദ്യ പ്രതിപട്ടികയില്‍ മാത്രമാണ്‌ ഇവരുടെ പേരുണ്ടാകുക. പിന്നീട്‌ ഇവരുടെ പേരുകള്‍ അപ്രത്യക്ഷമാകും. ഈ പെണ്‍കുട്ടികള്‍ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത്‌ ഒരു വരുമാനമാര്‍ഗത്തിനു വേണ്ടിയല്ലെന്നു വ്യക്തം. പിന്നെ എന്തിനു വേണ്ടിയാണ്‌ ഇക്കൂട്ടര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്‌ എന്നു ചോദിച്ചാല്‍ അതിനു ലഭിക്കുന്ന ഉത്തരം അമ്പരപ്പിക്കുന്നതും ഒപ്പം ഞെട്ടിക്കുന്നതുമാണ്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട പെണ്‍കുട്ടികള്‍... ലൈംഗികകേളികളില്‍ ആകൃഷ്‌ടരായവര്‍... എന്നീ രണ്ടു ഗണത്തില്‍ പെട്ട പെണ്‍കുട്ടികളാണ്‌ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ മാത്രമല്ല; ഉന്നതരുടെയും ധനാഢ്യരായവരുടെയും മക്കളായ യുവാക്കളും പാര്‍ട്ടികളില്‍ എത്തുന്നതും ഇതേ ആവശ്യങ്ങള്‍ നിറവേറ്റാനായി തന്നെയാണ്‌.യുവതീയുവാക്കള്‍ മാത്രമല്ല; ഷഷ്‌ഠിപൂര്‍ത്തി ആഘോഷിക്കാറായവര്‍ വരെ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നു എന്നാണ്‌ അടുത്ത കാലത്തു നടന്ന ഒരു റെയ്‌ഡ്‌ സാക്ഷ്യപ്പെടുത്തുന്നത്‌. ഏതാനു നാള്‍ മുമ്പ്‌ ഒരു റേവ്‌ പാര്‍ട്ടിയില്‍ നടന്ന റെയ്‌ഡില്‍ പന്ത്രണ്ട്‌ കസ്റ്റംസ്‌ സൂപ്രണ്ടുമാരും പത്തു കസ്റ്റംസ്‌ ഇന്‍സ്‌പെക്‌ടര്‍മാരുമാണ്‌ അറസ്റ്റിലായത്‌. പിടിയിലായ ഇവരില്‍ 36 മുതല്‍ 56 വരെ പ്രായമുളളവര്‍ ഉണ്ടായിരുന്നു. ഇവരടക്കം പാര്‍ട്ടിയില്‍ പങ്കെടുത്ത 200-ല്‍ പരം നഗ്നരേയും അര്‍ധനഗ്നരേയുമാണു പേലീസ്‌ പിടികൂടിയത്‌. തുടരും..ഒക്‌ടോബര്‍ 16 2008

No comments:

Post a Comment