
പ്രദീപ് ഗോപി
പരീക്കുട്ടി: കറുത്തമ്മ ഇവിടം വിട്ടുപോയാലും ഞാനീ കടപ്പുറം വിടില്ല.കറുത്തമ്മ: കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി?പരീക്കുട്ടി: ദൈവം വിധിച്ചിട്ട്. ഞാനീ കടപ്പുറത്തിരുന്നു കറുത്തമ്മയെ ഓര്‍ത്തു പാടിപ്പാടി നടക്കും.കറുത്തമ്മ: ഞാന്‍ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടുകേട്ടു ചങ്കുപൊട്ടിക്കരയും.പരീക്കുട്ടി: ഒടുവില്‍ പാടിപ്പാടി ഹൃദയം പൊട്ടി ചാകും.കറുത്തമ്മ: അതിനുമുമ്പ് എന്റെ ജീവന്‍ പറന്നുപറന്ന് ഇങ്ങെത്തും.പരീക്കുട്ടി: എന്നിട്ടു നിലാവുള്ള രാത്രികളില്‍ രണ്ടു ജീവനും കെട്ടിപ്പിടിച്ചു പാട്ടുപാടി ഈ കടപ്പുറത്തു പറന്നു നടക്കും.അനശ്വരപ്രണയത്തിന്റെ അടയാളമായി മലയാളമനസുകളില്‍ പതിഞ്ഞു പോയ വാക്കുകളാണിവ. പ്രണയമില്ലാത്ത കാലം നിഷ്‌ഠൂരതകളുടേതാണ്. ഹിംസക്കുമീതേ ഹരിതം പെയ്യുന്ന മന്ത്രധ്വനികള്‍ പ്രണയത്തിന്റെ അന്തര്‍ധാരകളാണ്. വെയിലും നിലാവും മഴയും മഞ്ഞും വിരഹത്തിന്റെ സന്ധ്യാംബരവും ആസക്‌തിയുടെ കന്നിമണ്ണും പ്രണയിക്കുന്നവരില്‍ മാറി മാറി നിറയുന്നു. ആ നിറവില്‍ ജന്മസാഫല്യമടയുക ആനന്ദകരമാണ്. യഥാര്‍ഥപ്രണയം; വ്രതനിഷ്‌ഠയോടെയുള്ള മറ്റൊരു സന്യാസമാണ്. ഹൃദയത്തില്‍ പിടിവാശിയുടെ ചിണുങ്ങല്‍ നിറയ്‌ക്കുന്ന നിലാവാണ് ഓരോ പ്രണയദിനത്തിന്റെയും ഭംഗി. അനുരാഗം ആദ്യമായി അറിയിക്കാനുള്ള അവസരമായി വാലന്റൈന്‍സ് ഡേ ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ഫെബ്രുവരി പതിനാലും അനുരാഗത്തിന്റെ ഉറവ വറ്റാത്ത സ്‌മരണകളെ മനസിലേക്കും കൊണ്ടുവരുന്നു. പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണ്. കത്തിക്കാളുമ്പോള്‍ ഇവയ്‌ക്കു രണ്ടിനും വ്യവസ്ഥകളില്ല. ഒറ്റക്കാഴ്‌ചയായി പരസ്‌പരം ഉന്നമാകുന്നു. ഒരൊറ്റ ഉടലും ഉടലിന്റെ മറവിയുമാകുന്നു. വൃക്ഷവും ശിഖരങ്ങളും മാഞ്ഞു പക്ഷി മാത്രം ലക്ഷ്യമാകുന്നു. `നിന്നെ ഞാന്‍ കാണുമ്പോള്‍ ഞാനാണു കാഴ്‌ച, നിന്നെ ഞാന്‍ ഓര്‍ക്കുമ്പോള്‍ നീയാണു സ്‌മരണ'. മലയാളിയുടെ പ്രണയങ്ങളൊക്കെയും സങ്കല്‍പ്പങ്ങളിലാണ്. കഥാകാരന്‍മാരുടേയും കവികളുടേയും പാറ്റേണുകളിലാണ്. പ്രണയം എപ്പോഴും നമുക്ക് അപാരമായ വാക്കുകളെ സമ്മാനിക്കുന്നു. ഉള്ളിലെ പ്രണയം അറിയിക്കാന്‍ അക്ഷരങ്ങളെയും അരയന്നത്തെയും വരെ ഉപയോഗിച്ചവരാണ് നമ്മള്‍. പിന്നെയത് ടെലിഫോണിലേക്കും എസ്.എം.എസിലേക്കും ഓര്‍ക്കുട്ടിലേക്കും വഴിമാറുകയാണ്. ഹൃദയത്തില്‍ ഒരു മുഖം പതിയുമ്പോള്‍.. അതുവഴി ഹൃദയം പ്രേമസുരഭിലമാകുമ്പോള്‍ മുമ്പൊക്കെ ഓരോരുത്തരും ആദ്യം ചിന്തിച്ചിരുന്നത് പ്രേമലേഖനത്തെക്കുറിച്ചായിരുന്നു. അതിനെ പിന്നീട് കാലം കാറ്റില്‍ പറത്തി. നേരിട്ട് പ്രണയമറിയിക്കാന്‍ ധൈര്യമില്ലാത്തവര്‍ മറ്റൊരാളെ കൂട്ടുപിടിച്ചു. അവര്‍ ഹംസങ്ങളായി. ഇക്കൂട്ടരും കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുവോ?. കാമ്പസുകളിലും പുറത്തും അനുരാഗം ആദ്യമായി അറിയിക്കാനുള്ള അവസരമായി വാലന്റൈന്‍സ് ദിനത്തെ കാണുന്നവര്‍ ഏറെയാണ്. കാമ്പസ് എന്ന പേരിനു തന്നെ പ്രണയത്തിന്റെ ഗന്ധമുണ്ട്. പൂമ്പാറ്റകള്‍ പാറി നടക്കുന്ന കാമ്പസുകളില്‍ ഫെബ്രുവരി പതിനാലടക്കം വര്‍ഷത്തിലെ 365 ദിവസത്തിന്മേലും പ്രണയത്തിന്റെ കൈയൊപ്പുണ്ട്. പിന്നെ പ്രണയം ആദ്യമായി അറിയിക്കാനും, പ്രണയിനികള്‍ക്കു മാത്രമായി എന്തിന് ഇങ്ങനയൊരു ദിനം എന്നു ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ ഈ ദിനം കാമ്പസുകള്‍ക്ക് ആഘോഷമാണെന്നുള്ളതു സത്യം. പുതിയ കാലത്തെ വിപണിയാണു പ്രണയത്തിനും പ്രണയിനികള്‍ക്കുമായി ഇങ്ങനെയൊരു ദിനം ചാര്‍ത്തിക്കൊടുത്തതെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഈ വിശ്വാസത്തിലെ യാഥാര്‍ഥ്യം അംഗീകരിക്കുന്നവരിലും ഫെബ്രുവരി 14 പ്രണയം ഇറ്റുവീഴുന്ന ഓര്‍മയാണ്. പറയാതെയും അറിയാതെയും പോയ പ്രണയങ്ങള്‍ ഒട്ടനവധിയുണ്ട്. കുറിപ്പുകളും കവിതകളുമായി പ്രണയം പൊഴിഞ്ഞിട്ടും അവയുടെ സ്ഥാനം നോട്ടുബുക്കിന്റെ പൊതിച്ചിലിനുള്ളില്‍ ആരുമറിയാതെ ഇരുന്നു പോയതോര്‍ത്തു വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് ഈ ദിനം സ്വയം വെളിവാക്കലിനുള്ള അവസരമാണ്. കാലില്‍ മുള്ളേറ്റതുപോലുള്ള തിരിഞ്ഞുനോട്ടമോ, ഓമനിച്ചു നുള്ളിയതുപോലുള്ള നുണക്കുഴിയോ, കാല്‍ച്ചിലമ്പനക്കമോ കുപ്പിവള കിലുക്കമോ, കണ്ണേറോ ഒന്നുമല്ല ഇന്നു പ്രണയചിഹ്നങ്ങള്‍. പഴയപ്രണയവും കമിതാക്കളും ചരിത്രത്തിലും കഥകളിലും മാത്രമായെന്നു പരിതപിക്കുന്നവര്‍ ഏറെയാണ്. പ്രണയം വില്‍ക്കുന്നവരുടെ ലോകത്തില്‍ പ്രണയം ഒരു പാഴ്‌ചെലവാണെന്നും പുതിയ യുവത്വം കണ്ടെത്തിയിരിക്കുന്നു. മുമ്പ് എല്ലാ പ്രണയങ്ങള്‍ക്കും ഒഴുകിയെത്താന്‍ സ്വപ്‌നങ്ങളുടെ ഒരു നദീതടം ഉണ്ടായിരുന്നു. ചിലര്‍ മരണത്തിന്റെ ചോലകളെ പോലും ആശ്ലേഷിച്ചിരുന്നു. ആഴിയും പുഴയും സംഗമിക്കുന്ന ഒരിടത്തേക്കായിരുന്നു മുമ്പു പ്രണയതീര്‍ഥാടനം. പ്രണയം പ്രകൃതിയാണ്. പ്രകൃതി പ്രണയവും. പരസ്‌പരം മുഖം കൊടുക്കുമ്പോള്‍ ദര്‍പ്പണമാണു പ്രണയികള്‍. ദര്‍പ്പണത്തില്‍ കാണുന്നതാവട്ടെ അനന്തതയും.പ്രണയം മനസില്‍ ഭാരമാണ്. പ്രണയം സ്വാര്‍ഥതയാണ്. പ്രണയിക്കാന്‍ കൂടുതല്‍ ആയുസും ശക്തിയും വേണം. ശരീരത്തില്‍ ഒളിച്ചിരിക്കുന്ന ആ ശക്തിയെ തേടാനുളള ചങ്കുറപ്പാണു പ്രണയമായി തീരുന്നത്. ഒരിക്കലും പൂര്‍ത്തിയാകാത്തതുമാണു പ്രണയം. താന്‍ പ്രിയപ്പെട്ടവനാണോ താന്‍ പ്രിയപ്പെട്ടവളാണോ എന്നുളള ചിന്ത മനസിനെ കീറിമുറിക്കുന്നു. കാണാനും വീണ്ടും കാണാനും കണ്ടു കൊണ്ടിരിക്കാനും മിണ്ടാനും മിണ്ടിക്കൊണ്ടിരിക്കാനും കൊതിക്കുന്ന മനസ്. പ്രണയവും പ്രകൃതിയും കൂടി രചിച്ച കഥകളും കവിതകളും ഇന്നും ചില പ്രണയിനികള്‍ക്കെങ്കിലും ആവേശമാണെന്നതില്‍ ആശ്വസിക്കാന്‍ വകയുണ്ട്. പ്രണയിനികള്‍ പഴയകാല പ്രണയ കവിതകള്‍ ഇന്നും പരസ്‌പരം എസ്.എം.എസിലൂടെയാണെങ്കിലും വാലന്റൈന്‍സ് ദിനത്തില്‍ കൈമാറ്റം ചെയ്യുന്നുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ റോസാപുഷ്‌പങ്ങള്‍, പ്രത്യേകിച്ചു ചുവന്ന പുഷ്‌പങ്ങളാണു പ്രണയിനിയ്‌ക്കു പ്രധാനമായും സമ്മാനമായി നല്‍കുന്നതെങ്കിലും ഒപ്പം മലയാളത്തിലെ പ്രണയ കഥകളുടേയും കവിതകളുടേയും സമാഹാരങ്ങള്‍ സമ്മാനമായി നല്‍കുന്നവരുമുണ്ട്. ഇത്തരത്തിലുളള സമാഹാരങ്ങള്‍ മലയാളത്തില്‍ ഒട്ടനവധി പുറത്തിറങ്ങുന്നുമുണ്ട്. പ്രണയിക്കുന്നവര്‍ക്കായ്.... ``മയില്‍പ്പീലിത്താളുകളില്‍ ഈ പുസ്‌തകം അവര്‍ക്കു നല്‍കുക പ്രേമിക്കാനറിയാതെ പോയ ഒരു കവിയുടെസമ്മാനമാണിതെന്നു പറയുക ഓര്‍ക്കാപ്പുറത്ത് ഒരൊറ്റ ഉമ്മ കൊണ്ട് അവളെ മയില്‍പ്പീലിയാക്കുക.'' ഫെബ്രുവരി 14 2008
No comments:
Post a Comment