
പരമ്പര
സ്വയംഹത്യയിലേയ്‌ക്കുളള വഴികള്
ശാലിനിയെന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു. ഷൈനിക്കതു സഹിക്കാനാവുന്നില്ല. ഹോസ്റ്റലിലെ റൂംമേറ്റാണവര്‍. പ്ലസ് ടുവിന്റെ അവസാന പരീക്ഷയുടെ തലേന്നാള്‍ ഇവരിരുവരും ദീര്‍ഘനേരം സംസാരിച്ചിരുന്നു. പക്ഷേ....!ശാലിനിയുടെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചു. അമ്മയുടെ രണ്ടാം വിവാഹം. ഉദ്യോഗസ്ഥയായ അവരുടെ ചില കര്‍ക്കശ സ്വഭാവങ്ങള്‍. ഇക്കാരണങ്ങളാല്‍ വീട്ടില്‍ ശാലിനിക്കു വേണ്ടത്ര സ്‌നേഹമോ അംഗീകാരമോ ലഭിച്ചില്ല. കൂടുതലും ഏകാന്തതയിലാണ് അവര്‍ക്കു കഴിയേണ്ടിവന്നത്. അമ്മയുടെയും രണ്ടാനച്ഛന്റെയും ധാരണക്കുറവുകളും ഭിന്നതകളും ശാലിനിയെ സ്വന്തം വീടു തടങ്കല്‍പാളയം പോലെയാക്കി. ഹോസ്റ്റലില്‍ ഷൈനി അവള്‍ക്കൊരു താങ്ങായിരുന്നുവെങ്കിലും ശാലിനിയുടെ നിരന്തരമായ ദുഃഖകഥകളും ദുരനുഭവങ്ങളും കേട്ടു സാന്ത്വനം നല്‍കാന്‍ ഷൈനിക്കു കഴിഞ്ഞതുമില്ല. പിറ്റേന്നു പരീക്ഷ കഴിഞ്ഞാല്‍ സ്വന്തം വീടെന്ന തടവറയിലേക്കു മടങ്ങണമല്ലോ എന്ന ചിന്തയാണു ശാലിനിയെ ആത്മഹത്യയിലേക്കു നയിച്ചത്.സ്‌നേഹബന്ധം തകര്‍ന്ന വീട്ടിലെ അന്തരീക്ഷവും മക്കള്‍ക്കു സ്‌നേഹവും വാത്സല്യവും പ്രോത്സാഹനവും നല്‍കാത്ത മാതാപിതാക്കളും മക്കളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സാഹചര്യം സൃഷ്‌ടിക്കുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ആധുനിക ജീവിതസൗകര്യങ്ങളോ കൊട്ടാര സദൃശമായ വീടോ സമ്പത്തോ ഒന്നും മാതാപിതാക്കളുടെ സ്‌നേഹത്തിനോ അംഗീകാരത്തിനോ പകരമാവില്ല. ശിഥിലമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ പരസ്‌പര സ്‌നേഹബന്ധത്തിന്റെ അടിത്തറ തകരുകയും പരസ്‌പര വിദ്വേഷത്തിന്റെ വേരു വളരുകയും ചെയ്യും. പരസ്‌പരം സ്‌നേഹം വറ്റുമ്പോള്‍ അതു വിഷാദമായും ദുഃഖമായും പ്രതികാരമായും മാറും. മക്കള്‍ക്ക് ഉത്തമ മാതൃക കാട്ടിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. പ്രശ്‌നകലുഷിതമായ ജീവിതം നയിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ കുടുംബജീവിതം അസഹനീയവും നരകതുല്യവുമാക്കും. അതു കുട്ടികളുടെ മാനസിക വളര്‍ച്ചയെയും സാരമായി ബാധിക്കും.ഏലത്തിനു തളിക്കാന്‍ വച്ചിരുന്ന കീടനാശിയെടുത്തു കുടിച്ചാണു കുട്ടപ്പന്‍ തന്റെ ഭാര്യയോടുള്ള വൈരാഗ്യം തീര്‍ത്തത്. തൊട്ടടുത്ത ടൗണില്‍നിന്നു മദ്യപിച്ചു ലക്കുകെട്ടു വീട്ടിലെത്തി ഭാര്യയുമായി വഴക്കടിച്ചശേഷമായിരുന്നു കുട്ടപ്പന്റെ പ്രതികാരം. ആശുപത്രിയില്‍ എത്തി ബോധം തിരിച്ചുകിട്ടിയ കുട്ടപ്പന്‍ ഡോക്‌ടറോടു പറഞ്ഞതു സുബോധം ഉണ്ടായിരുന്നെങ്കില്‍ താന്‍ വിഷം കഴിക്കില്ലായിരുന്നു എന്നാണ്. ആത്മഹത്യചെയ്യുന്ന പുരുഷന്മാരില്‍ നല്ലൊരു ശതമാനം ആളുകളും മദ്യപാനികളാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. അവര്‍ക്കതിനുള്ള ഉത്തേജനം ലഭിക്കുന്നതു മദ്യലഹരിയില്‍നിന്നാണ്. ലഹരിയുടെ പിടിയില്‍ അമരുമ്പോള്‍ ചിലര്‍ക്കു ജീവിത നൈരാശ്യവും ആത്മഹത്യചെയ്യാനുള്ള മനോധൈര്യവും മനസില്‍ രൂപപ്പെടുന്നു. മദ്യം, മയക്കുമരുന്ന് എന്നിവകളിലൂടെ ചിലര്‍ ജീവിത യാഥാര്‍ഥ്യങ്ങളെ വിസ്‌മരിക്കുകയും സാങ്കല്‌പിക ലോകത്തില്‍ ജീവിക്കുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാനും ചിലപ്പോള്‍ ശ്രമിക്കും.ഭര്‍ത്താവിന്റെ അമിതമായ മദ്യപാനത്തിലൂടെ വീട്ടില്‍ നിരന്തരം ഉണ്ടാകുന്ന ദാരിദ്ര്യം, വഴക്ക് എന്നിവയില്‍ മനംനൊന്തു ഭാര്യ ജീവനൊടുക്കുന്നതും പതിവായിരിക്കുന്നു. മദ്യപാനിയായ പിതാവു മൂലം നിരവധി മക്കള്‍ക്ക് അമ്മമാരെ നഷ്‌ടമാകുന്നു. കുടുംബങ്ങളെ കടക്കെണിയിലാക്കുന്ന ആപത്‌കാരിയായ ദു:ശീലമാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. ഇക്കഴിഞ്ഞ ഓണത്തോടനുബന്ധിച്ചു രണ്ടുദിവസം മാത്രം മലയാളി കുടിച്ചത് 60 കോടിയോളം രൂപയുടെ മദ്യം! ഹൈന്ദവ വീക്ഷണത്തില്‍ മദ്യപാനം മഹാപാപങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഏറ്റവും വലിയ ദുഷ്‌കര്‍മ്മമെന്നാണു സിദ്ധിക്കുന്നത്. മനുഷ്യപുരോഗതിയുടെ അടിവേരിനു കത്തിവയ്‌ക്കുന്ന ദുഷ്‌കൃത്യങ്ങളില്‍ മദ്യപാനത്തെ ഒന്നാംസ്ഥാനത്താണ് ഇസ്ലാംമതം എണ്ണിയിട്ടുള്ളത്. മനുഷ്യനെ നാശ ഗര്‍ത്തിത്തിലേക്കു നയിക്കുന്നതും, സമൂഹത്തേയും രാഷ്‌ട്രനേതാക്കളേയും വഴിതെറ്റിക്കുന്നതുമാണു മദ്യമെന്നാണു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും കേരളത്തിലെ ജനങ്ങള്‍ അമിത മദ്യപാനം തുടരുന്നു.സംസ്ഥാനത്ത് ഇടുക്കിജില്ലയിലാണ് ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നതെങ്കിലും ആലപ്പുഴ ജില്ലയിലെ നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ആത്മഹത്യകള്‍ മലയാളക്കരയെ ആകെ ഞെട്ടിച്ചിരുന്നു. വിഷംകഴിച്ചാണ് ഭൂരിഭാഗം പേരും ഇവിടെ ജീവിതം അവസാനിപ്പിച്ചത്. അമിതമായ മദ്യപാനവും തുടര്‍ന്നുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്കു കാരണമായി ഇവിടുത്തെ പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്.അമിത മദ്യപാനം ആത്മഹത്യയില്‍ മാത്രം പലപ്പോഴും അവസാനിക്കുന്നില്ല. ഒരു കുടുംബത്തെ മുഴുവന്‍ ഒരു മദ്യപാനി ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു. പട്ടിണി, ദുരിതം, മാനസിക - ശാരീരിക പീഡനം എന്നിവ മൂലം കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും വിഷംകൊടുത്തുകൊന്നു മരണത്തെ പുല്‍കിയ എത്രയെത്ര കുടുംബിനികളുടെ പട്ടിക നിരത്താനാവും.ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രധാന കാരണങ്ങളില്‍ മറ്റൊന്നാണു ധൂര്‍ത്ത്. സമൂഹത്തില്‍ കാണുന്ന വലിയൊരു തിന്മ തന്നെയാണു ധൂര്‍ത്തും ആര്‍ഭാടവും. ചിലര്‍ അഭിമാനത്തിന്റെ പേരിലാണു ധൂര്‍ത്തു നടത്തുന്നത്. ധൂര്‍ത്തു നടത്തി കടക്കെണിയിലായ കുടുംബങ്ങള്‍ അനവധിയാണ്. പ്രത്യേകിച്ചു വിവാഹാഘോഷങ്ങള്‍ നടത്തി കടത്തിലായവരുടെ എണ്ണം ലക്ഷക്കണക്കിനു വരും. ഇങ്ങനെ ധൂര്‍ത്തും ആര്‍ഭാടവും നടത്തി കടത്തിലാവുകയും ഒടുവില്‍ ജീവനൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ആഡംബരവസ്‌തുക്കളോടുള്ള ഭ്രമംമൂലം കടംവാങ്ങി അവ സ്വന്തമാക്കുകയും ഒടുവില്‍ കടംകയറി മുടിയുകയും ചെയ്‌തശേഷം് മരണത്തെ പുല്‍കുന്നവരും ഏറെയാണ്. ഒട്ടേറെ കുടുംബങ്ങളെ ആത്മഹത്യയിലെയ്‌ക്കു തളളിവിടുന്നതില്‍ ലോട്ടറികളും അധികം വൈകാതെ കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാഗ്യപരീക്ഷണം ഭൂരിപക്ഷം മലയാളികളുടെ ദിനചര്യയുടെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. വരുമാനത്തിന്റെ സിംഹഭാഗവും ലോട്ടറിയെടുക്കാന്‍ ഇക്കൂട്ടര്‍ ചെലവിടുന്നു. അന്യ സംസ്ഥാനലോട്ടറികളോടാണ് ഇവര്‍ക്കേറെ പ്രിയം. ഇവയുടെ ആകര്‍ഷകമായ സമ്മാന ഘടനയാണ് ഇതിനു കാരണം. ലോട്ടറിയെടുത്തു കടം കയറുകയും അതു വീട്ടാന്‍ ആസ്‌തികള്‍ പോലും വില്‍ക്കുകയും ചെയ്യുന്നവരും, ആസ്‌തികള്‍ വിറ്റു ലോട്ടറിയെടുക്കുന്നവരും ഏറി വരികയാണ്. ലോട്ടറി ജ്വരം മൂത്ത കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ യുവാവിന് ഏറെ കൊതിച്ചു വാങ്ങിയ ബൈക്കു നഷ്‌ടമായത് സമീപകാല ചരിത്രം. സ്വന്തമായി ബിസിനസ് നടത്തിയിരുന്ന മറ്റൊരു യുവാവ് ലോട്ടറിയെടുക്കാന്‍ എല്ലാം വിറ്റു പെറുക്കി. ഒടുവില്‍ ജീവിക്കാന്‍ ഗതിയില്ലാതെ നാടുവിട്ട യുവാവ് തമിഴ്‌നാട്ടിലെ തുണിക്കടയില്‍ സെയില്‍സ് മാനായി കഴിയുന്നു. കുടുംബബന്ധത്തിലെ തകര്‍ച്ച, മദ്യപാനം, ധൂര്‍ത്ത്,ലോട്ടറി തുടങ്ങി വിവിധ കാരണങ്ങളാല്‍ വ്യക്തികളും കുടുംബം മുഴുവനായും ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത് ആധുനിക കേരളത്തിന്റെ ലജ്ജാകരമായ മുഖമാണു തുറന്നുകാട്ടുന്നത്.പ്രണയ നൈരാശ്യം, പരീക്ഷകളിലെ പരാജയം, സാമ്പത്തിക പ്രതിസന്ധി, വാശി, നിരാശ, ബ്ലേഡ് മാഫിയ തുടങ്ങിയ പലതും ആത്മഹത്യക്കു കാരണമാകുന്നുണ്ട്.അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 18 2007
No comments:
Post a Comment